Pages

Saturday, March 16, 2013

ഒരു പെണ്‍കുട്ടി


ഇരുട്ടിലേക്കിറങ്ങി നിന്നാണ് അവൾ സംസാരിച്ചത്. സ്വതവേ മരങ്ങൾ കൊണ്ട് തിങ്ങി ചന്ദ്രനില്ലാത്ത രാത്രികളെ നാട്ടുച്ചക്കുപോലും സമ്മാനിക്കുന്ന ഈ പറമ്പിലെ, സന്ധ്യ മൂടിയതും, അതിനുമേൽ വീണലിഞ്ഞ ഓല മേഞ്ഞ കൂരയുടെ നിഴലിന്റെ ഉള്ളിലുള്ളതുമായ ഒരു കോണിൽ നിന്നാണ് ഒച്ചയുടെ ഉടമസ്ഥയെ എനിക്ക് കണ്ടുകിട്ടിയത്. 

ചാണകം മെഴുകിയ  കോലായിലെ കൈവരിയുടെ തൂണിൽ ചാരിയിരുന്ന് പഴമയുടെ വിസ്മ്രിതിയിലാണ്ട് പോയ എന്നെ ഉണർത്തിയ ചോദ്യം.

"ഇങ്ങക്കെന്നെ പീടിപ്പിക്കണോ"

വറ്റിവരണ്ട തൊണ്ടയിൽ നിന്നും ഗദ്ഗദം പോലെയാണ് അത് പുറത്തുവന്നത്. 

ഒൻപതാം തരത്തിൽ പഠിക്കുന്ന ഇവൾക്കെങ്ങനെ 'പീഡനം' എന്ന് പറയാനായി എന്ന് തോന്നിപ്പിക്കുന്ന വിധത്തിൽ പുരികം സ്വയം മുകളിലേക്കായി ചോദ്യരൂപത്തിൽ നിന്നു.

മതിലുചാടി വന്നതാകണം. കാലു പൊട്ടി ചോര പൊടിയുന്നുണ്ട്.

മറുചോദ്യങ്ങൾ ഒഴിവാക്കി, ചിരിവരുത്തി, ദീർഖമായി നിശ്വസിച്ചു കൊണ്ട് പറഞ്ഞു, - "കയറി വരൂ"

അവളുടെ മുഖം ഒന്നുകൂടി ഇരുളുകയും, കഴുത്തിലെ ഞരമ്പുകൾ വലിഞ്ഞു മുറുകുകയും, കണ്ണുകളിൽ പ്രകടമായി തന്നെ ഭയം നിറയുകയും ചെയ്തു. 

തെല്ലു മടിച്ച്, തല താഴ്ത്തി, ചെളി കുഴച്ചുണ്ടാക്കിയ മൂന്നു പടികളിൽ ആദ്യത്തേതിൽ അവൾ കയറി നിന്നു.

നിശബ്ദമായ കുറച്ചു നിമിഷങ്ങൾക്കു ശേഷം, കോലായിൽ നിന്നിറങ്ങി, കയ്യെത്തി, അവളുടെ കയ്യില പിടിച്ച് ഉമ്മറത്തേക്കിരുത്തി. എന്നിട്ട് അകത്തു പോയി അത്യാവശ്യം മരുന്നും പഞ്ഞിയുമൊക്കെ എടുത്തുകൊണ്ടു വന്ന് മുറിവ് തുടച്ച് മരുന്നുവച്ച് കെട്ടിക്കൊടുത്തു. 

അപ്പോഴും തലകുമ്പിട്ട്‌ തന്നെ.

സീറോ വാട്ട്സ് ബൾബിന്റെ  വെട്ടത്തിൽ അവളൊരു കൊച്ചു രാജകുമാരിയെ പോലെ തോന്നിച്ചു. ഏതോ എണ്ണച്ഛായ  ചിത്രത്തിൽ 'ദുഖം ചാർത്തിയ മൗനം' ആവാഹിച്ച മോഡലിനെപ്പോലെ...

"ഇന്ന് സ്കൂളിൽ പോയില്ലേ?" -  മറുപടിയില്ല. 

"കാലെങ്ങനെ മുറിഞ്ഞു?; വീട്ടിലെല്ലാവരും അന്വേഷിക്കില്ലെ?; എന്തെങ്കിലും കഴിച്ചോ?"- ഒന്നിനും മറുപടിയില്ല.

ഞാൻ ദീർഖമായൊന്നു നിശ്വസിച്ചു. എന്റെ ക്ഷമ നശിച്ചാലോ എന്ന് ഭയന്നാവണം അവൾ മെല്ലെ ചുണ്ടനക്കി. 

"ഇങ്ങളെന്നെ എന്നും നോക്കാറുണ്ടല്ലോ?"

ഉണ്ടോ? ഞാൻ എന്നോട് തന്നെ ചോദിച്ചു. മനപ്പൂർവമായി നോക്കിയിട്ടില്ല. കാണുമ്പോൾ എല്ലാവരോടുമെന്നപോലെ ചിരിക്കാറുമുണ്ട്. കണ്ണുരുട്ടി ചിരിപ്പിക്കാൻ ശ്രമിക്കാറുമുണ്ട് ഇടക്കൊക്കെ. 

"ഞാൻ എല്ലാവരെയും നോക്കാറുണ്ട്. ചിരിക്കാറുമുണ്ട്."

തെല്ലിട നിരത്തി വീണ്ടും ചോദിച്ചു - "കുട്ടിയെന്താ വല്ലാണ്ടിരിക്കുന്നെ? സ്വന്തം ഏട്ടനെ പോലെ കരുതിയാൽ മതി.

അവളൊന്നു മുഖമുയർത്തി നോക്കി. ചെറുതായൊന്നു പുഞ്ചിരിക്കാൻ ശ്രമിച്ചു പരാജയപ്പെടുമ്പോഴും ഒരു അവിശ്വസനീയത മുഖത്ത് നിഴലിക്കുന്നത് ഞാനറിഞ്ഞു. 

"ന്റെ കൂട്ടുകാരിയെ ഓര് കൊന്നു"

അതും പറഞ്ഞ് അവൾ പൊട്ടിക്കരഞ്ഞു. ദയനീയമായി, നിസ്സഹായായി, നിഷ്ക്കളങ്കമായി, എല്ലാം നഷ്ട്ടപ്പെട്ടവളെ പോലെ ഹൃദയത്തിന്റെ അടിത്തട്ട് കണ്ണുകളിലൂടെ കോലായിലേക്ക് പ്രവഹിച്ചുകൊണ്ടിരുന്നു. 

എനിക്ക് ചിത്രം വ്യക്തമായിത്തുടങ്ങി. അപ്പൊ അതാണ്‌. 

വീടിനടുത്തുള്ള മറ്റൊരു പെണ്‍കുട്ടിയെ കുറച്ചുപേർ  ചേർന്ന് പീഡിപ്പിച്ചു കൊന്ന വാർത്ത കേട്ടത് ഒരാഴ്ച മുൻപാണ്. ആ പെണ്‍കുട്ടിയുടെ മുഖം പെട്ടെന്ന് മനസ്സിലൂടെ കടന്നു പോയി. അതെ. ഇവർ ഒന്നിച്ചാണ് സ്കൂളിലേക്ക് പോയിരുന്നത്. ഞാൻ രണ്ടുപേരോടുമാണ് ചിരിച്ചിരുന്നത്. രണ്ടുപേരോടുമാണ് കണ്ണുരുട്ടി ചിരിപ്പിക്കാൻ ശ്രമിച്ചിരുന്നത്. വഴിയരികിൽ കൂട്ടുകാരി മരിച്ചു കിടക്കുന്നത് ആദ്യം കണ്ടതെന്ന് മാധ്യമങ്ങൾ എഴുതിയത് ഇവളെക്കുറിച്ചാണ്.

അങ്ങനെയെങ്കിൽ പൊടിഞ്ഞു വീഴുന്ന ഈ കണ്ണുനീര് എന്നോടുള്ള പേടിയാണ്, ആണുങ്ങളോടുള്ള വെറുപ്പാണ്, ജീവിക്കാനുള്ള കൊതിയാണ്. 

അവളപ്പോഴും കരഞ്ഞുകൊണ്ടിരുന്നു. ഹൃദയം പൊട്ടുന്ന വേദനയോടെ ഞാനത് മനസ്സിലാക്കിക്കൊണ്ടും. 

കരയുന്നതിനിടയിൽ അവളിൽ നിന്നും പുറത്തേക്കു വന്ന വാക്കുകൾ മാഞ്ഞു പോകാതെ അന്തരീക്ഷത്തിൽ നിന്നും വീണ്ടു വീണ്ടും എന്നെ നോവിച്ചു.

"തുണിയൊന്നുമില്ലാതെ, റോഡിന്റെ സൈഡില്, ചുണ്ടൊക്കെ മുറിഞ്ഞു, ല്ലാരും കണ്ടു"

വാക്കുകൾ  മുഴുമിക്കും മുൻപ് കരച്ചിലിലേക്ക് വഴുതി വീണു മുഖം പൊത്തി അവളിരുന്നു. 

കൂട്ടുകാരിയുടെ മരണം പോലെ അവളെ വേദനിപ്പിച്ചത് മരണശേഷം കൂട്ടുകാരിയുടെ നഗ്നത ലോകം കണ്ടതിലാണ്. തന്റെ നഗ്നത ലോകത്തിനു മുൻപിൽ പ്രദർശിപ്പിക്കുന്നത് നൂറു തവണ കൊല്ലുന്നതിനെക്കാളും വേദനാജനകമാണെന്ന് ഈ ചെറുപ്രായത്തിലേ ഇവൾ തിരിച്ചറിഞ്ഞിരിക്കുന്നു. 

എന്റെ ചിരിയിലും നാളെ പീഡിപ്പിക്കാനുള്ള ആയുധം അവൾ കണ്ടിരിക്കണം. എന്റെ ചിരി എത്തിച്ചേരുന്നത് അവളുടെ നഗ്നതയിലെക്കാണെന്നും, അവിടെ നിന്നും മരണത്തിലേക്കും, ഒടുവിൽ വഴിയരികിൽ നിന്നും ലോകം തന്റെ നഗ്നത ദർശിക്കുമെന്നും അവൾ ഭയന്നിരിക്കുന്നു.

അവൾക്കു ജീവിച്ചു മതിയാകാനുള്ള പ്രായമായിട്ടില്ല. ജീവിച്ചു തുടങ്ങിയിട്ടില്ല. ലോകം പോയിട്ട് ചുറ്റുമുള്ളത് പോലും മുഴുവനായി കാണാനുള്ള പ്രായമായിട്ടില്ലവൾക്ക്. അച്ഛനേയും അമ്മയേയും, കുഞ്ഞനിയനേയും സ്നേഹിച്ച് മതിവന്നിട്ടുണ്ടാവില്ലവൾക്ക്. ഗൾഫിൽ നിന്നും അമ്മാവന കൊണ്ടു കൊടുത്ത തിളങ്ങുന്ന കുപ്പായമിട്ട് കൊതി തീർന്നിട്ടുണ്ടാവില്ല. പൈക്കളെയും പാടങ്ങളെയും കണ്ട് അത്ഭുതപ്പെട്ട്‌ മതിയായിട്ടുണ്ടാവില്ല ആ കണ്ണുകൾക്ക്‌. പൂക്കൾ പറിച്ചും പൂമ്പാറ്റകൾക്ക് പുറകേ ഓടിയും തളർന്നിട്ടുണ്ടാവില്ല. 

അപ്പോഴേക്കുമാണ് നഗ്നതയും മരണവും അവളെ ഭയപ്പെടുത്തുന്നത്‌. കഷ്ട്ടം. 

എന്താണ് ഞാനിവളോട് പറയുക. സ്നേഹത്തിന് കാമമല്ലാതെ മറ്റൊരു അർഥം ഉണ്ടെന്ന് ഞാനെങ്ങനെയാണ് ഇവളെ മനസ്സിലാക്കിക്കുക. ചിരിക്ക്, വശീകരണമല്ലാതെ ഒരായിരം ഭാവമുണ്ടെന്ന് എങ്ങനെയാണ് ഇവളെ പഠിപ്പിക്കുക. അച്ഛന് മകളോടും, സഹോദരന് സഹോദരിയോടുമുള്ള സ്നേഹത്തിന്റെ ആഴം മാറ്റമില്ലാതെ നിലനില്ക്കുന്നത് എങ്ങനെയാണൊന്നു ബോധ്യപ്പെടുത്തുക. 

ഇന്ന് നടന്നത് ഇന്നലെയും അരങ്ങേറിയിരുന്നെന്നും, അന്ന് മാധ്യമങ്ങൾ ഇല്ലായിരുന്നത് കൊണ്ടു പുറത്തറിയാതെ പോയതാണെന്നും പറഞ്ഞാൽ ഇവൾ വിശ്വസിക്കുമോ? നല്ലതിനെ എഴുതാതെയും, മോശമായതിനെ സ്ഥിരമായി വാർത്തകളിൽ നിറച്ചും (വാർത്തകൾ ഉണ്ടാവുന്നത് കൊണ്ടാണെന്ന് മനസ്സിലാക്കാഞ്ഞല്ല), ബാല്യകൌമാരങ്ങളെ ഭയത്തിന്റെ നിഴലിലും, ബന്ധങ്ങളുടെ ഊഷ്മളതയെ ചോദ്യചിഹ്നങ്ങളായും പരിവർത്തിക്കുന്ന സാമൂഹിക അരക്ഷിതാവസ്ഥയെ പറ്റി ആരോടാണ് ഞാനൊന്ന് പരാതിപ്പെടുക? 

അയൽക്കാരിയായ ചെറിയ പെണ്‍കുട്ടിയോട് സഹോദരതുല്യനാണെന്ന്  പറഞ്ഞാൽ, അതിനെപ്പോലും  കളിയാക്കി വിഷംകുത്തിവയ്ക്കുന്നവർക്കെതിരെ ഞാനെങ്ങനെയാണ് പ്രതികരിക്കേണ്ടത്? 

അവളുടെ കരച്ചിൽ തെല്ലൊന്നടങ്ങി. അവിശ്വസനീയത കണ്ണില്ലൊളിപ്പിച്ച്‌ പുഞ്ചിരിക്കുന്ന എന്നെ ഇടയ്ക്കിടയ്ക്ക് നോക്കി അവൾ അത്ഭുതപ്പെടുന്നത് എന്നെ പൊട്ടിചിരിപ്പിച്ചു. 

എന്റെ ചിരി അവളുടെ മനസ്സിനെ തണുപ്പിച്ചിരിക്കണം. കണ്ണിൽ നിന്നും സംശയം കുറേശ്ശെയായി ഇറങ്ങിപ്പോകുന്നതും, കവിളുകളിൽ വിശ്വാസത്തിന്റെ നുണക്കുഴികൾ വിരിയുന്നതും കാത്ത് ഞാനിരുന്നു. 

Sunday, November 4, 2012

ഒരമ്മ, എന്റെ കൊച്ചുവീട്ടില്‍ അമ്മൂമ്മ



ഞാനാദ്യം കാണുമ്പോഴും കൊച്ചുവീട്ടില്‍ അമ്മൂമ്മക്ക്‌ വയസ്സായിരുന്നു. കസവിന്റെ മുണ്ടും നേര്യതും, ചെറിയ കൂനും, ഒട്ടുമുക്കാലും നരച്ച മുടിയും, ചുളിവുകള്‍ വീണ ശ്രീത്വം തുളുമ്പുന്ന മുഖവും, രാവിലെയും വൈകുന്നേരവും കൃഷ്ണനെ കാണാനായി അമ്പലത്തിലേക്കുള്ള  നടത്തവും, വിശാലമായ പറമ്പിലുടനീളം നടന്ന് തേങ്ങയും മാങ്ങയും പറങ്കിമാങ്ങയും അടക്കയും എടുത്തു വരുന്നതും, അവശേഷിച്ചിരുന്ന മൂന്നു പല്ലുകള്‍ക്ക് ആയാസമാകാതെ ചവക്കാനായി ഇടിച്ചു മാര്‍ദവപ്പെടുതുന്ന വെറ്റില മുറുക്കിന്റെ പ്രാരംഭ കാഴ്ചകളും, പുരാണഗ്രന്ഥങ്ങള്‍ വായിക്കുന്നതും, അതിലെ ഏടുകള്‍ കുഞ്ഞു കുഞ്ഞു കഥകളായി പറഞ്ഞുതന്നിരുന്നതുമെല്ലാം അത് പോലെ തന്നെ.
പിന്നെ 'ലെശ്ശണാ' എന്നുള്ള വിളിയും.

ഇത് കൊച്ചുവീട്ടില്‍ അമ്മൂമ്മ. എന്റെ അമ്മയുടെ അമ്മയുടെ അമ്മ. എന്റെ സ്വന്തം മുത്തശ്ശി.

എനിക്ക് ഓര്‍മ്മകള്‍ സൃഷ്ട്ടിക്കാന്‍ കഴിഞ്ഞത് മുതല്‍ മുത്തശ്ശിയുണ്ട്.  സ്കൂള്‍ വിട്ടു വന്ന്‌, മുത്തശ്ശന്റെ ചാരുകസേരയില്‍ കിടന്ന് കാലു രണ്ടും കൈവരിയില്‍ നിവര്‍ത്തി വച്ച് രാജാവിനെ പോലെ കിടക്കുമ്പോള്‍, വെള്ളി പിഞ്ഞാണത്തില്‍ ചോറും നെയ്യും, പഴവുമായി കസേരയുടെ അടുത്തുള്ള കട്ടിലില്‍ മുത്തശ്ശി ഇരിക്കും. 'ചോറ് തരട്ടെ' എന്ന് ചോദിക്കില്ല. "അങ്ങ് ദൂരെ, ആകാശത്തിന്റെ അപ്പുറത്ത്, ദേവന്മാരും രാക്ഷസന്മാരും യുദ്ധം തുടങ്ങി...". കഥ തുടങ്ങും. ദേവന്മാരുടെ ശക്തി കണ്ട് വാ പൊളിച്ചു കിടക്കുമ്പോള്‍ , ചോറും പഴവും നെയ്യും കുഴച്ച ഒരു ഉരുള വായില്‍ വച്ചു തരും....
അങ്ങനെയങ്ങനെ സ്കൂള്‍ വിട്ടു വന്ന എത്രയെത്ര വൈകുന്നേരങ്ങള്‍...
പഴവും ചോറും നെയ്യും കുഴച്ച എത്രയെത്ര ഉരുളകള്‍...
എത്രയെത്ര കഥകള്‍....

ഇരുപതഞ്ഞു വര്‍ഷങ്ങള്‍ കഴിഞ്ഞു പോയിരിക്കുന്നു. ഒരുപാടൊരുപാട് മാറ്റങ്ങളിലൂടെ കടന്നു പോയി. ചിലത് ഓര്‍മകളില്‍ വരുന്നി ആഴത്തില്‍ പടര്‍ന്നു. മറ്റുചിലത് വേര് ദ്രവിച്ച് മണ്മറഞ്ഞു.

ഇക്കഴിഞ്ഞ ഓണത്തിന് പോയപ്പോഴാണ് കൊച്ചുവീട്ടിലമ്മൂമ്മയെ തിരഞ്ഞത്. മുറിയുടെ പുറത്തേക്കു ഒരുപാടൊന്നും ഇറങ്ങാറില്ലെന്ന് അമ്മൂമ്മ പറഞ്ഞു.
മെല്ലെ കതകു തള്ളിത്തുറന്ന് അകത്തു കടന്നപ്പോള്‍ കട്ടിലില്‍ കൂനികൂടി ഇരിക്കുന്നു. മാറ്റമെന്ന് പറയാനൊന്നുമില്ല. വയസ്സാവുന്നതിന്റെ അവസാനമാണ് ഞാന്‍ മുത്തശ്ശിയെ കണ്ടു തുടങ്ങിയത് എന്നത് കൊണ്ടായിരിക്കും.
ആര്‍ക്കും ഇതിനുമപ്പുറം വയസ്സാവാന്‍ കഴിയില്ലേ എന്ന് ചിന്തിച്ചു ഒരു നിമിഷം.
വളരെ അടുത്ത് ചെന്നിട്ടും എന്നെ മനസ്സിലായില്ല. ചിരിച്ചുകൊണ്ട് ഓര്‍മ്മകള്‍ ചികയുകയാണെന്ന് തോന്നി. ഒടുവില്‍ മുത്തശ്ശിയോടു ചേര്‍ന്നിരുന്ന് ദുര്‍ബലമായ ആ കയ്യിലെ വിറയ്ക്കുന്ന വിരലുകള്‍ ചേര്‍ത്ത് പിടിച്ചപ്പോള്‍ ചിരിയുടെ ഒച്ച പുറത്തുചാടി.
"ലെശ്ശണാ"
വിറയ്ക്കുന്ന ആ വിളിയില്‍ തന്നെ ഞാനുരുകി ചെറുതായി. കുട്ടിനിക്കറും ഇട്ട്, ഷര്‍ട്ടിടാതെ ഓടുന്ന, കഥകള്‍ കേട്ട്, ചോറും പഴവും നെയ്യും കൂട്ടി ഉണ്ണുന്ന, ചാരുകസേരയില്‍ കാലുകയറ്റി വച്ച് വാപൊളിച്ചിരിക്കുന്ന ചെറിയ കുട്ടിയായി.

"എപ്പോ വന്ന്,... ഇന്നലെ ഞാന്‍ സാവിത്രിയോടു (അമ്മൂമ്മ) ചോദിക്കേത്, ലശ്ശനന്‍ വന്നാന്ന്"
ഞാന്‍ ചിരിച്ചു. എന്ത് പറയണമെന്നറിയാതെ കണ്ണുകള്‍ നിറഞ്ഞു.
"നിനക്ക്  കഥ കേള്‍ക്കണ്ടേ"
ഞാന്‍ പൊട്ടിക്കരഞ്ഞുപോയി . എന്തിനാണെന്നറിയാതെ ചെറിയ കുട്ടിയെ പോലെ ഞാന്‍ പൊട്ടിപ്പൊട്ടി കരഞ്ഞു. ചിലപ്പോള്‍ മുത്തശ്ശിയുടെ ആ ചോദ്യം എന്നെ ശെരിക്കും ആ ചെറിയ കുട്ടിയുടെ നിഷ്കളങ്കതയിലേക്ക് കൂട്ടികൊണ്ട് പോയിരിക്കണം.
അതറിഞ്ഞ പോലെ മുത്തശ്ശി എന്റെ മുടിയില്‍ തലോടി.
എന്താ ചോദിക്കുക എന്നോര്‍ത്ത് 'ഗോപി മാമന്‍' (മകന്‍ ) വന്നോ എന്ന് ചോദിച്ചു.
"ല്ലാരും വന്നര്‍ന്നു"
എന്നിട്ട് ഓരോ മക്കളുടെ പേരും, അവരുടെ ഭാര്യമാരുടെയും കൊച്ചുമാക്കളുടെയും വയസ്സും ക്ലാസും സ്ഥലവും ഒക്കെ പറഞ്ഞു.
"ല്ലാരും ഓണത്തിന് മുണ്ടും നേര്യതും കൊണ്ടെതന്നു. പിന്നെ പോകെലേം. മുറുക്കൊന്നൂല്ല. കൊണ്ടന്നോണ്ട് മേടിച്ചു വക്കേത്".
തുറന്നു കിടന്ന അലമാരയിലേക്ക് ഞാന്‍ എണീറ്റ്‌. അടുക്കടുക്കായി വച്ചിരിക്കുന്ന മുണ്ടും നേര്യതും പഴയൊരു ജുളിക്കടയെ ഓര്‍മപ്പെടുത്തി. പിന്നെ മെല്ലെ മുത്തശ്ശിയുടെ കണ്ണുകളിലൂടെ നടന്നു.

മുത്തശ്ശി കഥ തുടങ്ങി.
"ല്ലാരും വന്ന് പോകും. അവരൊക്കെ വല്ല്യ വല്ല്യ ഉദ്യോഗസ്തന്മാരല്ലേ, തിരക്കാണ്. പിന്നെ മനുഷ്യനായിട്ട്‌ ജനിച്ചാല് സങ്കടണ്ടാവും. ഇല്ലാണ്ടിരിക്കാന്‍ ദേവന്മാര്‍ക്കോലും പറ്റൂല."
കേള്‍ക്കാന്‍ കൊതിച്ചിരുന്ന പോലെ ഞാന്‍ വീണ്ടും മുത്തശ്ശിയോടു ചേര്‍ന്നിരുന്നു.
"അമ്മ വന്ന് തിരികെ വിളിക്കും വരെ സീതയ്ക്ക് ദുഃഖം മാത്രായിരുന്നു. സരയൂ നദിയില്‍ ചാടി ആത്മാഹുതി ചെയ്യും വരെ രാമനും സമാധാനല്ലാണ്ട് നടന്നില്ലേ. സതി മരിച്ചപ്പോ പരമശിവന്‍ എല്ലാം ഉപേക്ഷിച്ച് ധാരു വനത്തിലൂടെ അലഞ്ഞു നടന്നില്ലേ. അപ്പ പിന്നെ മനുഷ്യമ്മര്ടെ കഥ പറയണോ."

വല്ലപ്പോഴും മാത്രം വീട്ടില്‍ വരുന്ന മക്കളെ കുറിച്ച് ഞാന്‍ മോശമായി ചിന്തിച്ചാലോ എന്ന് കരുതിയാണ് മുത്തശ്ശി അങ്ങനെ പറഞ്ഞതെന്നെനിക്കറിയാം.
എല്ലാവര്ക്കും മറുപടികളുണ്ടാവും. വയസ്സായവര്‍ക്ക് ജല്പനനലുണ്ടാവും. ദൂരവും നാടും വ്യത്യാസമുണ്ടാകും. കുടുംബഗളില്‍ സ്വരച്ചേര്‍ച്ചയില്ലായ്മ ഉണ്ടാകും. തിരക്കുകള്‍ ഒരുപാടോരുപാടുണ്ടാവും. സ്വപ്‌നങ്ങള്‍ ഇനിയും ബാക്കിയുണ്ടാവും. ചവിട്ടി കയറാന്‍ പടികളും കടമ്പകളും ഇനിയുമുണ്ടാവും.

പടികള്‍ കടന്നു പോകുന്നത് എങ്ങോട്ടാണെന്ന് ആര്‍ക്കും അറിയുകയുണ്ടാവില്ല. കാലത്തിന്റെ ഒഴുക്കിനൊപ്പം ന്യായീകരണങ്ങളും നിലക്കില്ല. ആരെയും കുറ്റപ്പെടുത്താന്‍ ഞാനാളുമല്ല.
നേടുന്നതിനെ കുറിച്ച് മാത്രം ചിന്തിച്ചാല്‍ നഷ്ട്ടപ്പെടുന്നതിനെക്കുറിച്ചു അറിയില്ലായിരിക്കും. ആവോ.

ഇന്നലെ കല്പറ്റ നാരായണന്‍ മാഷിന്റെ കവിത വായിച്ചപ്പോള്‍ മനസ്സില്‍ ഊറിക്കൂടിയത്‌ കൂടി എഴുതണം എന്ന് തോന്നുന്നു.

ഓരോ അമ്മമാരും കൊല്ലപ്പെടുകയാണ്.
മക്കള്‍ അറിഞ്ഞുകൊണ്ട്,
അറിയാത്തതായി ഭാവിച്ചു കൊണ്ടും,
അവര്‍ തന്നെ അത് ചെയ്യുന്നു.

ഉടുക്കാത്തവ സമ്മാനിക്കുമ്പോള്‍,
ഇഷ്ട്ടമില്ലാത്ത്ത ഭക്ഷണം അതറിയാതെ വിളമ്പുമ്പോള്‍,
മറ്റു തിരക്കുകള്‍ ഉണ്ടായിരുന്നെന്ന് പറയുമ്പോള്‍,
വയസ്സായില്ലേ എന്ന് ചോദിക്കുമ്പോള്‍
അമ്മക്കിപ്പോ എന്താ കുറവ് എന്ന് സ്വയം ചോദിക്കുമ്പോളൊക്കെ

അമ്മമാരെ നിങ്ങള്‍ ഓര്‍മിപ്പിക്കുകയാണ്.
നിങ്ങള്‍ അവരെ അറിഞ്ഞിട്ടില്ലെന്ന്.
നിങ്ങളാല്‍ അവര്‍ കൊല്ലപ്പെടുകയാണെന്ന്.

ഏതായാലും എനിക്ക് ഒരു കാര്യം ഉറപ്പുണ്ട്. എന്റെ അമ്മയെ ഞാന്‍ കൊല്ലപ്പെടുത്തില്ല. നിങ്ങള്‍ കാണിച്ചു തന്ന ആ വഴിയിലൂടെ ഞാന്‍ നടക്കില്ല. ദൈവങ്ങളുന്ടെങ്കില്‍ അവരതിനെന്നെ അനുഗ്രഹിക്കട്ടെ. (ഇത് എഴുതിയതിനു ആരും എന്നെ വേറുക്കാതിരിക്കട്ടെ)

Saturday, August 4, 2012

നിഴലുകള്‍ സംസാരിക്കുന്നത്



ഉച്ചയുറക്കത്തിന്റെ മധ്യത്തിലാണെന്നു തോന്നുന്നു, മുറിയിലേക്ക് അനേകായിരം നിഴലുകള്‍ ചാടി വീണു. അവ കൂട്ടം കൂട്ടമായും, ഒറ്റതിരിഞ്ഞും; എനിക്ക് ചുറ്റും ഓടിയും, ചാടിയും, മെയ്‌വഴക്കം മുറ്റിയ അഭ്യാസിയെ പോലെ കീഴ്‌മേല്‍ മറിഞ്ഞു ഭയപ്പെടുത്തി. 
പുതപ്പിന് വെളിയിലേക്ക് തെല്ലൊന്നു പുറംചാടിയ ഇടതുകാലിന്റെ തള്ളവിരല്‍ വേഗം ഉള്ളിലേക്ക് വലിച്ചിട്ട്, കഴുത്തു വരെ ഒരു തരിമ്പും കാട്ടാതെ ഒളിച്ചു. കഴുത്തു പിടിച്ച് ഞെരിച്ച്, ശ്വാസം മുട്ടിച്ചു കൊല്ലാതിരിക്കാനാണ് കഴുത്തില്‍ രണ്ടു ചുറ്റ് അധികം ചുറ്റിയത്. ശ്വാസം മുട്ടിയുള്ള മരണമാണ് ഒരിക്കലും ഇഷ്ട്ടപ്പെടാത്തതും എന്നും ഭയപ്പെടുത്തിയിരുന്നതും.

അര മണിക്കൂറിലേറെയായി . നിഴലുകളില്‍ ചിലത് കട്ടിലിന്റെ അരികുകളില്‍ ചാഞ്ഞും, ചരിഞ്ഞും, ചാഞ്ഞാടിയും ഇരുന്നു. മറ്റുചിലത്‌ ആള്‍പൊക്കമുള്ള ഖടികാരത്തിന്റെ നാഴികമാണിയില്‍ തൂങ്ങി ഊഞ്ഞാലാടി. മറ്റുചിലത്‌ മിനിറ്റ് സൂചിയും സെക്കന്റ്‌ സൂചിയും വലിച്ചു നടന്നു. ജനാലയിലെ മരത്തിന്റെ അഴികല്‍ക്കുള്ളിലൂടെ പുറത്തുള്ള മാവിന്റെ ചില്ലകളിലേക്ക്‌ കയറിപ്പോയി ചിലത്.
സൂര്യനെ അവര്‍ക്കും പേടിയാണെന്ന് മനസ്സിലായത്‌ ഒരാശ്വാസം പോലെ നെഞ്ചില്‍ തണുപ്പുകൂട്ടി. സൂര്യന്‍ കാറ്റിനൊപ്പം ഉള്ളിലേക്ക് വരുമ്പോഴേക്കും നിഴലുകലെല്ലാം എങ്ങോട്ടൊക്കെയോ ഓടി. പിന്നും, കുട്ടിക്കരണം മറിഞ്ഞ്, ഇരുട്ടിന്റെ കറുത്ത ഗൌണുമിട്ട് അവര്‍ തിരിച്ചു വന്നു. 

സമയമേറെക്കഴിഞ്ഞും അവ പോകാതായപ്പോഴാണ് ശരിക്കും പേടിച്ചത്. സാധാരണ പത്തു മിനിറ്റ് കൊണ്ട് പോകുന്നവരാണ്! ഒടുവില്‍ ധൈര്യം സംഭരിച്ച്, മെല്ലെ ആരും കേള്‍ക്കാത്ത ഒച്ചയില്‍, തല താഴ്ത്തി ഇരുന്നുകൊണ്ട് ചോദിച്ചു
"നിങ്ങള്‍ പോണില്ലേ"
മറുപടിയില്ല.
മൌനത്തിലേക്ക്‌ തലയുയര്‍ത്തി ഒരല്‍പം കൂടി ഒച്ചയില്‍ ചോദിച്ചു 
"നിങ്ങള്‍ പോണില്ലേ"
മറുപടിയില്ല. 
ക്രമേണ ഒച്ച കൂടിക്കൂടി, അതൊരലര്ച്ചയായി
"നിങ്ങള്‍ പോണില്ലേ"
അലറ്ച്ചക്കൊടുവില്‍ ഭ്രാന്തമായ കരച്ചില്‍.

"ഞങ്ങള്‍ സംസാരിക്കാറില്ല"
അശരീരി പോലെയാണ് ശബ്ദം കേട്ടത്. ആ ശബ്ദത്തിന്റെ ദിക്കറിയാനെന്നവണ്ണം  അവള്‍ ചെവികൂര്‍പ്പിച്ചു വച്ച്, ദൈന്യമായി കണ്ണുകള്‍ നിഴലുകളിലേക്ക് നിവര്‍ത്തി വച്ച്, ഒരിക്കല്‍ കൂടിയെന്ന് അപേക്ഷിച്ചു. 

"ഞങ്ങള്‍ സംസാരിക്കാറില്ല"- കൂട്ടത്തില്‍ നീളന്‍ കുപ്പായമിട്ട, മാജിക്കുകാരുടേത് കണക്കിന് നീളന്‍ തൊപ്പിവച്ച നിഴലാണ്. 

"അതെന്താ സംസാരിക്കാതെ"

"ഞങ്ങളുടെ ജോലി ഭയപ്പെടുത്തലാണ്. അതിനപ്പുറം ഞങ്ങളുടെ ഒച്ച മറ്റാരും കേള്‍ക്കാറില്ല. വിരലടയാളങ്ങള്‍ ഞങ്ങളുടെ കൈക്കുള്ളില്‍ മാത്രം നിലനില്‍ക്കുന്നു. ഞങ്ങളുടെ ഗന്ധം പോലും പുറത്തു പോകാറില്ല. ഒച്ചപോലെ അതും തിരിച്ചെടുക്കാനാവാത്ത കടത്തില്‍ പെട്ടതാണ്".

"നിഴലുകല്‍ക്കെന്താണ് കടം. ഞാന്‍ സഹായിക്കാം" - അവളുടെ പേടിയൊക്കെ അപ്പോഴേക്കും മാഞ്ഞു തുടങ്ങിയിരുന്നു. 

നിഴലുകള്‍ പരസ്പരം സംസാരിച്ചു തുടങ്ങി. ആദ്യമായി ഭാഷ പഠിച്ച മനുഷ്യരെപ്പോലെ നിഴലുകള്‍ തലങ്ങും വിലങ്ങും ഓടി നടന്ന് സംസാരിച്ചു. പ്രപഞ്ചം അവരില്‍ നിന്നും കേള്‍ക്കുകയും, അവരുടെ ഗന്ധം കാറ്റില്‍ പറത്തി വിടുകയും, അവരുടെ ചെഷ്ട്ടകള്‍ ചുമരുകളില്‍ കോറുകയും ചെയ്തു.

അതില്‍ നിന്നെല്ലാം വെത്യസ്തമായി ഒരു നിഴല്‍ മാത്രം അനങ്ങാതെയും, മിണ്ടാതെയും നിന്നു. കൈകള്‍ ചോദ്യരൂപത്തിലാക്കി "എന്തുപറ്റി" എന്ന് ചോദിച്ചപ്പോള്‍ അതും അത് ആവര്‍ത്തിച്ചു. അടുത്തേക്ക് വരൂ എന്ന് കൈകാട്ടി വിളിച്ചപ്പോള്‍ അതും അങ്ങനെ തന്നെ കാട്ടി. 
സ്വന്തം നിഴല്‍ മാത്രം സത്യസന്ധമായി പെരുമാറി!

സൂര്യന്‍ പെട്ടെന്ന് മാഞ്ഞു. ഇരുളിന്റെ വലിയൊരു നിഴല് വീടിന്റെ പരിസരത്തേക്കു വന്നലച്ചു. അപ്പോഴേക്കും ചെറുനിഴലുകളെല്ലാം മുറിപൂട്ടി വെളിയിലേക്കിറങ്ങി നടന്ന്. വലിയ നിഴലിന്റെ അടുത്ത് ചെന്ന് തൊഴുതു കുമ്പിട്ടു നിന്നു. ആര്‍ത്തു ചിരിച്ചുകൊണ്ടവര്‍ വലിയ നിഴലിനു മുന്നില്‍ തലകുത്തി മറിഞ്ഞ്  രസിപ്പിച്ചു. 
വലിയ നിഴലിനു രാത്രിയുടെ രൂപമായി. ഭാവം മാറി. കറുത്ത കണ്ണാടിയില്‍ രൂപം കണ്ടു തൃപ്തിയടഞ്ഞ രാത്രി നിഴല്‍ പുറത്തു നിന്നും പൂട്ടിയ വാതിലുകള്‍ ഒച്ചയോടുകൂടി തുറന്നു മലര്‍ത്തി. രാക്ഷസന്റെ ജല്പ്പനങ്ങളുംമായി പൊട്ടിച്ചിരിച്ചു. ചിരി മെല്ലെ കറുത്തു കൊണ്ട് മുറി മുഴുവന്‍ പരതി. കട്ടിലിന്റെ നിഴലിനെ ചവിട്ടി നടുവൊടിച്ചു; അലമാരയുടെ നിഴലിനെ വലിച്ചു കീറി രണ്ടാക്കി. നാഴിക മണിയും ഖടികാരവും തറയില്‍ വീണു പിടഞ്ഞു. അവയില്‍ പറ്റിപ്പിടിച്ചിരുന്ന നിഴലുകള്‍ മുകളിലേക്ക് നോക്കി കിടന്നു പിടഞ്ഞു. 
ഇരയെവിടെ എന്ന് വലിയ നിഴല്‍ അലറി. 

ഫാനില്‍ കൊരുത്ത്, കഴുത്തില്‍ രണ്ടു ചുറ്റുചുറ്റി, തൂങ്ങിയാടിയ അവളെ പോലെ, മിണ്ടാതെ സത്യസന്ധയായ നിഴലും തൂങ്ങിയാടി. 
ഒരിക്കലും മിണ്ടാത്ത നിഴല്‍ അപ്പോഴവളോട് പറഞ്ഞു - "മരണമെങ്കിലും നിന്റെ ചാരിത്രിയം നശിക്കാതെ കാത്തു"

Thursday, August 2, 2012

ഉണ്ണിക്കുട്ടിയുടെ "ആണ്‍കാഴ്ചകള്‍".



"ആറു മണിക്കൂറെങ്കിലും എടുക്കും. വീട്ടിലെക്കെത്താനെ, വേണോച്ചാ ലേശം
മയങ്ങിക്കോളുട്ടോ"

മറുപടിയായി വിയര്‍ത്ത കണ്ണുകളുമായി ഉണ്ണിക്കുട്ടി ഒന്ന് നോക്കി. നിറഞ്ഞ കണ്ണുകളിലൂടെ അയാള്‍ സ്വന്തം പ്രതിരൂപത്തെ തന്നെ നോക്കി. അവയുടെയുള്ളിലെ അകലങ്ങളില്‍ താന്‍ പ്രകാശിക്കുന്നതയാല്‍ നോക്കിക്കണ്ടു.

"ഉണ്ണിക്കുട്ടീ", ഇത്തവണ കൈകള്‍ ചേര്‍ത്തുപിടിച്ച് പതിഞ്ഞ സ്വരത്തിലാണ് അയാള്‍ വിളിച്ചത് . കാറിന്‍റെ  തണുപ്പിനുള്ളിലിരുന്ന് ചൂട് പകരാന്‍ ശ്രമിച്ചു .

അവഗണിക്കാനാവാത്ത ആ ചൂടില്‍ ചാഞ്ഞിരുന്ന് അവള്‍ കണ്ണീരിന്‍റെ അച്ഛനെ തേടി. കവിളിലുരുമ്മിയ അയാളുടെ നെഞ്ചിലെ രോമങ്ങളെ വെറുത്തു. കാറിന്‍റെ തണുപ്പിനെയും, സഹതാപത്തെയും, സഹതാപത്തില്‍ നിന്നും വികാരത്തിലേക്ക് ചുവടുവെപ്പിക്കാന്‍ ശ്രമിക്കുന്ന  ചൂടിനേയും വെറുത്തു .

ഒരു പെണ്ണായിപ്പോയതിന്‍റെ നീറ്റലില്‍ സ്വയം വെറുത്തു . സമാനമായ നീറ്റലുകള്‍ ഉണ്ടായതിനെക്കുറിച്ച് ഓര്‍ത്തെടുത്തു , പെണ്ണായിപ്പോയതിന്‍റെ വേദന പരതുകയായിരുന്നു യാത്ര.

ഈ ആണുങ്ങള്‍ക്ക് എല്ലാ വികാരങ്ങളുടെയും ഒടുക്കം സെക്സ് ആണോ. ചിരിയും കരച്ചിലും ദേഷ്യവും സങ്കടവും, ആശ്വസിപ്പിക്കലും, സഹതാപവും, ലോകത്ത് കണ്ടുപിടിക്കപ്പെട്ടിട്ടുള്ള എല്ലാ വികാരങ്ങളും  സെക്സ് എന്നതിലെക്കാണോ അവര്‍ ബുദ്ധിപൂര്‍വ്വം കരുനീക്കുന്നത്. വെത്യസ്തരായ ആരെങ്കിലും ഉണ്ടായിരുന്നെങ്കില്‍ ഇതിനിടയില്‍ കണ്ടുമുട്ടാതിരിക്കുമായിരുന്നോ. അച്ഛന്‍
പോലും മറ്റു പെണ്ണുങ്ങളോട് അങ്ങനെ കാണിച്ചിട്ടുണ്ടാവണം. കാരണം ആണുങ്ങളുടെ പൊതു ചര്‍ച്ച പെണ്‍കുട്ടികളും, പൊതു വികാരം സെക്സ്ഉം ആണ്. അതിനപ്പുറമുള്ള ഒരു ലോകത്തേക്ക് അവര്‍ എന്നാണു ആനയിക്കപ്പെടുക. അതോ ദൈവം അവരെ സൃഷ്ട്ടിച്ചത് പുനര്‍ സൃഷ്ട്ടി നടത്താന്‍ വേണ്ടി മാത്രമായിരിക്കുമോ?.
ഒരു പിടി ചോദ്യങ്ങള്‍. ഓര്‍മ്മകള്‍. ഒന്നും എങ്ങുമെത്തില്ല .

ഓര്‍മ്മവച്ചത് എന്നായിരുന്നു എന്നതിനെക്കുറിച്ചായിരുന്നു ആദ്യ അന്വേഷണം. സ്കൂളിലേക്കുള്ള യാത്രയും, അച്ഛന്‍റെ നെഞ്ചില്‍ നിന്നും അമ്മയുടെ  അരികിലേക്ക് പോകാന്‍ വെമ്പല്‍ കൊണ്ടതും, അമ്മയുടെ തല്ലില്‍ നിന്നും അപ്പൂപ്പന്‍റെ നെഞ്ജിലേക്ക് ഓടിക്കയറിയതും ഓര്‍ത്തു. ഓര്‍മ്മകള്‍ക്കൊന്നും തെളിച്ചം ഇല്ല. ഒന്നില്‍ നിന്നും മറ്റൊന്നിലേക്കു ഊര്‍ന്നിറങ്ങി ചിന്തകളൊക്കെ വഴിതെറ്റി .

ആണും പെണ്ണും തമ്മില്‍ തിരിച്ചറിയാനാവാത്ത കാലത്തെക്കുറിചോര്‍ക്കുന്നത്‌ അപക്വമെന്ന് പരിഭവിച്ചു.

അനിയന്‍ കൂട്ടുകാര്‍ക്കൊപ്പം മണ്ണില്‍ കിടന്നുരുളുമ്പോള്‍ അറപ്പാണ് തോന്നിയിരുന്നത്. അവരെറിഞ്ഞിട്ട മാമ്പഴത്തിന്‍റെ  പങ്കുപറ്റി  ദൂരെ മാറിനിന്ന് അതാസ്വദിക്കുമ്പോള്‍ പെണ്ണായത് നന്നായെന്നു ഇന്നത്തെ ചിന്തകളില്‍  തോന്നിയിരിക്കണം. അല്ല! തോന്നിയിട്ടുണ്ട്.

മാറ് മുളച്ചു പൊന്തിയപ്പോഴും, പിന്നതു വിരിഞ്ഞു പെണ്ണായി മാറുംമ്പോഴുമെല്ലാം നേരിട്ട കൂര്‍ത്ത നോട്ടങ്ങള്‍. കുളിമുറിയുടെ നാലു ചുമരുകള്‍ക്കുള്ളില്‍ ആ നോട്ടങ്ങള്‍ കോര്‍ത്തെടുത്തു താനതാസ്വതിച്ചിരുന്നു എന്ന് രഹസ്യമായി സന്തോഷിച്ചിരുന്നത് ഓര്‍ത്തു.
ഇല്ല !. അപ്പോഴൊന്നും പെണ്ണായിപ്പോയതില്‍ വേദനിച്ചിട്ടില്ല .

ആ. പിന്നൊന്നുണ്ടായി.
കാവിലെ ഉത്സവം!. പത്തിലെ പരീക്ഷ കഴിഞ്ഞ് റിസള്‍ട്ട്‌ കാത്തിരുന്  ദിവസങ്ങളിലായിരുന്നു മൂന്നു ദിവസത്തെ ഉത്സവം. അടുത്ത കൂട്ടുകാരികളെ കാണാനുള്ള സന്തോഷം. ഒരു മാസം മുന്‍പേ പുതിയ ജോഡി ഡ്രസ്സ്‌ തയ്പ്പിച്ചു കാത്തിരുന്നു. ഉച്ചക്ക് ഊണുകഴിച്ച് ദൂരെ നിന്ന് വന്ന ബന്ധുക്കളുമായി സംസാരിക്കുന്നതിനിടയില്‍ ഒരു വേദന. വയറിന്‍റെ അടിയില്‍ നിന്നും എന്തോ കൊളുത്തി വലിക്കുന്ന പോലെ. തലയിണ വയറ്റില്‍ വച്ച് കമഴ്ന്നു കിടക്കുമ്പോഴും "അതാവല്ലേ" എന്ന്  കാവിലമ്മയോട് പ്രാര്‍ഥിച്ചു .
പ്രാര്‍ത്ഥന കേട്ടില്ല!

ശരീരം കൊണ്ടും മനസ്സ് കൊണ്ടും പെണ്ണായിപ്പോയതിനെ വെറുത്തത് ആദ്യമായി അന്നാണ്.
വീണ്ടും ആര്‍ത്തവങ്ങള്‍ അലോസരം സൃഷ്ടിച്ചു കൊണ്ട് കടന്നു വന്നു. വെറുക്കാന്‍ കാരണങ്ങളില്ലാതെ അത് ജീവിതത്തിന്‍റെ ഭാഗമായി .

പിന്നീടൊന്നും ഓര്‍ത്തുവച്ചു വെറുക്കാനാവാത്ത വണ്ണം പ്രണയം ശക്തിപ്രാപിച്ചിരുന്നു. ഉണ്ണുമ്പോഴും, നടക്കുമ്പോഴും, ഇരിക്കുമ്പോഴും , എല്ലായ്പ്പോഴും പ്രണയം . കരയുന്നതും ചിരിക്കുന്നതും
പ്രണയിക്കുന്നതിനെ ചുറ്റിപ്പറ്റി മാത്രമായി. എന്തിന്, കുളിമുറിയിലെ രഹസ്യമായ ചിരികള്‍ പോലും അവനെയോര്‍ത്തായിരുന്നു .

നാട്ടുകാര്‍ക്കെന്താ എന്ന് അവന്‍ ചെവിയില്‍ ഉറക്കെ ചോദിച്ചപ്പോള്‍ സ്വയം ചിന്തിച്ചു. നാട്ടുകാര്‍ക്കെന്താ !

അവന്‍ മറ്റൊരു പെണ്ണിനെ കൂടെക്കൂട്ടിയപ്പോള്‍, അതിന്‍റെ പേരില്‍ കല്യാണാലോചനകള്‍ മുടങ്ങി അനിയത്തിമാര്‍ക്കു മുന്നില്‍ വഴിമുടക്കി , കല്യാണ ബ്രോക്കര്‍മാര്‍ക്ക് മുന്നില്‍ അച്ചന്‍ ചെറുതാവുന്നത്‌ കണ്ടപ്പോഴും സ്വയം ചോദിച്ചു .

നാട്ടുകാര്‍ക്കെന്താ !

ഒടുവിലവന്‍ ചിരിക്കുന്നതും, നാട്ടുകാര്‍ അടക്കം പറയുന്നതും, അച്ചന്‍ കരയുന്നതും കണ്ടു, രണ്ടാമതൊരിക്കല്‍ കൂടി വേദന തികട്ടി. പെണ്ണായിപ്പോയതിന്‍റെ വേദന!

വിവാഹം ഒരാശ്വാസമായി  ഇപ്പൊ ദേ ഒരു പരിചയവുമില്ലാത്ത ഒരാളെ വിവാഹം കഴിച് എങ്ങോട്ടോ പോകുന്നു. ഒരിക്കലും കുറ്റം പറയാതിരുന്ന അച്ഛനെയും, ഒപ്പം നിന്ന അനിയത്തിമാരെയും, കരഞ്ഞു ബോധം പോയ അമ്മയെയും പകുതിയിലുപെക്ഷിച്ചു അവരുടെ അനുഗ്രഹവും വാങ്ങി കാറിന്‍റെയുള്ളില്‍. വേദന മുറുകുകയാണ് ,വീണ്ടുമൊരിക്കല്‍ കൂടി.

വേദനകള്‍ ഇനിയുമുണ്ടായേക്കാം.അറിയില്ല. ഓരോ തവണയും ഇനിയിങ്ങനെയുണ്ടാവില്ല എന്ന് കരുതി വിഡ്ഢിയാവുന്നതിലുമപ്പുറം മുന്‍വിധികള്‍ ഉണ്ടായിരിക്കുന്നതാണ് നല്ലത് എന്ന് തോന്നുന്നു.
കാലം സാക്ഷി.


Monday, April 23, 2012

കക്കയം പറയാതെ പറഞ്ഞത്


കക്കയം യാത്ര മനോഹരമയായ പടര്‍പ്പു ചെടികള്‍ക്കിടയിലൂടെ  കോടമഞ്ഞിന്‍റെ ഒഴുക്കുപോലുള്ള ഒരു നനുത്ത നടത്തമായിരുന്നു. കാടാണെന്ന ഓര്‍മ്മപ്പെടുത്തലുമായി കുറെ കുരങ്ങന്മാരും, താന്‍   വരുമെന്ന ഭീഷണിയുടെ ലിഖിതങ്ങളായ ആനപിണ്ടങ്ങളും പേരറിയാത്ത  കുറെ കിളിയൊച്ചകളും. മലകളുടെ താഴെ സ്വര്‍ണം നിറഞ്ഞൊഴുകുന്ന പുഴ. സൂര്യന്‍ ഗര്‍ഭം ധരിപ്പിച്ചു പോയതാവണം. 


മലയുടെ പകുതിയുടെ മടിയില്‍ മെനഞ്ഞിട്ട കരിങ്കല്‍ ഭിത്തിയില്‍ കണ്ണെത്താത്ത ദൂരത്തേക്ക് കാലു തൂക്കി കുറച്ചൊന്നിരുന്നു. ഇഷ്ട്ടപ്പെടുന്ന ചിരികള്‍ക്കും സന്തോഷത്തിന്‍റെ നിറവുകള്‍ക്കും മീതെ തനിച്ചാവുന്നത് ഇതാദ്യമായല്ല. കാരണം സ്വയം അന്വേഷിക്കുകയായിരുന്നു. അതിന്‍റെ അവസാനം മലയുടെ അടിവാരത്താണ് കൊണ്ടെത്തിച്ചത്. 
ഒരു പ്രതിമ! . അടിയന്തരാവസ്ഥയുടെ മൂകസാക്ഷികള്‍ പടര്‍ന്നു കയറിയ രാജന്‍റെ പ്രതിമ. 


പിന്നീടുള്ള മലകയറ്റത്തില്‍ മലകള്‍ എന്തൊക്കെയോ പറയാന്‍  ശ്രമിക്കുന്ന പോലെ. അന്ന് രാജന്‍റെ നിലവിളിയൊച്ചയില്‍  ചെവിപൊത്തിയ ചെറുമരങ്ങള്‍ക്ക് ഇന്ന്‍ വയസ്സായിരിക്കുന്നു. ചിലത്  ജീവന്‍റെ അര്‍ത്ഥമില്ലായ്മയില്‍ മുരടിച്ചു. അവയോരോന്നും രാജന്‍റെ  വേദനയുടെ, ഒരച്ഛന്‍റെ  കാത്തിരിപ്പിന്‍റെ വേദനിക്കുന്ന പ്രതീകങ്ങളായി. ആ കഥകള്‍ക്ക് മേലെയാണ്, ആ  ഒച്ചയുടെ  ഇടയിലൂടെയാണ്  മുകളിലേക്ക് കയറേണ്ടതെന്ന തിരിച്ചറിവാണ് ഈ  മൂകത. ഉരുട്ടിക്കൊന്ന  ശേഷം ആശ്വാസത്തിനായി പിശാചുക്കള്‍ വലിച്ചു കൂട്ടിയ ബീഡിയുടെ തുണ്ടുകള്‍ പോലെ, ഒടിഞ്ഞു വീണ മരക്കുറ്റികളും;  അവ സൃഷ്ട്ടിച്ച പുക  പോലെ  കോടമഞ്ഞും. അസഹനീയമായി ഓര്‍മകളും കാഴ്ചകളും വിരല്‍കോര്‍ത്തു.


ഒരുപാട് നാളായി എന്തെങ്കിലും എഴുതിയിട്ട്. എഴുതാത്ത കഥകള്‍  ഒന്നിന് മേലെ ഒന്നായി കുമിഞ്ഞു കൂടുന്നു. എഴുതുന്നതിന്‍റെ ആത്മസുഖം കൈവിട്ടുപോകുന്നത്‌ കൊണ്ടല്ല. മടി കൊണ്ടുമല്ല. അറിയാത്ത  കാരണങ്ങള്‍ പുക പോലെ മൂടിക്കെട്ടുന്നു. രാജനെ അതിലലിയിപ്പിക്കാന്‍ വയ്യ. രാജന്‍ അച്ഛനോട് പറയാന്‍ മരങ്ങളെയും മുള്‍പ്പടര്‍പ്പുകളെയും ഏല്‍പ്പിച്ചത് ഒരു ദൂതനെ പോലെ പറഞ്ഞു തീര്‍ക്കണം .