Pages

Friday, November 19, 2010

മൂന്നാമന്റെ മുറിവുകള്‍

ബന്ധങ്ങളുടെ  കെട്ടുപാടുകള്‍ എത്ര  സമര്ഥമായി  ഇഴപിരിച്ചെടുത്താലും അജ്ഞാതമായ  വേരുകള്‍ അജ്ഞാതമായ്  തന്നെ   കണ്ടുമുട്ടും   . അവ  സുഖവും  ദുഖവും  പരസ്പരം  കോര്‍ത്തുകെട്ടി   നന്ദി  സൂച്ചകമായോ മോക്ഷപ്രാപ്തിക്കായോ  ദൈവങ്ങള്‍ക്ക്   സമര്‍പ്പിക്കും . പിന്നെ  നീണ്ട  കാത്തിരുപ്പാണ് . ഇടവേളകളിലെപ്പോഴോ ചിതറി  വീണ  മഴത്തുള്ളികള്‍  കണ്ണുനീരിന്റെ  ചൂട്  പകര്‍ത്തി  മൂന്നാമന്റെയുള്ളില്‍  പേമാരിയായി  പെയ്തോഴിക്കുന്നു. മൂന്നാമന്റെ  മുറിവും  നോവും  പ്രാര്‍ഥനയും  അവിടെ  ആരംഭിക്കുന്നു .

***                                    ***                                ***                                ***

കോളേജ് എന്ന ഹരിതാഭയുടെ ആദ്യ ദിനം കോളേജ്  എന്നത് പറഞ്ഞുകേട്ട സ്വാതന്ത്രിയതിന്റെ ഒരു ഉള്‍ക്കാഴ്ച മാത്രമായിരുന്നു ഇതുവരെ . കോളെജിലേക്ക് ചെന്ന് കയറുമ്പോഴേക്കും പലരും സൗഹൃദം പങ്ക് വക്കുന്നത്  കാണാമായിരുന്നു. ആകെ കലപില . ഒഴിഞ്ഞ പിന്‍ നിര കസേരകളിലൊന്നില്‍ ഇരിപ്പുറപ്പിച് ചുറ്റുമൊരു ലഖു വീക്ഷണം നടത്തി. ഇല്ല ! സുന്ദരിയെന്ന്‍ അവകാശപ്പെടാവുന്ന ഒറ്റ ഒരെണ്ണം പോലുമില്ല
നേര്‍ത്ത നിരാശ !
അല്‍പ്പനേരത്തിനുശേഷം നിശബ്ദതയുടെ ആവരണം സൃഷ്ടിച്ചുകൊണ്ട്   ഒരു  വൃദ്ധ ഗണിത  വിദ്വാന്‍  കടന്നു  വന്നു . ആകെ  ബോര്‍  ആയി . കട്ടിക്കണ്ണട  മൂക്കിന്റെ  തുമ്പത്ത്  വച്ച്  ബദ്ധപ്പെട്ട്  നോക്കുന്ന  അധ്യാപകന്‍  കോളെജു സങ്കല്പങ്ങള്‍  മുഴുവന്‍  തകര്‍ക്കുകയാണെന്ന്  ഏറെക്കുറെ  ഉറപ്പിച്ചു . ഒരു  മണിക്കൂര്‍ സുഖമായി  ഉറങ്ങി .
അടുത്ത  അവറിനു മുന്‍പുള്ള  ചെറിയ  ഇടവേളയില്‍  രണ്ടുമൂന്നു  പേരെ  പരിചയപ്പെട്ടു , അവരുടെ  അടുക്കലേക്ക്  സീറ്റും  മാറി . കുറച്ചുകൂടി  ജോറായി .
വീണ്ടും  നിശബ്ദത !
ഇത്തവണ  ക്ലാസ്സിലേക്ക്  കയറി  വന്നത്  സുന്ദരിയായ  ഒരു  അധ്യാപിക . സുന്ദരിയെന്ന് പറഞ്ഞാല്‍ , സൗന്ദര്യം എന്ന വാക്ക്  കൊണ്ട്  കവികള്‍  എന്തൊക്കെയാണാവോ  ഉദ്ധെശിച്ചിരുന്നത് ,  അതിനെല്ലാം  ഒറ്റ  ഉത്തരമായി  പറയാവുന്ന  ഒരു  നാടന്‍  യുവകോമലാഗി .  അടുത്തിടെ   പടിച്ചിറങ്ങിയതാണെന്നുറപ്പ്   . മിസ്സിന്റെ  മുഖത്ത്  ആദ്യമായി  ക്ലാസ്സ്  എടുക്കാന്‍  വന്നതിന്റെ  പൊടി  നാണം . അത്  ഞങ്ങളെ  കൂടുതല്‍  രസിപ്പിച്ചു . (ടീച്ചറുടെ  വാത്സല്യം  കൊതിക്കുന്ന  സ്കൂള്‍  കുട്ടികള്  അല്ലല്ലോ) .
കമന്റുകളുടെ  പ്രളയം  ആയിരുന്നു .
"വിവാഹം  കഴിച്ചതാണോ"  ?
അല്ല  എന്ന്  പറയുമ്പോഴേക്കും  ടീച്ചറിന്റെ  മുഖമാകെ  ചുവന്നു . വലിയ  കണ്ണുകള്‍  ഒന്നുകൂടി  ഭംഗിയുള്ളതായി . അതിന്ന്  മറുപടിയെന്നോണം   വീണ്ടും  കമന്റുകളുടെ  നീണ്ട  നിര . “ഭാഗ്യം ”, “ഞാന്‍  ഭയന്നു”, “ഞാനുറപ്പിച്ചു ” തുടങ്ങി  പലതരം .
ഒരു  മണിക്കൂര്‍  കൊണ്ട്  കോളേജ്  സങ്ങല്‍പ്പങ്ങല്‍ക്കെല്ലാം  യാഥാര്‍ത്യത്തിന്റെ  ചുവയുണ്ടെന്ന്  ബോധ്യമായി .
സമയം  പോയതറിഞ്ഞില്ല !
പിന്നേടെന്നും കാത്തിരുപ്പായിരുന്നു . ടീച്ചറിന്റെ  ക്ലാസിനു  വേണ്ടിയുള്ള  കാത്തിരുപ്പ് . ഹോസ്റ്റലിലും   മെസ്സിലും  ബസ്സിലും  ടീച്ചര്‍  മാത്രം . ഫിസിക്സ്  ക്ലാസിനു  മാത്രം  കയറുന്ന  കുട്ടികള്‍. വളരെ  കുറച്ചു  നാളുകള്‍  കൊണ്ട്  ടീച്ചര്‍  എല്ലാവരുടെയും  മനസ്സില്  ഒരിക്കലും  മായാത്തവണ്ണം പ്രതിഷ്ടിക്കപ്പെട്ടു . സുന്ദരിയായ  ടീച്ചറെ  നോക്കി  “ ആറ്റന് ചരക്ക് ” എന്ന്   പറയാത്തവര്‍  ആണല്ല  എന്നുവരെയായി  പുരുഷ   സങ്ങല്പ്പം. പെണ്‍കുട്ടികള്‍ക്ക്  ലേശം  അസൂയയും . “

***                                    ***                                ***                                ***

ഞാന്  വിപിന് , ഇത്  ബിനു , സൌദിക്കാ, നിങ്ങളോ ?”
ഒരു  നിമിഷം  കൊണ്ട്  ഉള്ളിലുള്ളതെല്ലാം  തുറന്നു  പറഞ്ഞ്  മറുപടിക്കായി  കാത്തിരിക്കുന്ന നിഷ്കലങ്ങനായ  ഒരു  കുഞ്ഞിന്റെ  നൈര്‍മ്മല്യമുണ്ടായിരുന്നു പറപറത്ത ആ  ശബ്ധത്തിന്.

“ഞാനും  സൌദിക്കാ ”, മറുപടി .
മികച്ചൊരു  സൗഹൃദബന്ധം കെട്ടിപ്പടുക്കുന്നതിന്റെ  ആദ്യത്തെ  നാഴികക്കല്ലുകളായിരുന്നു  അത് . വിപിന്‍ചേട്ടന്‍   ഞാനുമായി   അടുത്തത്  വളരെപ്പെട്ടന്നായിരുന്നു . അനിയനോടെന്നപോലെ  വാത്സല്യം  പ്രകടിപ്പിക്കുമ്പോഴും , എഞ്ചിനീയറോട്    ഫോര്‍മാന്‍  കാണിക്കുന്ന  ഒരു  ബഹുമാനം  വാക്കുകളില്‍  പകര്‍ത്താന്‍  അയാള്‍ പ്രതേകം  ശ്രദ്ധിച്ചിരുന്നു .  പ്രവാസതയുടെ  കനലുകള്‍ക്ക്മേല്‍ l വെള്ളംതൂവിയ  ഒരു  ചെറിയമനുഷ്യന്‍ .

അതൊരു  വെള്ളിയാഴ്ച്ചയായിരിക്കണം . (മറ്റേത്  ദിവസമാണ്  ഒരു  ഗള്‍ഫ്  മലയാളിയുടെ  മനസ്സില്‍ പൂത്തിരിയും  ചുണ്ടില്  മന്ദഹാസവും  വിരിയുക  അല്ലെ ?) ഞാനും  അയാളും  ഉള്‍പ്പെടുന്ന  ഒരു  ചെറിയ  മലയാളിക്കൂട്ടായ്മയുടെ  നടുവില്‍  നിന്ന്  നിഷ്ക്കലങ്ങത്വം  സ്പുരിച്ചുകൊണ്ടയാള്‍  അറിയിച്ചു ,
“ ന്റെ  പെങ്ങളും  ഒരുത്തനും  തമ്മില്  അതാ , ന്താത്  ലൈന് ”
ഞങ്ങള്‍  ഊമകളെ  പോലെ  അയാളെത്തന്നെ  നോക്കിനിന്നു .
“അവള്‍ക്കവനെ  കെട്ടനമെന്ന്  ”
കുറച്ചു  നേരത്തെ  നിശബ്ദതക്ക്  ശേഷം  – “ എന്നെ  കൊന്നാലും   ഇത്  ഞാന്‍  നടത്തില്ല ”.
എന്റെ  യൌവനം  സടകുടഞ്ഞെഴുന്നേറ്റ്  അവശനായ  കാമുകനും  കാമുകിക്കും  വേണ്ടി  ധീരമായി  സംസാരിച്ചു .
“എന്തുകൊണ്ട് ”

“അവനൊരു  നല്ല  പണിയോന്നുമില്ലടോ, അതുമല്ല  ഇതൊന്നും  ഒരുകാലത്തും   ശെരിയാവുകേമില്ല”
“ അതൊക്കെ  ശെരിയാവും ” – ഞാന്‍
“എന്റെ  പെങ്ങളെ  വച്ചൊരു  റിസ്ക്കെടുക്കാന്  എന്നെക്കൊണ്ട്  പറ്റില്ല ”
തികച്ചും  ന്യായമായ  വാദം . പക്ഷെ  ആ  ന്യായത്തിന്   ഒരാഴ്ച്ചയെ  ആയുസ്സുണ്ടായുളു. കാമുകിയുടെ  ആത്മഹത്യ  ശ്രമം  റിസ്ക്കെടുക്കാന്  അയാളെ  പ്രാപ്തനാക്കി , ഒപ്പം  ഞങ്ങളുടെ  പ്രേരണയും . വിവാഹച്ചിലവുകള്‍ക്കായി     കടമായി  നല്‍കിയ  റിയാലുകള്‍കുപോലുംമയാള്‍  ഏറ്റക്കുറച്ചിലുകളില്ലാത്ത    നന്ദി  രേഖപ്പെടുത്തി . നിറഞ്ഞ  കണ്ണുകളും  മുറിയുന്ന  വാക്കുകളും  ഒളിപ്പിക്കാന്‍   കഴിയാതെ , നാട്ടിലെത്തിയാലുടന്‍ വീട്ടില്‍  വരണമെന്ന  ശാട്യവുമായയാള്‍ പടിയിറങ്ങി .
കടങ്ങളെല്ലാം  കൃത്യമായി  വീട്ടപ്പെട്ടു . വീട്ടിലേക്ക്  പോകാമെന്നുള്ള  എന്റെ  കടമോഴിച്ചു  !  .

***                                    ***                                ***                                ***

വര്‍ഷങ്ങള്‍  പലത്  ചിറകുകളഴിച്ചുവച്ച്  പരലോകം  പൂകിയിരിക്കുന്നു . ശിശിരവും  ശരത്കാലവുമെല്ലാം  മുറതെറ്റാത്ത  സുന്ദരസങ്ങല്‍പ്പങ്ങളായ്ത്തന്നെ കടന്നു  പോയി . സൌഹൃദങ്ങളില്  പലതും  സ്വപ്നതിലെന്നവണ്ണം  ഉപബോധമനസ്സിന്റെ  ഉള്ളറകളിലേക്കൊളിച്ചു. കിഴക്ക്  സൂര്യനും  ചന്ദ്രനും  തമ്മില്  കണ്ടുമുട്ടുന്ന  പരപരാവെളുപ്പിനൊരു ഫോണ്‍കാള്‍  !
ഒരുപാട്  വൈകി  കിടന്നതാണെങ്കിലും  പതിവില്ലാത്ത  ഫോണിന്റെ   മറുതലക്കലേക്ക്    കാതോര്‍ത്തു .
 “ഹലോ , ഞാന്‍  വിപിനാണ്”
ഒരു  നിമിഷം  ആലോചനയിലാണ്ടു . അറിയാവുന്ന  വിപിന്മാരുടെ  മുഖവും  ശബ്ധവുമായൊന്നു  താരതമ്യം  ചെയ്തുനോക്കി .
അത്  മനസ്സിലായെന്നവണ്ണം - “ സൗദി  സൗദി !, ഓര്‍മ്മയുണ്ടോ !”
ഉറക്കച്ചവടുമാറി .
“വിപിന്‍  ചേട്ടാ ”- കുശലാന്വേഷണങ്ങള്‍ .
“സുഖം ,  നല്ല  ഉറക്കത്തിലായിരുന്നല്ലേ”- ചോദ്യം .
“രാത്രിയുറങ്ങാനൊരല്‍പ്പം   വൈകി , പിന്നെ ” – മറുചോദ്യം
“ഞാന്‍  സൗദി  വിട്ടു , ഇപ്പൊ  എത്തിയതേയുള്ളൂ , എപ്പോഴാ  ഒന്ന്  കാണുന്നെ , വല്ല്യ  ബിസി  ആയിരിക്കുമല്ലേ ”
“നാളെ  ഞാന്‍  എറണാകുളത്തിന്    പോകുന്നുണ്ട് , തിരിച്ചു  പോരുമ്പോള്‍  വീടുവഴി  വരാം ഞാനിപ്പോ  എറണാകുളത്താണ്  , എത്തുമ്പോ  വിളിച്ചാല്  മതി ”.
രണ്ടു  മിനുട്ടുകള്  കൂടി  സൗദി  വിശേഷങ്ങള്‍  പങ്കു  വച്ച്  ആ  ഫോണ്‍  കട്ടായി . (ആലപ്പുഴയുടെ  നിഷ്ക്കലങ്ങതയില്‍  നിന്നും  എറണാകുളത്തിന്റെ  തിരക്കുകളിലെക്കിറങ്ങി  നടന്ന  ആ  മനുഷ്യനോട്  ചെറിയ  നീരസം  ഉള്ളില്‍  നിറഞ്ഞു )
അന്ന്  രാത്രി  തന്നെ   എറണാകുളത്തേക്ക്  തിരിച്ചു . തിരക്കുകലെല്ലാം  ഫയലുകളില്‍  വച്ചുപൂട്ടി  ഉച്ചയോടടുപ്പിച്  വിപിന്‍ചെട്ടനെ   വിളിച്ചു .
“ഹാ ! ലക്ഷ്മണ് , എവിടെയായി ”
“ഇടപ്പള്ളി ”
“ബൈപാസ്   നേരെ  പിടിച്ചോ , ലേക് ഷോര്‍  ഹോസ്പിറ്റല്‍ ”
“ഓകെ, ഞാനെത്തിയിട്ട് വിളിക്കാം ”
യാത്ര  പുനരാരംഭിച്ച്  അല്‍പനേരം  കഴിഞ്ഞാണ്  എത്തിപ്പെടേണ്ട  സ്ഥലത്തെക്കുറിച്ച്  ഞാന്  ബോധവാനായത് .
ലേക് ഷോല്‍ ഹോസ്പിറ്റല്‍ !. കാന്‍സര്‍  രോഗികളുടെ  ശരണാലയം . പാപപുണ്യങ്ങളുടെ കണക്കെടുപ്പിനു  തയ്യാറായി  വരുന്ന  പലരുടെയും  അവസാന  നാളുകള്‍  തിട്ടപ്പെടുത്തുന്നിടം . മനസ്സാകെ  കലുങ്ങുഷിതമായി. അസുഖമാകുമോ  അയാളുടെ  വീട്ടിലാര്‍ക്കെങ്കിലും , അതോ , വീട്ടിലേക്കുള്ള  ലാന്റ്  മാര്‍ക്കോ ? ഒന്നും  ഉറപ്പിക്കാന്  കഴിയാതെ  മനസ്സ്  കൂടുതല്  കുഴങ്ങി . കനം കൂടിയ  എന്തോ  നെഞ്ചിനോട്   ചേര്‍ത്ത്  കെട്ടിവച്ചത്  പോലെ .
ഹോസ്പിറ്റലിന്റെ   ഗേറ്റിന്റെ ഓരത്തായ്    വണ്ടി  നിര്‍ത്തി അയാളെ  വീണ്ടും  വിളിച്ചു .
“ലക്ഷ്മണ്‍ , എത്തിയല്ലേ . വണ്ടി  ഉള്ളിലേക്ക്  പാര്‍ക്ക്  ചെയ്തോളൂ , 3rd floor 311”
ബലം  നഷ്ട്ടപ്പെടുന്ന  ചുവടുകളുമായി  കോണി  കയറി  മുകളിലെത്തിയപ്പോള്‍  എതിരേറ്റത്  ഹൃദയം  വിരിയിച്ച  പുഞ്ചിരിയുമായ്    കാത്തു  നില്‍ക്കുന്ന  അയാളെയാണ്   .
കുശലാന്വേഷണങ്ങള്‍   , യാത്രാസൌഖ്യന്വേഷണങ്ങള്‍ .
നേര്‍ത്തതെങ്കിലും   വിങ്ങുന്ന  മനസ്സിന്റെ  പേടിപ്പിക്കുന്ന  നൊമ്പരങ്ങള്‍  അപ്പോഴുമുണ്ടാരുന്നു  .
“വരൂ , എന്റെ  പെങ്ങളെ  പരിചയപ്പെടുത്താം ”
ഉത്ഖണ്ടയോടെ  അയാളുടെ  പിറകെ  നടന്നെങ്കിലും  മനസ്സ്  പോകണ്ടായെന്നു  ശക്തിയായി  മിടിച്ച്കൊണ്ടിരുന്നു . എന്തോ  മുന്‍കൂട്ടി  അറിയുന്ന  പോലെ .
മുടിയെല്ലാം  കൊഴിഞ്ഞ്, ആരാണെന്നറിയാന്  കണ്ണുകള്‍  വിടര്‍ത്തി , ചുണ്ടുകള്‍ക്കിടയിലെവിടെയോ  പുഞ്ചിരി  വരുത്തി  കട്ടിലിന്റെ  ഓരം  പറ്റിക്കിടക്കുന്ന  സുന്ദരിയായിരുന്നെന്നു  തോന്നിപ്പിക്കുന്ന  ഒരു  യുവതി . മനസ്സില്‍ നിന്നും  യാത്രപോയ  നിറങ്ങള്‍ക്ക്  പകരമായി  അസുഖം  നല്‍കിയ  പച്ചക്കുപ്പായമണിഞ്ഞ് അവള്‍  കിടന്നു . ഹ്രദ്യമായോന്നു പുഞ്ചിരിക്കാന്‍പോലുമാവാതെ   മെല്ലെ  വാതില്  തുറന്ന്  ഞാന്‍  പുറത്തേക്കിറങ്ങി . പുറകെ  അയാളും .
“പേടിക്കാനൊന്നുമില്ല , ഫസ്റ്റ്  സ്റ്റേജിലെ  കണ്ടുപിടിച്ചു , രണ്ടു  കീമോയും  കൂടി  കഴിഞ്ഞാല്  ശരിയാകുമെന്നാണ്   ഡോക്ടര്‍മാര്  പറയുന്നേ . പക്ഷെ  അവള്‍ക്ക്  ഒട്ടും  പ്രതീക്ഷയില്ല , അതാണ്  വിഷയം . ഇനിയം  എത്രനാള്‍  ജീവിക്കുമെന്നാ  അവള്‍  ചോദിക്കുന്നെ ”
മനസ്സിന്  ചെറിയൊരാശ്വാസം  തോന്നിത്തുടങ്ങി . കനം  ഒരല്‍പം  കുറഞ്ഞ   പോലെ .
“വേറെ  ആരെയും  നിര്‍ത്തില്ലേ      ഇവിടെ ”- ഞാന്‍
അയാള്‍  ഒന്ന്  മന്ദഹസിക്കാന്‍  ശ്രമിച്ചു . അതിനുമപ്പുറം  മ്ലാനത  അയാളുടെ  മുഖത്തേക്ക്  നിഷലിക്കുന്നത് പ്രകടമായി  കാണാന്‍  കഴിഞ്ഞു .
“അവനവളെ  വേണ്ടെന്ന്, കുഞ്ഞിനെ  നോക്കും , അവളെ  ഉപേക്ഷിച്ച  മട്ടാ”
രണ്ടു  നിമിഷത്തെ  നിശബ്ധത . നീളം  കൂടിയ  നിമിഷങ്ങള്‍.
“അവളുടെ  വിഡിത്വം  എത്ര  വലുതായിരുന്നു  എന്ന്  തിരിച്ചറിയുന്നെന്ന്  ഒരിക്കെ  പറഞ്ഞു . അന്നുമാത്രമാണ്  ഞാന്‍    തളര്‍ന്നത് ”
അയാളെന്നെ  കാറു പാര്‍ക്ക്  ചെയ്തിരുന്നിടം  വരെ  അനുഗമിച്ചു . ചിരിച്ചുകൊണ്ട്  യാത്രപറയാന്‍ .

കാറിലേക്ക്  കയറാന്‍  തുടങ്ങും  മുന്‍പ്പ്  പുറകില്‍  നിന്നൊരു  വിളി .
സിന്ധ്യ  മേഡം ! . കോളേജിലെ  അഡ്മിനിസ് ട്രേറ്റിവ് ഓഫീസര്‍  ആയിരുന്നു . വളരെ  സ്മാര്‍ട്ട്  ആയ  ഒരു  കുറിയ  സ്ത്രീ .
“what a surprise. എനിക്കാധ്യൊരു  കണ്‍ഫ്യൂഷന്‍ ഇണ്ടായി, സുഖാണല്ലോല്ലേ ”
“സുഖം , മേഡമെന്താ  ഇവിടെ ”
മാഡത്തിന്റെ  മുഖം  ഇരുണ്ടു , വല്ലാണ്ടായി !
“ആരും  അധികം   അറിഞ്ഞിട്ടില്ല . നമ്മുടെ  ദീപ്തി  മിസ്സ്  ഇവിടെ  കിടപ്പുണ്ട് , ലാസ്റ്റ് സ്റ്റേജ്  ആണ്  ”(അടുത്തേക്ക്  നീങ്ങിനിന്ന് , തല  താഴ്ത്തി  സ്വകാര്യമായി )
ശരീരമാകെ  തളരുന്നത്  പോലെതോന്നി ., നിമിഷങ്ങള്‍  കൊണ്ട്  വിയര്‍ത്ത് തൊണ്ട  വറ്റിവരണ്ട്, നെഞ്ചിന്റെ  കാളല്‍ കണ്ണില്ലൂടെ   പ്രവഹിച് ..
ദീപ്തി മിസ്സ് !...സുന്ദരിയായ  ഉണ്ടാക്കണ്ണൂകളുള്ള   അവിവാഹിതയായ  ദീപ്തി  മിസ്സ് !
“വരൂ  312  ല്  ആണ് ” മാഡം വിളിച്ചു .
വിപിന്‍   ചേട്ടനോട്  കാര്യങ്ങള്  ചുരുക്കിപ്പറഞ്ഞ് മേഡത്തിനൊപ്പം മുകളിലേക്ക്  നടന്നു .
നടക്കുന്നതിനിടയില്  മാഡം മിസ്സിനെക്കുറിച്ചു  പറയുകയായിരുന്നു .
“അവള്‍ക്ക്  നല്ല  ഹോപ്  ഉണ്ട് , ഓവറോള്  അതൊരു  നല്ല  കാര്യമാണ് , നെറ്റിന്റെ  എക്സാം  എഴുതണമെന്നു  പറഞ്ഞ് റൂമിലിരുന്നു  പഠിക്കുകയാണ് . ബട്ട്  she  wont survive.എല്ലാവര്‍ക്കുമറിയാം , അവള്‍ക്കൊഴിച് ”
മിസ്സിന്റെ  വിവാഹം  കഴിയാന്‍   ഒരുപാട്  വൈകിയിരുന്നത്രേ .
ജാതകദോഷം  !
“എന്തായാലും  കല്യാണം  കഴിച്ചത്  ഒരാണിനെതന്നെയാണ് . കല്യാണം  കഴിഞ്ഞ് ത്രീ  മന്ത്സ് കഴിഞ്ഞപ്പോഴാണ്  രോഗം  തിരിച്ചറിയുന്നത് . He  resigned his job. ഫുള്‍ടൈം  അവളുടെ  അടുത്താണ്  ”
നല്ലവനായ  മനുഷ്യന് . മരിക്കുമെന്നറിഞ്ഞിട്ടും    ഭാര്യയുടെ  കൈകള്  നെഞ്ഞിനോട്  ചേര്‍ത്ത് സുരക്ഷിതമായി  വച്ചിരിക്കുന്ന  ഭര്‍ത്താവ് ! സുകൃതം ചെയ്ത ഭാര്യ !
“അവളെ  തിരിച്ചറിയാന്‍  തന്നെ   വിഷമമാണ് . എല്ലുമാത്രം  അവശേഷിക്കുന്ന , മുടിയെല്ലാം  കൊഴിഞ്ഞുപോയ  ഒരു  രൂപം . ആ  കണ്ണുകള്‍ക്കുപോലും  തിളക്കം  നഷ്ട്ടപ്പെട്ടിരിക്കുന്നു . എന്തൊരു  ഭംഗിയായിരുന്നു ?”
ശരിയാണ്  !. അത്രയും  സുന്ദരിയായ  ആരും  ആ  കോളേജില്‍ഇല്ലായിരുന്നു .
ഒരു  നിമിഷം  ഞാന്‍  കോളജിലേക്ക്  മടങ്ങി ചെന്നു.

[“വിവാഹം  കഴിച്ചതാണോ ?”
അല്ല എന്ന്  പറയുമ്പോഴേക്കും  ടീച്ചറിന്റെ  മുഖമാകെ  ചുവന്നു . വലിയ  കണ്ണുകള്‍  ഒന്നുകൂടി  ഭംഗിയുള്ളതായി . ]

“മിസ്സിനെ  കാണാന്‍  എനിക്ക്  വയ്യ  മാഡം ”
“അവള്‍ക്കും  അതൊരുപക്ഷേ  ഇഷ്ട്ടപ്പെടില്ലായിരിക്കും , ഒരു  രോഗിയെ  പോലെ ” മാഡം  എന്തോ  ഓര്‍ത്തിട്ടെന്നവണ്ണം   പറഞ്ഞു.
ഞങ്ങള്‍ l പരസ്പരം  യാത്രപറഞ്ഞ് പിരിഞ്ഞു .


***                      ***                   ***                        ***

ഹോസ്പിറ്റലിന്റെ  ഗേറ്റ്  കടക്കുമ്പോഴേക്കും  മനസ്സ്  നിറയെ  നൊമ്പരങ്ങള്‍  പടികയറി  വരുന്നുണ്ടായിരുന്നു .
അടുത്തടുത്ത  മുറികളില്‍  പ്രതീക്ഷയുള്ളതും  പ്രതീക്ഷയില്ലാത്തതുമായ  രണ്ടു  സ്ത്രീകള്‍   മരണത്തോട്  മല്ലടിക്കുന്നു . അതിലൊരാള്‍  മരിക്കുമെന്ന് വൈദ്യശാസ്ത്രവും .

എന്റെ  വേദനയും  പ്രാര്‍ഥനയും  ആരംഭിച്ചിരിക്കുന്നു . അവര്‍ക്കിടയിലെ  മൂന്നാമന്റെ  ആത്മവിലാപം .



[ഇതെഴുതുന്നതിനിടയില്‍  അവിചാരിതമായി  രണ്ടു  ഫോണ്‍കോളുകള്‍  എന്നെ  തേടി  വന്നു . ഒന്നാമത്തെത് വിപിന്‍  ചേട്ടന് . പെങ്ങള്‍ക്ക്  സുഖമുണ്ട് , വിപിന്‍  ചേട്ടന്‍  ഗള്‍ഫിലേക്ക്  മടങ്ങിപ്പോകുന്നു …
രണ്ടാമത്തെത് ദീപ്തി  മിസ്സിന്റെ  മരണവാര്‍ത്ത …
ഒരിക്കലും  മായാത്ത  ദീപ്തി  മിസ്സിന്റെ  ഓര്‍മയ്ക്ക്  മുന്നില്‍ ………..]