Pages

Wednesday, November 30, 2011

മുല്ലപ്പെരിയാറും , കൊച്ചിയും, പിന്‍കുറിപ്പും




കാലമിതൊരുപാടായി
ഒരു രാജാവും റാണിയും
ഇണചേരാതെ,
നക്കിയും, തലോടിയും, കൈകള്‍ കോര്‍ത്ത്‌ പിടിച്ചും
നേരം പോക്കുന്നു.

രാജാവിന്‍റെ വയറിനു താഴെയായി
ആരോ പണ്ട് കല്ലുകൊണ്ടൊരു
മറയുണ്ടാക്കി പോലും.
ഞെക്കിയും ഞെരങ്ങിയും
ഇപ്പോഴാണിത്തിരി മൂത്രമെങ്കിലും
പുറത്തേക്കൊഴുക്കാനായത്.
അതും, പുറത്തു കണ്ടാലവര്‍
കുമ്മായം കൊണ്ടൊട്ടിക്കും.

ഹിതെന്തു പാടെന്നു ചോദിച്ചു രാജാവ്,
പ്രിഷ്ട്ടം കൊണ്ടൊരു പണി കൊടുത്തു.
ജൈവകവും രാസവും പള്ളക്കകത്ത്നിറഞ്ഞു
ഗ്യാസ് കയറിയതാണത്രേ.
സംഭവം ഉഷാര്‍,
കുമ്മായത്തിനു പഴയ പവറില്ല.
ആഞ്ഞു ശ്രമിച്ചാല്‍ ഉടന്‍ രക്ഷ.

രാജാവും റാണിയും
രതിമൂര്‍ച്ചയിലെത്തുമ്പോള്‍
അരലക്ഷമാത്മാവ്
പരലോകത്തെത്തും.

എന്നും നിയമസഭ കൂടണമെന്ന്
കക്ഷിരാഷ്ട്രീയജാതിമതഭേദമന്യേ
ജനപ്രധിനിധികള്‍.
രാജാവിന്‍റെ ശുക്ലം
തിരുവനന്തപുരം വരെ തെറിക്കില്ലെന്നു
പിന്‍കുറിപ്പ്.

Monday, November 14, 2011

ഒരു പൈങ്കിളി ഓര്‍മ്മക്കുറിപ്പ്‌




"ങ്ങള് എയ്തുന്നത്‌ ആത്മകഥകളാണോ"

ശ്രദ്ധിച്ചാല്‍, മറുപടി  പറഞ്ഞാല്‍, പറഞ്ഞുകൊണ്ടേയിരിക്കേണ്ടി വരുമെന്നതിനാല്‍  ഉറക്കം നടിച്ചു.

"ഇങ്ങളോടാ ചോയിച്ചേ, പറയീ ഇങ്ങള് എയുതുന്നത് ആത്മകഥയല്ലേ"
ഇത്തവണ കൈമുട്ടുകള്‍ കൊണ്ട് അടുത്തിരിക്കുന്ന എന്‍റെ കൈകളില്‍ ഇടിച്ചുകൊണ്ടാണ് ചോദ്യം. ഇനി ഉത്തരം പറയാതെ തരമില്ല. പറയും വരെ ഈ ഇടി തുടര്‍ന്നുകൊണ്ടേയിരിക്കും. കൈകള്‍ തളരില്ല. തളര്‍ന്നാലും, സമ്മതിച്ചു തരാതെ, ഇടിയുടെ ശക്തി കൂട്ടുകയും കുറക്കുകയും ചെയ്തുകൊണ്ടിരിക്കും.
എങ്കിലും ഇടി നിര്‍ത്തില്ല.

"ടീ, ഇത് ബസ്സാണ്, ആളുകള്‍ ശ്രദ്ധിക്കും"
അവള്‍ ഇത്തവണ ക്രൂരമായൊന്നു നോക്കാന്‍ ശ്രമിച്ചു. പക്ഷെ ചുണ്ടുകള്‍ കോട്ടിയുള്ള ആ നോട്ടത്തിലും നിഷ്കളങ്കത മുഴച്ചു നിന്നു.
ഒരു നിമിഷത്തിനു ശേഷം ഇടി തുടര്‍ന്നു.

"ഇങ്ങളെന്നോട് മിണ്ടണ്ട" -  ജനാലയോട് കൂടുതല്‍ പറ്റിച്ചേര്‍ന്നിരുന്നു.

മനസ്സില്‍ ഞാന്‍ എണ്ണിത്തുടങ്ങി. പത്തു വരെ എണ്ണുന്നതിനു മുന്‍പേ ഇടി വീണ്ടും തുടങ്ങും.
അഞ്ചു വരെയേ എണ്ണിയുള്ളൂ!

"ങ്ങളെന്നെ ഉമ്മ വച്ചത് ഞാനിന്നമ്മയോടു പറയും, നോക്കിക്കോ"
പറഞ്ഞതിത്തിരി ഒച്ചത്തിലായോന്നൊരു സംശയം എനിക്ക് മാത്രമാണ് തോന്നിയത്. പക്ഷെ തൊട്ടു മുന്നിലത്തെ സീറ്റിലിരുന്ന ചെക്കന്‍ തിരിഞ്ഞു നോക്കി. അവള്‍ തല വെളിയിലിട്ട്‌ പുറത്തേക്കു നോക്കിക്കൊണ്ടിരുന്നു. ഇടയ്ക്കിടയ്ക്ക് എന്നെ നോക്കും. തല എവിടേലും ഇടിച്ചാലും ഇങ്ങക്കെന്താ എന്ന ഭാവത്തില്‍.
ഇടി ഇപ്പോഴുമുണ്ട്!

സ്റ്റോപ്പ്‌ എത്താറായി - "വാ ഇറങ്ങണ്ടെ, സ്റ്റോപ്പ്‌ എത്താറായിന്ന്"
"ഇല്ല". ഒച്ചത്തിലാണ്  അതും പറഞ്ഞത്.
"ങ്ങളാ പുളിമാങ്ങേന്‍റെ രുചീള്ള പെണ്ണിന്‍റെ ചുണ്ടും നോക്കി പൊക്കോ"

പൊട്ടിച്ചിരിച്ചുപോയി. ചിരിക്കാതിരിക്കാന്‍ കഴിഞ്ഞില്ല. അതാണ്‌ കാര്യം.ആഴ്ചപ്പതിപ്പിലെഴുതിയ പുതിയ കവിതയെക്കുറിച്ചാണ്. ചിരിച്ചുകൊണ്ട് എഴുന്നേറ്റ് ഡോറിന്‍റെ അടുത്തേക്ക് നടന്നു. അവള്‍ക്കു ഒരു കുലുക്കവും ഇല്ല.തല കുറച്ചും കൂടി പുറത്തേക്കു നീട്ടി ഒന്നും ശ്രദ്ധിക്കാത്ത മട്ടിലിരുന്നു.
കണ്ടക്ടര്‍ ബല്ലടിച്ചു!
ഇറങ്ങാന്‍ തുടങ്ങുമ്പോഴേക്കും അയ്യോന്ന് വിളിച്ചോണ്ട് അവളും ഓടി വന്ന് ഇറങ്ങി.

"ങ്ങള് പറയോ അതോ ഞാനമ്മേനോട് പറയണോ "
ചിരി നിര്‍ത്താന്‍ കഴിയുന്നില്ല.ചിരിയുടെയൊടുവില്‍ അല്ലെന്നു തലയാട്ടി.

"ങ്ങക്കിത് നേരത്തെ പറഞ്ഞാപ്പോരെ"- മുഖമൊന്നു വിടര്‍ന്നു.
"പറഞ്ഞാല്‍ നിന്‍റെ ഇടി എനിക്ക്  കിട്ടോ"
"ഇങ്ങള് ബാലരമേന്‍റെ പോലത്തെ കഥ എയ്തിയാ മതി"
വീണ്ടും ചുണ്ടുകള്‍ കോട്ടി. ഇത്തവണ ചിരിച്ചു.
"നിനക്കറിയില്ലേ, അത് വെറും കവിതയാണെന്ന്"
"ഉം" - അവളൊന്നു മൂളി.
"പിന്നെന്തിനാ ചോദിച്ചോണ്ടിരുന്നെ"
"ഇല്ലെങ്കി എനിക്കിങ്ങളെ ഇടിക്കാന്‍ പറ്റോ!"

ഇരുവരുടേയും ചിരികളില്‍ തോളുകളുരുമ്മി.

Tuesday, November 8, 2011

വിചിത്ര വിധി



വിചിത്രമായ വിധിയാണ് മുടികള്‍ക്കിടയില്‍ ഒളിഞ്ഞിരുന്നു പല്ലിളിക്കുന്നത്. ക്രൂരതയിലും നിസ്സഹായതയിലും സന്തോഷത്തിലും കഷ്ട്ടതകളിലും വേര്‍പാടുകളിലും എന്തിനു വേദനകളില്‍ പോലും അവയുടെ പല്ലുകള്‍ ഒരുപോലെ തിളങ്ങി. തലയില്‍ നിന്നും ദംഷ്ട്രകള്‍ ഇറങ്ങി വന്നു കണ്ണുകളെയോ കാതുകലെയോ മൂടുകയോ നിശ്വാസങ്ങളെ ചെറുക്കുകയോ, വായക്കും നാക്കിനും വിലങ്ങിടുകയോ ചെയ്തില്ല. അതുകൊണ്ട് അരുതാത്ത വിധികള്‍ കണ്ടു കണ്ണുകള്‍ നനയുകയും കാതുകള്‍ മരവിക്കുകയും വായില്‍ നിന്നും നാക്കുപിടഞ്ഞു അലര്‍ച്ച പുറത്തുവരികയും ചെയ്തു.

വിചിത്രമായ വിധി ഇപ്രകാരമാണ് ജീവിതവുമായി ധാരണയായത്.

വിധി 1 : ഇതുപോലൊരു അനിയനാണ് ഉണ്ടാവേണ്ടിയിരുന്നതെന്ന് ഒരുപാട് ചേട്ടന്മാരും ചേച്ചിമാരും, കൂട്ടുകാരുടെയും നാട്ടുകാരിലെയും. മറുവശത്ത്, മകനെയെങ്കിലും അനിയനെപോലെ വളര്‍ത്തെരുതെന്ന വാശിയില്‍ മകനെ തല്ലി വളര്‍ത്തുന്ന സ്വന്തം കൂടെപ്പിറപ്പ്‌.

വിധി 2 : ഒരുപാടുപേര്‍ പറഞ്ഞിരുന്നു നിന്നെപോലൊരു ഭര്‍ത്താവിനെയാണെനിക്കാഗ്രഹമെന്ന്. സഭകളിലവര്‍ ഭര്‍ത്താവേ എന്ന് വിളിച്ചു.  വിളിച്ചവരിലേറെയും ഉറ്റ സുഹൃത്തുക്കളായി. പക്ഷെ സ്വന്തം ഭാര്യ ഉപേക്ഷിച്ചുപോയി.

വിധി 3 : സുഹൃത്തുക്കളുടെ ഞരമ്പുകളില്‍ രക്തമെന്ന പോലെ അലിഞ്ഞു . രക്തത്തില്‍ കാന്‍സര്‍ കോശങ്ങള്‍ ഉണ്ടാകുമോയെന്ന് അവരുടെ ഭാര്യമാരോ ഭര്‍ത്താക്കന്മാരോ സംശയിച്ചു. പ്രകടിപ്പിച്ചില്ല. പകരം അവര്‍ ഭര്‍ത്താക്കന്മാരെയും ഭാര്യമാരെയും കീമോതെറാപ്പിക്ക് വിധേയരാക്കി.; സ്വയം മാറി നടക്കുന്നു.

വിധി 4 : ജോലിയില്ലാത്ത തലമുറയ്ക്ക് ജോലി നല്‍കണമെന്നറിഞ്ഞ് ഉണ്ടായിരുന്ന ജോലി ഇട്ടെറിഞ്ഞ്‌ ബിസിനസ്‌ തുടങ്ങിയ എന്നെ നോക്കി തലമുറകള്‍ അലറിച്ചിരിച്ചു , ആക്രോശിച്ചു "വല്ല പണിക്കും പോടാ ചെക്കാ".

തളര്‍ന്നില്ല. ഇനി ഒരിടം കൂടിയുണ്ട്. സ്വന്തം വീട്. തീരെ തിരിഞ്ഞു നോക്കിയിട്ടില്ല ഈയിടയായി. വാക്കുകളില്‍ കഠിനത ഏറാന്‍ കാരണമന്വേഷിച്ചു പോകണ്ടല്ലോ!. വീട്ടുപടിക്കലെത്തുമ്പോഴേക്കും തല കുമ്പിട്ടു പോയി. കണ്ണുകള്‍ കൂമ്പിയും ചെവികള്‍ പകുതിയടഞ്ഞും നാവ്     ഉള്‍വലിഞ്ഞും സ്വയം പാകപ്പെട്ടു. കോലായിലെ കിണ്ടിയിലെ വെള്ളം കൊണ്ട് കാലുകഴുകി പുറകോട്ടെടുക്കാനുറച്ച്‌ മുന്നോട്ടു വച്ചപ്പോഴേക്കും  അച്ഛനും അമ്മയും പ്രത്യക്ഷപ്പെട്ടു. രണ്ടുപേരും ഹൃദ്യമായി ചിരിക്കുന്നു. അമ്മ കോലായിലെ തൂണില്‍ ചാരി നിന്നു. അച്ഛന്‍ മുന്നോട്ടു വന്ന് തോളില്‍ തട്ടി. "നിന്നെപോലൊരു മകനാണ് ഞങ്ങള്‍ക്കുണ്ടായെന്നതില്‍ സന്തോഷിക്കുന്നു" എന്ന്‍.
ഞെട്ടി!. കണ്ണുകള്‍ ഇപ്പോഴാണൊന്നു നിറഞ്ഞത്‌.

Wednesday, October 19, 2011

അശ്ലീലവും യോഗയും.


മനസ്സ് പറയുന്നത് പോലെയല്ല 
വിരലുകള്‍ കോറുന്നത്.
ഇനി, വിരലുകള്‍ നോവിച്ചാലും പരിഭവിക്കാത്ത 
കീബോര്‍ഡുകള്‍   ഉണ്ടാകുമോ? 
ഉണ്ടാകണം. ഇല്ലെങ്കില്‍, 
സുഹൃത്തിനയച്ച അശ്ലീലം കാമുകിക്കായിപ്പോവില്ലല്ലോ.


ചോദ്യം രണ്ടാണ്. 
എന്തിനയച്ചുവെന്നും ആരുടെ forward ആണെന്നും?
രണ്ടും വെറുക്കപ്പെടേണ്ടതാണ്പോലും.
നിശബ്ദത  കൊണ്ട് തോല്‍പ്പിക്കാനും കഴിയുന്നില്ല.
ഒരു കണ്ടെത്തല്‍ !
യുറേക്കാ യുറേക്കാ എന്നലറാതെ അവള്‍ 
മറുഭാഷയില്‍ എന്തോ പുലമ്പി 
എന്‍റെ മുഖമിപ്പോള്‍  ജനനേന്ദ്രിയം പോലെയാണ് 
കാണ്‍വതവളെന്ന്.


തലയിലെന്തോ വീണു.
മാനമിടിഞ്ഞുവീണതാണോ അതോ തേങ്ങയാണോ? 
ഫ്ലാറ്റിന്‍റെ ഉള്ളിലാണല്ലോ,
തേങ്ങയല്ല. മാനം തന്നെ. 


യോഗ പരിശീലനം ഉടനെ ആരഭിക്കണം. 
മനസ്സ് പറയുന്നതേ വിരലുകള്‍ കോറാവൂ.

Friday, August 26, 2011

ചങ്ങലകള്‍ക്കപ്പുറത്തേക്ക്


വീട്ടിലിപ്പോള്‍ ഇടക്കിടക്ക് കാളച്ചന്ത കൂടാറുണ്ടത്രേ. 250 പവനും കോടികളും വിലയുള്ള മൂരിക്കുട്ടനാണ് ഞാന്‍ എന്ന് വന്നവര്‍ വിലയിട്ടു.

ജല്ലിക്കെട്ട് കാള!

ലാഭത്തിനു ലേലമുറപ്പിക്കാനാകുമെന്ന പ്രതീക്ഷയില്‍ വന്നവര്‍ സന്തോഷിക്കുന്നു. അച്ഛന്‍റെ സന്തോഷം. അമ്മയുടെ സന്തോഷം. കുടുംബത്തിന്‍റെ സന്തോഷം. മുടി നരച്ച്, ചുളിഞ്ഞുകൂടിയ മുത്തശ്ശന്‍റെയും  മുത്തശ്ശിയുടെയും സന്തോഷം. കാലാകാലങ്ങളായി ബലിയിട്ടു വിളമ്പുന്ന സദ്യ കഴിക്കാന്‍ കാക്കയുടെ രൂപത്തില്‍ വിരുന്നു വരുന്ന പിതൃക്കളുടെ സന്തോഷം.

എനിക്ക് സന്തോഷിക്കണ്ടേ !

എന്‍റെ സന്തോഷത്തിനു പ്രസക്തിയില്ലാതിരിക്കുമോ !

പ്രസക്തിയുടെ അളവുകോല്‍ രൂപയുടെ മൂല്യമാണെങ്കില്‍ അതില്ലെന്നു തീര്‍ച്ച. ബാക്കിയായ 5 രൂപയ്ക്കു വാങ്ങിയ സിഗററ്റിന്‍റെ നീളത്തില്‍ കൂടുതല്‍ ദൈര്‍ഖ്യമുണ്ടാകുമോ  മകള്‍ക്കായി അവര്‍ കാത്തുസൂക്ഷിച്ച കോടികള്‍ക്ക്?  അസ്ഥിത്വമില്ലാത്ത ബന്ധങ്ങള്‍ക്ക് പേപ്പറില്‍ ചുരുട്ടിയ പുകയിലയെക്കാള്‍ ശക്തിയുണ്ടാകുമോ?.

ഇല്ലെന്നു കാലം തെളിയിച്ചതാണ്. തെളിയിക്കപ്പെട്ടുകൊണ്ടിരിക്കുകയുമാണ് .

എങ്കിലുമവര്‍ പരീക്ഷിതരാവാന്‍ തയ്യാറാണ്. തോല്‍ക്കുമെന്നുറച്ച്  സ്വയം പരിഹാസിതരാകാന്‍ ശ്രമിക്കുകയാണ്. തണുത്തുറഞ്ഞ നിര്‍വികാരതയാകും മറുപടി എന്നറിഞ്ഞും ബന്ധിപ്പിക്കാനുള്ള സ്വര്‍ണച്ചങ്ങല പണിയിച്ച്‌ അവര്‍ കാത്തിരിക്കുന്നു.

ഒരുപക്ഷെ  എല്ലാം തോല്‍‌വിയില്‍ ലയിപ്പിക്കപ്പെടുവാന്‍ വേണ്ടി സൃഷ്ട്ടിക്കപ്പെടുന്നതാവും.
ജീവിതവും, സമാധാനവും, പ്രണയവും; എന്തിന്, ആശകള്‍ ജനിപ്പിച്ച് വിത്തുകള്‍ പാകിയവസാനിക്കുന്ന രതി പോലും ഒരു തോല്‍വിയാണ്. സുഖങ്ങള്‍ക്കൊടുവിലെ നിര്‍വികാരമായ,ചോര വറ്റിയ നിരാശ.
ജീവിതത്തിനൊടുവിലെ മരണമെന്ന നിരാശ! പ്രണയത്തിനും വിവാഹത്തിനുമൊടുവിലെ  പ്രാരാബധങ്ങളുടെ നിരാശ !

ആശകള്‍ ജനിക്കുന്നത് നിരാശകള്‍ക്ക് വളമാകാന്‍ വേണ്ടിയാവും.

സിഗരറ്റിന്‍റെ പുക വളയങ്ങളുടെ രൂപമെടുക്കാന്‍ കൂട്ടാക്കുന്നില്ല. വിഫല ശ്രമം . നിരാശ. തോല്‍വി.

പക്ഷെ തോല്‍വിയിലും അയാള്‍ ചിരിച്ചു. ചിരിച്ചുചിരിച്ച് തോല്‍വികളോട് ഏറ്റുമുട്ടി. നിരാശകളെ വെല്ലുവിളിച്ചു. പ്രകൃതിയിലേക്കിറങ്ങി വന്ന ആദ്യ മനുഷ്യന്‍റെ നിസ്സഹായതയോടെ  പകച്ചു നിന്നുകൊണ്ടയാല്‍ ചിരിച്ചു.

എവിടെ എന്‍റെ  വിലക്കപ്പെട്ട കനി!

എവിടെ എന്‍റെ  വഴികാട്ടി !

എവിടെ എന്‍റെ  വാരിയെല്ലിന്‍ തുമ്പിലെ പ്രസവം!

നിരാശയും, തോല്‍വിയും, ചിരിയും, വിലക്കപ്പെട്ട കനിയും, വഴികാട്ടിയും,വാരിയെല്ലുമെല്ലാം രൂപമെടുക്കാന്‍ കൂട്ടാക്കാത്ത പുകയില്‍ മറഞ്ഞു.

വീണ്ടും എരുമകളുടെ ഉറ്റവരുടെയും ദല്ലാളന്‍മാരുടെയും അമറലുകളും വിലപേശലും. തൊഴുത്തന്‍റെ തൂണൊടിയാറായതറിഞ്ഞു  കാളയെ രക്ഷിക്കാന്‍ വന്ന ഭാവമാണവര്‍ക്ക് . അതെ സ്വരമാണവര്‍ക്ക്, അതേ വികാരമാണവരുടെ മുഖത്ത്.

ഇവിടെയൊന്നും മരിക്കുന്നില്ലെന്നും, എല്ലാം ഒന്നില്‍ നിന്നും മറ്റൊന്നിലേക്കു മാറുകയാണെന്നും ഐസക്ക് ന്യുട്ടന്‍ പറഞ്ഞത് എത്ര സത്യം.

ആശകള്‍ പോലും ഒരാളില്‍ നിന്നും മറ്റൊരാളിലെക്കോ , അനേകര്‍ക്കുള്ളിലേക്കോ  നൂണ്ടിറങ്ങി പുതിയ ജീവിതപാത കണ്ടുപിടിക്കുന്നു. നിരാശകള്‍ക്ക് വഴിമാറി അത് ഉള്‍ക്കൊണ്ടിരുന്ന ശരീരം ജഡമാകുമ്പോഴേക്കും ആഗ്രഹങ്ങള്‍ മറ്റൊരാളിലേക്ക് കുടിയേറിയിട്ടുണ്ടാകും.

സാര്‍വത്രികമായ സഞ്ചാരപഥം!

ആഗ്രഹങ്ങള്‍ക്കും  വികാരങ്ങള്‍ക്കും  സുഖാന്വേഷണത്തിനുമപ്പുറം വിവാഹമെന്ന പൊതു ധാരണക്ക് ചിന്തകളുടെ ചിറകു മുളക്കുന്ന ധാരാളം നോടുകളുണ്ടാവും. ചിന്തിപ്പിക്കുന്ന ഞരമ്പുകളുടെ കൂടിച്ചേരലിന്‍റെ നോടുകള്‍ പോലെ ചിന്തകളുടെ ദിശ നിര്‍ണയിക്കുന്ന മാനസികമായ സംഗമസ്ഥാനങ്ങള്‍ . അതില്‍ ചിലത് ആപേക്ഷികമായും മറ്റുചിലത് സുസ്ഥിരമായ കര്‍മ കാണ്ഡത്തിന്‍റെ ആവശ്യകതയായും തോന്നിച്ചു.

സ്വര്‍ണവും പണവും മറ്റാസ്തികളും ആപേക്ഷികമായ വ്യഭിചാര ശമ്പളമായി അയാള്‍ കണക്കുകൂട്ടി. മാതാപിതാക്കളുടെ സുരക്ഷയും, 'ഞാന്‍' എന്ന വ്യക്തിയുടെ ആസ്വാദനവും ആവശ്യകതയുടെ ഗണത്തില്‍പ്പെടുത്തി. തീര്‍ച്ചയായും ഒരു വ്യക്തിയുടെ ആസ്വാദനം എന്നത് മറച്ചു പിടിക്കേണ്ടി വരും. 'അവള്‍ക്കു' കീഴ്പ്പെടുന്ന ഒരു ആണ്‍ വേശ്യയുടെ ചുമതലയെ തന്നില്‍ ശേഷിക്കുന്നുണ്ടായിരിക്കുകയുള്ളൂ.

വാര്‍ധക്യത്തില്‍ ഒരു ഊന്നുവടി മാത്രമായേക്കാം. ദിശാബോധമുള്ള നല്ലൊരു സാരഥി മാത്രമായേക്കാം. നല്ലൊരു തേരാളിയുടെ ചാട്ടവാരേറ്റു പിടഞ്ഞോടുന്ന ആശ്വമായെക്കാം. കണ്ണ് ചിമ്മാത്ത കാവല്‍ക്കാരനായേക്കാം.

പക്ഷെ ഞാന്‍ ഞാന്‍ മാത്രമാകും. മറ്റൊരാളായി അഭിനയിക്കാന്‍ തനിക്കൊരിക്കലും കഴിയില്ല. ഭര്‍ത്താവും, വേശ്യയും , ഊന്നുവടിയും, ആശ്വവും കാവല്‍ക്കാരനും ഒന്നുമാകാന്‍ തനിക്ക് തീര്‍ച്ചയായും കഴിയില്ല.

വിധേയത്വമെന്ന ചങ്ങലക്കു ആഭരണം എന്ന പേര് വിളിക്കാന്‍ ഒരിക്കലും കഴിയില്ല. അതിനു അടിമപ്പെടുവാന്‍ കൈയും കെട്ടി നിന്ന് കൊടുക്കുകയില്ല.

ഇനിയുള്ളത് മാതാപിതാക്കളുടെ സുരക്ഷയാണ്. സമാധാനമാണ് . ജീവിതമാണ്. ന്യായമായ ആവശ്യകതയാണ്. മകനെന്ന പ്രതീക്ഷയാണ്.

അതിനു ഞാനൊരു വേശ്യയാകേണ്ടി വരും. ഊന്നുവടിയും, ആശ്വവും, കാവല്‍ക്കാരനുമാകേണ്ടി വരും. തുലാസില്‍ തൂക്കിയ സ്വര്‍ണത്തില്‍ കണ്ണ് മഞ്ഞളിപ്പിച്ച് അന്ധത നടിക്കേണ്ടി വരും. പച്ചനോട്ടിന്‍റെ ഗന്ധത്തിനു മുന്നില്‍ മൂക്കുവിടര്‍ത്തേണ്ടി വരും.

കഴിയില്ല!

തീര്‍ച്ചയായും കഴിയില്ല!

ഞാന്‍ എന്ന സ്വാര്‍ത്ഥത , അഹങ്കാരം , അന്തത,  മൂഡത, ആശകള്‍, സ്വപ്‌നങ്ങള്‍, ഇവയൊന്നും മറ്റൊരാളിലേക്ക് പകര്‍ന്നു നല്‍കാന്‍ തയ്യാറല്ല. നൈമിഷികമായ ആഭിചാരങ്ങള്‍ക്ക് പോലും കീഴടങ്ങുക അസാധ്യമാണ്. 'ഞാന്‍' എന്ന മറ്റെല്ലാത്തിനും, ജീവിതത്തിനും വളമാകാന്‍ വേണ്ടി ചെറിയൊരു സന്തോഷം പോലും വളമായി ജീര്‍ണിപ്പിക്കാന്‍ വയ്യ. വളമായ ഒന്ന്, കാലക്രമേനെ മറ്റെല്ലാ സുഖങ്ങളെയും, മനസ്സിന്‍റെ എല്ലാ വിധങ്ങളായ സൗകുമാരികതയേയും അതില്‍ ലയിപ്പിക്കുമെന്ന തിരിച്ചറിവ് കൊണ്ടാവാം.

ശരിയാണ്!

എന്തെല്ലാം നേടിയാലും നഷ്ട്ടപ്പെട്ട ഒന്നിന്‍റെ ഓര്‍മയിലും സങ്കല്പത്തിലും നേടിയതെല്ലാം ഹോമിക്കുന്നത് മനുഷ്യരുടെ പൊതുസ്വഭാവമാണ്.

പൊരുതുക തന്നെ!
മനസ്സിന്‍റെ ഏതൊരു ശീതികരിണിയേയും അടിയറ വക്കാതെ കാലത്തിനൊപ്പം പൊരുതുക തന്നെ!.

തളരാത്ത  ലിബിയന്‍ ജനതയെ മാതൃകയാക്കി, കാലത്തിനു കീഴ്പ്പെടാത്ത ദൈവങ്ങളെ മാതൃകയാക്കി, മരിച്ചിട്ടും മരിക്കാത്ത ദൈവപുത്രന്മാരെ മാതൃകയാക്കി, പൊരുതുക തന്നെ!.

ലക്ഷ്യങ്ങള്‍ പൂര്‍ത്തീകരിക്കുന്നതിനിടയില്‍ ഒരു നര കൂടിയധികം വീഴുമായിരിക്കും, ഒന്നോ രണ്ടോ ചുളിവുകള്‍ വീണേക്കാം , കൂര്‍ക്കം വലിയുടെ ഒച്ച ചെവിടടപ്പിക്കുന്നതായേക്കാം, സ്വപ്നങ്ങള്‍ക്ക് ഭാവിയുടെ ചലനങ്ങള്‍ക്കപ്പുറത്ത് ഭൂതസ്മ്രിതികള്‍ വേണ്ടി വന്നേക്കാം.

എങ്കിലും, തോല്‍ക്കാന്‍ വയ്യ!

തീരുമാനിച്ചുറപ്പിച്ചു . പൊരുതുക!

കാളച്ചന്തക്ക്  വെളിയിലേക്ക് നടന്നു. ചെളിപുരണ്ട ചെരുപ്പുകള്‍ ദൂരേക്ക്‌ വലിച്ചെറിഞ്ഞു, നഗ്ന പാദനായി, ഒരു ജെല്ലിക്കെട്ട് കാളയുടെ ഉന്മേഷത്തോടെ.

ചുവടുകള്‍ക്ക് വേഗമേറി.
ഒടിയാറായ തൂണുകള്‍ സ്വയം ഉറപ്പിക്കണം.

Thursday, June 16, 2011

ചെറിയ ലോകം




തുറന്നിട്ട ജനാലക്കുള്ളിലൂടെയുള്ള പതിവ് ദൃശ്യങ്ങള്‍. വ്യത്യാസമെന്ന് പറയാന്‍ മഴയുണ്ട്. മരങ്ങള്‍ പുഞ്ചിരിക്കുന്നു. പ്രായം ഏറെയായത് കൊണ്ടാവണം ചെറുമരങ്ങളെപ്പോലെ മഴയത്ത് ആര്‍ത്തുല്ലസിച്ചു രസിക്കാന്‍ അവയ്ക്ക് കഴിയാത്തത്. അല്ലെങ്കിലൊരുപക്ഷെ   തന്നിലഭയാര്‍ഥിത്വം ഏല്‍പ്പിച്ച പുള്ളിന്‍റെ കൂട്ടിലെ മുട്ടയുടെ സുരക്ഷയെക്കരുതിയുമാവാം. ഇന്നലെയും കൂടി കണ്ടതാണ് രണ്ടു വണ്ണാത്തിപ്പുള്ളുകളെയും. അകലേന്നു കാറ്റില്‍ കയറിവരുന്ന മഴമേഘങ്ങളെ കുറിച്ച് വാതോരാതെ ചിലക്കുകയും ചെയ്തതാണ്. ഇന്ന്‍ കണ്ടില്ലല്ലോയെന്ന് ഓര്‍ത്തവണ്ണം അയാള്‍ വൃക്ഷക്കൂടിലേക്ക് നോക്കി.

മഴയൊന്നു തോര്‍ന്നു. വൃക്ഷത്തലപ്പുകളില്‍ മഴ ബാക്കിവച്ച് മേഘങ്ങള്‍ എങ്ങോ പോയി. ഇലകള്‍ പൊഴിച്ച മഴയും മെല്ലെ ചലനമറ്റു.അവിടവിടെയായി, തൂവാന്‍ വിതുമ്പി നില്‍ക്കുന്ന മഴത്തുള്ളികള്‍ സൂര്യപ്രകാശമേറ്റ് സ്ഫടികം  പോലെ.

കുറച്ചു സ്ഫടികത്തുള്ളികളെ  ഭൂമിയിലേക്ക്‌ പായിച്ച്, പുള്ളുകള്‍ ഇറങ്ങിവന്ന് വിശേഷങ്ങള്‍ പറഞ്ഞു.  വേനലൊഴിഞ്ഞ   ആശ്വാസവും, മഴയുടെ ഭയപ്പെടുത്തലും, മുട്ടവിരിയാനുള്ള കാലവും, ഇന്നലെ വൈകി വന്ന പരിഭവവും, അങ്ങനെ ഒരുപാടൊരുപാട് വിശേഷങ്ങളും.

ജീവിതം ചങ്ങലയണിഞ്ഞു മുറിയിലടച്ചിട്ട്‌, ജനാലയിലൂടെ മാത്രം കണ്ണുതുറക്കുന്ന തന്‍റെയീ ചെറിയ ലോകത്ത് മറ്റാര് വന്ന്‍ വിശേഷം പറയാന്‍.

ഓ! ഒരാളുണ്ട് . പറഞ്ഞില്ലെങ്കില്‍ മുഖം കറുപ്പിക്കും .

ദേവു! വെളുത്ത പെറ്റിക്കോട്ടും, ഇരുവശവും പിന്നി റിബണ്‍ കെട്ടിയ മുടിയും, കുഞ്ഞിചിലങ്ക പോലുള്ള കൊലുസും കിലുക്കി, കയ്യിലൊരു കമ്പിവടിയുമായി അവളിപ്പോഴെത്തും, പഴുത്തുവീണ പ്ലാവില കുത്തിയെടുത്ത് അവളുടെ ആട്ടിന്‍കുട്ടിക്ക് കൊടുക്കാന്‍. ചിലപ്പോള്‍ വരവ്  രണ്ടുപേരും കൂടിയാവും. അപ്പോളവളുടെ കയ്യിലൊരു കുഞ്ഞു വടിയും കാണും. കഴുകാത്ത പ്ലാവില കഴിച്ചതിനു ആടിനെ ശകാരിക്കുകയും, മെല്ലെ തല്ലുകയുമൊക്കെ ചെയ്യും.

ഇന്നവള്‍ക്ക്‌ സന്തോഷമാവും.മഴയത്ത് ധാരാളം പ്ലാവിലകള്‍ വീണ്കിടപ്പുണ്ട്.  

രണ്ടാഴ്ച കഴിഞ്ഞ് സ്കൂള് തുറക്കുമ്പോള്‍ അവളും അമ്മയ്ക്കൊപ്പം അച്ഛന്‍റെ ജോലിസ്ഥലത്തിനടുത്തുള്ള വാടകവീട്ടിലേക്കു പോകും. അതോടെ ഈ വര്‍ഷത്തെ തന്‍റെ മനുഷ്യക്കാഴ്ച്ചകള്‍ മറയും.

മഴ തോര്‍ന്നും പെയ്തും രണ്ടാഴ്ച വേഗമൊലിച്ചുപോയി. മഴയൊന്നു ശമിച്ച നേരം നോക്കി പുള്ളുകളിറങ്ങി വന്ന് ജനാലക്കരികിലെ പ്ലാവിന്‍റെ ശാഖയിലിരുന്നു. മുഖം മ്ലാനമാണ്!. മുട്ട വിരിഞ്ഞ കുഞ്ഞ് പറക്കാനറിഞ്ഞു പറന്നുമറഞ്ഞത്രേ. ദേവൂന്‍റെ സ്കൂളും തുറന്നിരിക്കണം. കണ്ടിട്ട് രണ്ടു ദിവസമാകുന്നു.

വേദനക്കിടയിലും ചങ്ങലയുടെ വേദനിപ്പിക്കലിനെക്കുറിച്ച് പുള്ളുകള്‍ നെടുവീര്‍പ്പെട്ടു. ഭാരം ചങ്ങലക്കിടാതെ പറന്നുപോയ മകനെയോര്‍ത്ത് ആശ്വസിച്ചിരിക്കണം.  

Monday, May 30, 2011

അവസാനത്തെ മതം


കോട്ടപ്പുറം പാലത്തിന്‍റെ അങ്ങേത്തലക്കല്‍ കൃഷ്ണന്‍കോട്ടയില്‍ വഴിവിളക്കുകളില്‍ ഏറെച്ചുരുക്കം വഴികാട്ടിയായി തെളിഞ്ഞുനിക്കുന്നത് കാണാം. കാലാന്തരങ്ങളുടെ ശാഖകളില്‍ ദേശാന്തരങ്ങളുടെ കിളിക്കൂടുകള്‍. 
താഴെ കുത്തിയൊഴുകുന്ന പെരിയാറും , മുകളില്‍ പകുതി മുറിഞ്ഞ ചന്ദ്രനും. 
ഒരു വലിയ യാത്രയുടെ അവസാനം !

പലതരം ദേശങ്ങള്‍ , ആളുകള്‍, വെള്ളക്കിടാരങ്ങള്‍ , അവിടെയൊന്നും ലഭിക്കാതിരുന്ന ശാന്തത!.
ഇനി താഴേക്ക് . ആദ്യമൊന്ന്‍ വിമ്മിഷ്ടപ്പെട്ട് , പിന്നെ ബോധം നശിച്ച് , മീനുകള്‍ക്കൊരല്‍പ്പം ഭക്ഷണമായി , ഒടുവില്‍ ശവംതട്ടിപ്പാറക്കരികില്‍ നിന്നും വലിച്ചുകയറ്റി , കീറിമുറിച്ച് പൊതുസ്മശാനത്തിലടക്കം. 

ഇടയ്ക്കിടെ കടന്നുപോകുന്ന വാഹനങ്ങളാണ് ബോധമണ്ഡലത്തെ സജീവമാക്കുന്നത്. എന്തിനാണീ പാതിരാത്രിയിലുമിവര്‍ ഇത്ര ധൃതിപ്പെടുന്നത്.  ധൃതിപ്പെടുന്നതിനുമപ്പുറം അവര്‍ക്ക് ചെയ്യാന്‍ ഒന്നുമുണ്ടാവില്ല. 
അത് ചിലരുടെ കൂടെപ്പിറപ്പാണ്. ധൃതിപ്പെട്ട് നടക്കുക , ധൃതിപ്പെട്ട് ഭക്ഷിക്കുക , ധൃതിപ്പെട്ട്  കുളിക്കുക , അതും പോരാഞ്ഞ് ധൃതിപ്പെട്ട്  ഉറങ്ങുകയും ഉണരുകയും കൂടി ചെയ്യുമവര്‍. 

വളരെ നാളുകള്‍ക്ക് ശേഷം കൈവന്ന ശാന്തത, അതിലൊരു ചെറിയ കഷ്ണം തറയില്‍ വീണപ്പോഴേക്കും ആത്മാവ് പടിയിറങ്ങിയ പോലെ . പടിയിറങ്ങിയ ആത്മാവ് കാറ്റില്‍ ലയിച്ച് കൈമോശം വരുന്നതിനു മുന്‍പേ മനസ്സിന്‍റെ കൂട്ടില്‍ കയറ്റുവാനെന്നവണ്ണം അയാള്‍ കണ്ണുകളടച്ചു. പാലത്തിന്‍റെ കൈവരിയില്‍ കൈകള്‍ വച്ച് , പെരിയാറിന്‍റെ ആഴമളക്കാനെന്നവണ്ണംനിന്നു.

മത്സരങ്ങളൊഴിഞ്ഞ ജീവിതം പോലും ഒരു മത്സരമാണ്, മരണത്തോടുള്ള മത്സരം.മരണമെന്ന ഒന്നാം സമ്മാനത്തിനായി. ചിലര്‍ക്കത് "സ്ലോ റേസ്" ആക്കാനാണ് ഇഷ്ട്ടം, മറ്റുചിലര്‍ക്ക് കുറുക്കുവഴികളിലൂടെ ഒന്നാമതെത്താനും. 
എങ്കിലുമെല്ലാം മത്സരങ്ങള്‍ തന്നെ. 

താന്‍ തിരയുന്ന സമ്മാനം ഒളിഞ്ഞുകിടക്കുന്നത്‌ പെരിയാറിന്‍റെ താഴെത്തട്ടിലാണെന്ന് അയാളുടെ ഹൃദയം ഒച്ചത്തില്‍ മിടിച്ചുകൊണ്ടിരുന്നു. പെരിയാറിലലിഞ്ഞ നിലാവിന്‍റെ മുറിച്ചീന്തിലയാള്‍ ഒരുപാട് മുഖങ്ങള്‍ കണ്ടു. കണ്ടതിലേറെ പുരുഷമുഖങ്ങളും. 

കൂട്ടത്തില്‍ പാസ്റ്ററുടെ മുഖമാണ് കൂടുതല്‍ വേദനിപ്പിച്ചതെന്നു തോന്നുന്നു. തന്‍റെ തെറ്റുകള്‍ക്ക് മനപ്പൂര്‍വം ഒരവകാശിയെ സൃഷ്ട്ടിക്കണമെങ്കില്‍ അത് പാസ്റ്ററല്ലാതെ മറ്റാരാണ്‌. ഒരു വ്യക്തിയെ സ്വാധീനിക്കുന്നതിലും വല്ല്യ തെറ്റല്ലേ സ്വാധീനിക്കപ്പെടാന്‍ ശ്രെമിക്കുന്നത് എന്ന ആശയം സ്വയമെറിഞ്ഞു ചിന്തിച്ചു. എത്ര കുറ്റം ആരോപിച്ചിട്ടും അതിനു മുകളില്‍ കയറി നിന്ന് പാസ്റ്റര്‍ പുഞ്ചിരിക്കുന്നത് പോലെ അയാള്‍ക്ക്‌ തോന്നി. 

പരിചയപ്പെടല്‍ തീര്‍ത്തും സ്വാഭാവികമായിരുന്നു. എങ്കിലും ഉള്ളിന്‍റെ ഉള്ളില്‍, മതം മാറ്റം എന്ന ചെകുത്താന്‍ എപ്പോഴെങ്കിലും വെളിപ്പെടുമോ എന്ന ശങ്ക സൂക്ഷിച്ചു പോന്നു. അങ്ങനെ പ്രത്യക്ഷപ്പെടുന്നപക്ഷം  ആ ചെകുത്താനെ പായിക്കാനുള്ള കല്ലും കുറുവടിയും സദാ മനസ്സിന്‍റെ കഠിനമായ കോണിലുരച്ചു മൂര്‍ച്ച വരുത്തി. പാസ്റ്റര്‍ ഒന്നും ആവശ്യപ്പെട്ടില്ല എന്നുമാത്രമല്ല ,എപ്പോഴും ചിരിച്ചും, പ്രസന്നവദനായും കാണപ്പെടുകയും കൂടി ചെയ്തു. 

എല്ലാം വെറുതെയായി!. പോംവഴികളില്ലാത്ത ആവശ്യങ്ങള്‍ക്ക് മുന്നില്‍ ചെകുത്താന്‍ വെളിച്ചപ്പെട്ടു. എറിയാന്‍ കരുതിയ കല്ലും കുറുവടിയും , പൂവും പൂച്ചെണ്ടുമായി മാറി; സഹോദരിമാരുടെ വിവാഹം നടന്നു. 

പുതിയ മാറ്റം ആരെയും അറിയിച്ചില്ല. അമ്പലങ്ങളില്‍ അര്‍ച്ചനയും പുഷ്പ്പാഞ്ജലിയും   കഴിച്ചു. യഹോവയും കൃഷ്ണനും ഒന്നാണെന്ന് വിശ്വസിച്ചുറപ്പിച്ചു. 

മൂടിവക്കാന്‍ കഴിയുന്നതിനുമപ്പുറം മനുഷ്യന് ന്യുനതകള്‍ ഉണ്ടെന്ന സത്യം ഇടക്കെപ്പോഴോ മറന്നു. നായരുമാഷിന്‍റെ മകന്‍ ഹലെലൂയ ആയെന്ന്‍ ആരെക്കെയോ പരിഹസിച്ചു. വളരെ അടുത്ത സുഹൃത്തുക്കള്‍ പലരും തന്നെ കാണുന്ന വേളയില്‍ കൈകളുയര്‍ത്തിപ്പിടിച്ച് ആകാശത്തേക്ക് നോക്കി പൊട്ടിച്ചിരിക്കുന്നതായി അഭിനയിച്ചു. 

അച്ഛന്‍റെ മരണം പോലും പരിഹസിക്കപ്പെടാനുള്ള വേദിയായി. കര്‍മ്മം ചെയ്യാന്‍ നായന്മാര് വല്ലവരും കുടുംബത്തുണ്ടോന്നു കരയോഗം പ്രമാണിമാര്‍!. മരുമകനെ കൊണ്ട് എരിഞ്ഞടങ്ങി നായരുമാഷ് പരലോകം പൂകി. മൂന്നിന്‍റെയന്ന്‍ നായരുമാഷ് ഉയര്‍ത്തെഴുന്നേറ്റ് കരയോഗത്തിലെ പ്രമാണിമാരെ ഭയചികിതരാക്കുമെന്നു അയാള്‍ പ്രതീക്ഷിച്ചുവോ ?, അറിയില്ല. 

രണ്ടുമൂന്നു കൊല്ലം എവിടെയൊക്കെയോ അലഞ്ഞു നടന്നു. ബാധ്യതകളെല്ലാം പാസ്റ്റര്‍  നിറവേറ്റിത്തന്നതിനാല്‍ അലച്ചിലിനിടയില്‍ ചോദ്യങ്ങളൊന്നും തികട്ടി വന്നില്ല. എങ്കിലും തിരികെ വന്നു. വന്നത് മരണവും കൊണ്ടാണെന്ന്‍ ഓര്‍ത്ത് വേദനിച്ചില്ല. നായരുമാഷിന്‍റെ അടുക്കലേക്ക്‌ പ്രിയ പത്നിയും യാത്രപോയി. കൊള്ളിവച്ചതും അതേ മരുമകന്‍ തന്നെ. മൂന്നു ദിവസം  കഴിഞ്ഞിരിക്കുന്നു. അമ്മയും ഉയര്‍ത്തെഴുന്നേറ്റില്ല. 

താഴെ കുത്തിയൊഴുകുന്ന പെരിയാറും , മുകളില്‍ പകുതി മുറിഞ്ഞ ചന്ദ്രനും. 
ഒരു വലിയ യാത്രയുടെ അവസാനം.



  




Wednesday, May 25, 2011

അര്‍ത്ഥവെത്യസങ്ങള്‍ സംജാതമാകുന്നത്.



ജീവിതത്തിന് അങ്ങനെ പ്രതെകിച്ചൊരു അര്‍ഥമുള്ളതായൊന്നും അയാള്‍ക്ക്‌ തോന്നിയിരുന്നില്ല . എങ്കിലും, തോന്നിയിട്ടുണ്ടായിരുന്നോ  എന്നയാള്‍ പിറകിലേക്ക് നോക്കി .

ബാല്യം എല്ലാവരെയും പോലെ സമ്പന്നമായി തോന്നിയിരുന്നു . ഓര്‍മ്മകള്‍ അതിസുന്ദരവും ദൈര്‍ഖ്യമേറിയതായും തോന്നിച്ചു . പ്രായമിത്രയും വൈകിയിട്ടും ആദ്യമായി സ്കൂളിലേക്ക് നടന്നു  കയറിയത് മുതല്‍ ഓര്‍ക്കാന്‍ സാധിച്ചതു അയാളില്‍ തെല്ലിട സന്തോഷം നിറച്ചു .

ഓര്‍മ്മകള്‍ മുറുകുന്ന താളത്തിനൊപ്പം അയാളുടെ മുഖത്ത് പല പ്രകാരങ്ങളായ നൈമിഷികഭാവങ്ങള്‍ പലയാവര്‍ത്തി നിറഞ്ഞും മാഞ്ഞുമിരുന്നു. അയാള്‍ മന്ദഹസിക്കുകയും പൊട്ടിച്ചിരിക്കുകയും ദേഷ്യം കടിച്ചമര്‍ത്തുകയും ദീര്‍ഖനേരം മൌനിയായി  കാണപ്പെടുകയുമൊക്കെ ചെയ്തു. അതിന്‍റെ ചുവടുപറ്റി ആ മുഖം  ചുവന്നും ഇരുളിയും വിളറിയ വെളുപ്പുമായോക്കെ പ്രതിഫലിച്ചു.

കൌമാരം പ്രത്യേകതയൊന്നും  ഉള്‍ക്കൊണ്ടിരുന്നില്ല  എന്ന്  എല്ലാവരെയും  പോലെ  അയാളും  വളരെ  വൈകിയാണ്  മനസ്സിലാക്കിയത് . പ്രണയം  പുഞ്ചിരിയൊളിപ്പിച്ച   കണ്ണുകളില്‍  ഒതുങ്ങിനിന്നു . കാലം  പ്രണയലേഖനങ്ങളിലേക്ക് ചുവടുമാറി . അക്ഷരമാലയിലെ  എല്ലാ  അക്ഷരങ്ങളും , കേട്ടറിഞ്ഞ  പ്രണയഗന്ധിയായ എല്ലാ  വാക്കുകളും  വരിചേര്‍ത്തയാള്‍ പൈങ്കിളി  സാഹിത്യമെഴുതി . ചുംബനം  ഉള്ളിലെറിഞ്ഞ് ഊണുമേശയില്‍  നിന്നും  കരുതലോടെ   ശേഖരിച്ച  രണ്ടു വറ്റു  കൊണ്ട്  ഭദ്രമായി  ഒട്ടിച്ച  കത്തുകള്‍ അവളെയെല്‍പ്പിച്ചും മറുപടി  വായിച്ചും  കൌമാരദശ  പിന്നിട്ടു .

എല്ലാം  പതിവുപോലെ  !
അവളുടെ  വിവാഹശേഷം  ഇനി  കല്യാണമേ  വേണ്ടെന്നുവച്ച്  കഴിച്ചുകൂട്ടിയ  വര്‍ഷങ്ങള്‍ . പിന്നെ  40 ആം  വയസ്സിലാണ്  വീട്ടുകാരുടെ  നിര്‍ബന്ധം  സ്വയം  ഏറ്റുവാങ്ങി  പെണ്ണുകാണല്‍  എന്ന  നേരമ്പോക്ക്  തുടങ്ങിയത് .
ഒന്നും  ശെരിയായില്ല .
പിന്നും  അഞ്ചു  വര്‍ഷങ്ങള്‍ !
അങ്ങനെ  , അവധിയില്ലാതെ  ഓര്‍മകളുടെ  താളുകള്‍  ഒന്നൊന്നായി  അയാളുടെ  മനസ്സില്‍  വേലിയേറ്റങ്ങളും വേലിയിറക്കങ്ങളും സൃഷ്ടിച്ച്, ഒടുവില്‍ നേര്‍ത്ത ഹിമപാളികള്‍ പോലെ അലിഞ്ഞുമാഞ്ഞുപോയി .

ഭൂതകാല  സ്മ്രിതികള്‍  വലിച്ചെറിഞ്ഞ്  വര്‍ത്തമാനത്തിന്‍റെ വിശേഷങ്ങളിലേക്ക്  കണ്ണുതുറന്നപ്പോള്‍  മുന്നിലൊരു  പെണ്‍കുട്ടി  !
 അവളില്‍  നിന്നാണല്ലോ  താന്‍  ഈ  നേരത്ത്  ഈവിധ  ചിന്തകളില്‍  മുങ്ങിയത്  എന്നയാളോര്‍ത്തു. നരപ്പിച്ച  ജീന്‍സും  വെള്ള കുര്‍ത്തയുമണിഞ്ഞ അവളെ  രണ്ടാമതൊന്നു  നോക്കാത്തവര്‍  വിരളമായി പ്പോലും ഉണ്ടാവില്ല.
അതിസുന്ദരിയായ  ഒരു  പെണ്‍കൊടി!

അവളെ  നോക്കി  എല്ലാവരും  ചിരിക്കുന്നുണ്ട്  , തിരികെ  അവളും .ഇടക്കാരോ  അവളുടെ  അടുത്തേക്ക്  നടന്നു  എന്തോ  പിറുപിറുത്തു  ഒരു  ഓട്ടോക്ക് കൈകാണിച്ചു  അവളെയും  കൂട്ടി  എങ്ങോട്ടോ  പോയി . അയാള്‍ക്ക്‌  അതൊരു  പതിവു  കാഴ്ചയായി . എന്നും  അയാളെ  നോക്കുകുത്തിയാക്കി മറ്റാരക്കയോ  അവളുടെ  നിമിഷങ്ങള്‍ക്ക്  വിലപറഞ്ഞ്‌  അവള്‍ക്കൊപ്പം  മറഞ്ഞു .
ബസ്സ്റ്റാണ്ടിലെ  പീടികത്തിണ്ണയിലിരുന്ന്  അലസമായി  മുലകൊടുക്കുന്ന  ആ  പെണ്‍കുട്ടി  ഒരമ്മയാണെന്ന   സത്യം  അയാളെ  കൂടുതല്‍  ചിന്തിപ്പിച്ചു . ജീവിതത്തില്‍  അര്‍ത്ഥവെത്യാസങ്ങള്‍   സംജാതമാകുന്നത്  എത്ര വേഗത്തിലാണെന്ന തോന്നല്‍   അയാളെ  അസ്വസ്ഥനാക്കി .  പ്രത്യേകിച്ചൊരു  അര്‍ത്ഥവുമില്ലാതെ    ഇത്രയും  നാള്‍  കഴിച്ചുകൂട്ടിയ  തനിക്കു  ജീവിതത്തിന്‍റെ അര്‍ത്ഥതലങ്ങളിലേക്ക്   ഇറങ്ങിചെല്ലാനുള്ള   ചവിട്ടുപടിയാവും  അവളെന്ന  തോന്നലാണ്  അയാളെ  മഥിച്ചത് . ഈ  വിവാഹം  കൊണ്ട്  മാത്രം  താന്‍  സ്വര്‍ഗത്തിലെത്തുമെന്ന്   അയാള്‍  സ്വപ്നം  കാണാന്‍  ശ്രമിച്ചു .
അന്നയാള്‍  പതിവിലും  നേരത്തെ  ഉറക്കമെഴുന്നേറ്റു . മറ്റാരും  കൂട്ടികൊണ്ട്  പോകും  മുന്‍പേ അവിടെയെത്തുക  എന്നതായിരുന്നു  ലക്‌ഷ്യം . അയാള്‍ കണ്ണാടിനോക്കി  അസ്വസ്ഥതപ്പെടുകയും, അതിനു  കാരണം  നരച്ചു  തുടങ്ങിയ  താടിയാണോ , അതോ  തീരുമാനമെടുക്കാനാവാതെ  കലുകുഷിതമായ  മനസ്സാണോ  എന്നൊന്നും  വേര്‍തിരിക്കാനാവാതെ കുഴങ്ങുകയും ചെയ്തു .
ബസ്‌സ്റ്റാന്റിലെത്തുമ്പോഴേക്കും പതിവു  ചിരിയുമായി  അവളവിടെ  ഉണ്ടായിരുന്നു . സ്റ്റാന്റ്  മുക്കാലും  വിജനമാണെന്നത്   അയാള്‍ക്ക്‌  ആശ്വാസമായി . എങ്കിലും  അവളുടെ  മുന്‍പില്‍  ചെന്ന്  അയാള്‍  മൌനിയായി . പരീക്ഷാ ഹാളില്‍ വച്ച് പഠിച്ചതെല്ലാം മറന്നു പോയ കുട്ടിയെ പോലെ അയാള്‍ ചേതനയറ്റു  നിന്നു . എന്തുചെയ്യണമെന്നറിയാതെ  കുഴങ്ങി  നിന്ന  അയാളോട്  ചേര്‍ന്ന്  നിന്ന് അവളൊന്നു  മന്ദഹസിച്ചു . ഈ  മഞ്ഞു  പെയ്യുന്ന  പരപരാ  വെളുപ്പിനും  ഉഷ്ണിക്കുന്നത് അയാളറിഞ്ഞു . ഒന്നും  ചെയ്യാനാകാതെ  ഒടുവിലയാള്‍  പോക്കറ്റില്‍  തപ്പി , കയ്യില്‍  തടഞ്ഞ  നൂറു  രൂപാ  നോട്ടെടുത്ത്  അവളുടെ  കയ്യിലേല്‍പ്പിച്ചു , എന്നിട്ട്  അടുത്തുകണ്ട  ഓട്ടോക്ക്  കൈകാണിച്ചു .  ഇത്  തീരെ  കുറഞ്ഞു  പോയെന്നും  മുന്നൂറെങ്കിലും വേണമെന്നുമവള്‍ ഒച്ച  കുറച്ചു  വിളിച്ചുകൂവുന്നുണ്ടായിരുന്നു .  അവളുടെ  മുഖത്ത്  നോക്കുകപോലും  ചെയ്യാതെ  അയാള്‍  ഓട്ടോയില്‍  കയറി . അവള്‍  ചുരുട്ടി  മുഖത്തേക്കെറിഞ്ഞ നോട്ടു  കുനിഞ്ഞെടുക്കാന്‍  പോലുമാവാതെ  തലകുമ്പിട്ട്  അയാള്‍  വീട്ടിലേക്കുള്ള  വഴിപറഞ്ഞു .

Friday, May 6, 2011

പട്ടിണിയുടെ രാഷ്ട്രീയം




കീറ്റെലവച്ചു ചോരാതെ സൂക്ഷിച്ച
പായസത്തുള്ളികളാണെന്‍റെ രാഷ്ട്രീയം .
കയ്യിലൊരുചുമടുചോറുമാ-
നെറ്റിയില്‍ വിയര്‍പ്പിന്‍ വരകളുമാ-
യോടിവിളമ്പുമവരെന്‍റെ നേതാക്കളും .

പറയുവാന്‍ രാഷ്ടീയമേറെയുണ്ടെന്നാലു-
മിപ്പോള്‍ വിളമ്പുമാക്കറിയുടെ കാലവും നിരയുമാ
ണെന്‍റെ ഇന്നത്തെ രാഷ്ട്രീയ സംഹിത .

ചോറു തീര്‍ന്നുപോയത്രേ!
വിശക്കുവാനാശ വിനാശമായത്രെ!

കാണുവാന്‍ ; വരംപോലുണ്ണുവാനാശിച്ചു-
കൊതിപ്പിച്ചു കടന്നൊരാ ചോറാണെന്‍റെദൈവം.

പായസത്തുള്ളികള്‍ ചോരാതെ സൂക്ഷിപ്പാനായി-
ക്കീറിയ കീറ്റെലയുമേന്നെനോക്കിച്ചിരിച്ചു,
പിന്നയാ  നേതാക്കളും.

Tuesday, May 3, 2011

പ്രധാനമന്ത്രിയോട് ഒരപേക്ഷ .




ഞാന്നൊരു അമ്മയാണ് . മൂന്നു കുട്ടികളുടെ അമ്മ. വീട് കാസര്‍ക്കോടാണെന്നു  കേള്‍ക്കുമ്പോഴേക്കും എന്‍റെ വേദന നിങ്ങള്‍ ചവറ്റുകൊട്ടയിലേക്ക് വലിച്ചെറിഞ്ഞേക്കും. അതറിഞ്ഞുകൊണ്ട്തന്നെ ഞാനെഴുതുന്നു.

എന്‍റെ മൂന്നു മക്കളെയും ഡോക്ടര്‍മാര്‍  നമ്പരിട്ടു കഴിഞ്ഞു. എന്‍ഡോസള്‍ഫാന്‍റെ ഇരകളുടെ നമ്പരുകളില്‍ ആദ്യ മൂന്നു സ്ഥാനം എന്‍റെ മക്കള്‍ക്കാണ്. ഒന്നാം നമ്പരുകാരി പഠിക്കാനും അങ്ങനെ തന്നെ ആയിരുന്നു. തലച്ചോറിലെ കോശങ്ങള്‍ ആ വിഷം ദിനംപ്രതി തിന്നുകൊണ്ടിരിക്കുയാണത്രേ. ആദ്യമൊക്കെ കരയുമായിരുന്നു. ഇപ്പോളവള്‍  അതും മറന്നിരിക്കുന്നു.

രണ്ടാമത്തെ മകള്‍ കാലും കയ്യും ശോഷിച്ച് തളര്‍ന്നു കിടക്കുന്നു.ബുദ്ധി പിറകോട്ടോടി പന്ത്രണ്ടു വയസ്സുള്ള അവള്‍ ഇപ്പോള്‍ ഒരു വയസ്സുകാരിയായി. വിശക്കുമ്പോള്‍ അവളെന്‍റെ വറ്റിയ മാറിടങ്ങള്‍ നോക്കി ചുണ്ടനക്കുന്നു. ഒന്നില്‍ നിന്നും പൂജ്യത്തിലേക്കുള്ള ദൂരം വളരെയടുത്താണെന്ന്‍ ഞാന്‍ മനസ്സിലാക്കുന്നു.

മൂന്നാമത്തെ മകള്‍ സദാ പിറുപിറുക്കുന്നു. കൂട്ടത്തി അവളാണ് ചെറിയൊരു ശബ്ദമെങ്കിലും സൃഷ്ട്ടിക്കുന്നത്‌. ബോധം മായാത്ത ഒരു നിമിഷത്തില്‍ അവളെന്നെയൊന്നു നോക്കി ദയനീയമായി ചിരിച്ചു., ഞാന്‍ മരിച്ചുപോകുമല്ലേയമ്മേ എന്ന് തോന്നിപ്പിക്കും വിധം ചുണ്ടനക്കി. തോന്നലല്ല. അവരുടെ ഓരോ നോട്ടവും , അനക്കവും, ശാസോച്ച്വാസം പോലും എന്തിനെന്നു ഞാനറിയുന്നു.

എന്‍റെ മക്കളെ ഈ വിധം ജീവച്ഛവങ്ങളാക്കിയ ആ വിഷം നിരോധിക്കരുതെന്നു അങ്ങ് പറഞ്ഞത് ഞാന്‍ കേട്ടു. പരാതിയില്ല .

എന്‍റെ മക്കളെ പോലെ നൂറുകണക്കിന് നമ്പറുകളെ കാണാന്‍ അങ്ങ് വരുമെന്നറിഞ്ഞു. ആ കൂട്ടത്തില്‍ ആദ്യത്തെതാണെങ്കിലും  എന്‍റെ വീട്ടിലേക്ക് ദയവായി അങ്ങ് വരരുത്. എന്തെന്നാല്‍ ,  അങ്ങേക്കും തരേണ്ടിവരുന്ന ഒരു കപ്പു ചായയില്‍, ഞാനൊരു തുള്ളി വിഷം ചേര്‍ക്കും. കാരണം  ഞാനൊരു അമ്മയാണ്.      

Wednesday, April 20, 2011

HIV ഡോക്ടര്‍ !




"ഹലോ ഡോക്ടര്‍ , ഹോസ്പ്പിറ്റലീന്നാണ് "

"പറയു"

"മേഡം, .. അയാള്‍ മരിച്ചു .. ആ 26"

"ഉം", തീരെ കനമില്ലാതെ അവരൊന്നു മൂളി.

എത്രയെത്ര മരണങ്ങള്‍. മരിക്കുന്ന ഡേറ്റ് മുന്‍കൂട്ടി കണ്ടത്‌ സത്യാമാകുമ്പോള്‍ നിഗൂഡമായ് താന്‍ സന്തോഷിക്കുന്നുണ്ടോയെന്ന് അവര്‍ സംശയിച്ചു.

മരണങ്ങള്‍ കൊണ്ട് ഭ്രാന്തനായ ഡോക്ടറാണോ ഞാന്‍ ! , അവര്‍ സ്വയം ചോദിച്ചു .
മറുപടിയായി അതേയെന്നവര്‍ തലയാട്ടി .

ഓരോ മരണങ്ങളും ഓരോ കഥകളാണ് . അവര്‍ പിറുപിറുത്തുകൊണ്ടെയിരുന്നു. AIDS ഡോക്ടര്‍ , HIV ഡോക്ടര്‍ , ഭ്രാന്തമായി പൊട്ടിച്ചിരിക്കാതിരിക്കാന്‍ അവര്‍ കര്‍ചീഫു കടിച്ചുപിടിച്ചു.

മരണത്തിനു നമ്പറിട്ടു രസിക്കുന്ന മനുഷ്യര്‍. ദിവസവും എത്രെയോപേര്‍ മരിക്കുകയും അതിലേറെപ്പേര്‍ അഡ്മിറ്റ്‌ ആവുകയും ചെയ്യുന്ന ഹോസ്പിറ്റല്‍ . ആദ്യമായാണ്‌ ഒരു മരണം ഫോണിലൂടെ വിളിച്ചുപറയുന്നത്. കാരണമവര്‍ ഓര്‍ക്കാന്‍ ശ്രമിച്ചു .

26നോട് തനിക്കു പ്രത്യേക മമതയുണ്ടെന്നു സപ്പോര്‍ട്ട് സ്റ്റാഫ്സിന് അയാളുടെ ഫസ്റ്റ് റഫറന്‍സ് ഡേറ്റിനുതന്നെ തോന്നിച്ചിരിക്കണം.

"ജിന്‍സി , get the sample immediately and do these."

ഡോക്ടറിന്‍റെ മുഖം വിളറുന്നത് ഡ്യൂട്ടി നേഴ്സ് ശ്രദ്ധിച്ചിരിക്കണം !. prescription ഷീറ്റിലോട്ടു  ഒന്ന് നോക്കി, HIV antibody test , P24 antigen test , PCR test , പോരാഞ്ഞു അടുത്ത സ്റ്റേജിലേക്കുള്ള CD4 ഉം .ഇതിലൊന്നുതന്നെ ധാരാളമാല്ലേയെന്നവണ്ണം അവള്‍ ഡോക്ടറെയൊന്നു പാളിനോക്കി.

"I wanna get the reports right in an hour". അവരുടെ അലര്‍ച്ചയില്‍ ഡ്യൂട്ടി നേഴ്സ് consulting റൂം വിട്ട് ഓടി .

ഭര്‍ത്താവ് ഉപേക്ഷിച്ചതിന്‍റെ frustration സ്റ്റാഫിനോട് കാണിക്കരുതെന്നു തനിക്കെതിരെ മാനേജ്മെന്‍ടിനോട് സ്റ്റാഫ്‌ complaint . മറുപടി പോലും കൊടുക്കാത്ത ധിക്കാരം .

പക്ഷെ കഴിഞ്ഞ രണ്ടാഴ്ച്ച  വളരെ നിശബ്ദമായിരുന്നു . ആകെ മൂകത . സുഖക്കുറവ്; ഏപ്പ്രന്‍  ഇല്ലാതെ റൌണ്ട്സിനു പോവുക , stethoscope ഇടയ്ക്കിടെ നിലത്തുവീണുപോവുക , ഹോസ്പിറ്റലില്‍ തന്നെ മുഴുവന്‍ സമയവും ചിലവിടുക.

ചോദിക്കാനും ആശ്വസിപ്പിക്കാനും പോലും ആരും ധൈര്യപ്പെട്ടില്ല !

പേടിച്ചാവണം അവര്‍ ഫോണ്‍ചെയ്തു വിവരംപറഞ്ഞതും, 26 മരിച്ചൂന്ന്. ശോകമായി . അവര്‍ക്കെന്തിനാണീ ശോകതെയെന്നുമവര്‍ ആശ്ചര്യപ്പെട്ടു . അവര്‍ക്കത്‌ വെറും 26അല്ലെ, തനിക്കോ ?

അവര്‍ കര്‍ച്ചീഫെടുത്തു  നെറ്റിയിലെ സിന്ദൂരം മായ്ച്ചു .

Friday, April 15, 2011

ചാത്തന്‍റെ വെള്ളപ്പേറ് .


" ചാത്താ , നിയ്യ് വേളികഴിക്കണൂന്നു കേട്ടൂലോ "

" ഉവ്വംമ്പ്രാ " - മുട്ടിനൊപ്പം വരുന്ന തോര്‍ത്തിനോളം താഴ്ന്ന്‍  വളഞ്ഞ്, കൈക്കോട്ട് ഒതുക്കിപ്പിടിച്ച് , കണ്ണിലൊരു നാണം കലര്‍ത്തി , കൊത്തിക്കിളച്ച മണ്ണില്‍ നോക്കി ചാത്തന്‍റെ മറുപടി .

കരിവീട്ടി പോലത്തെ ശരീരത്തില്‍ നിറഞ്ഞുനിന്ന വിയര്‍പ്പിന്‍തുള്ളികള്‍ വെയിലേറ്റു തിളങ്ങി .

"ഭേഷ് ! ബലേ ഭേഷ് ! " - ആഡ്യന്‍ നമ്പൂതിരി , ജന്മിത്തത്തിന്‍റെ മേല്‍മുണ്ട് വലത്തെതില്‍ നിന്നും ഇടത്തെതിലേക്ക് വീശിയെറിഞ്ഞ്‌ , കുടുമയൊന്ന്‍ തടവി , വിഡ്ഢിച്ചിരിചിരിച്ച്  ചാത്തന്‍റെ നാണം രസിച്ചങ്ങനെനിന്നു.

" പറച്ചിയേതാന്നു പറഞ്ഞില്ലല്ലോ ചാത്താ "

" ഇവിടുന്നത്തെ വെള്ളംകൊള്ളി പാടത്തെ കള പറിക്കണ കാളിത്തള്ളേടെ ... "

" വെള്ളച്ചീരു, ഉവ്വോ "

" ഉവ്വംമ്പ്രാ "

" ഹൈ! ഭേഷായി  !, നോം മുന്നേ നിരീച്ചിരിക്കണൂ "

ചാത്തന്‍റെ നെഞ്ച് പെരുമ്പറ പോലെ കൊട്ടാന്‍ തുടങ്ങി . തമ്പുരാന്റെ അടുത്ത ചോദ്യം വേളിക്കുള്ള നാളാണെന്ന് ചാത്തന് മനപ്പാഠമാണ്. അങ്ങനെയാണല്ലോ നാട്ടിലെ കറുകറുത്ത  പറച്ചികള്‍ വെള്ളക്കുട്ടികളെ പെറുന്നത്.

അടിയാളന്മാരെല്ലാവരും പണിയൊന്നു മെല്ലിച്ച്,  നമ്പൂരി തമ്പ്രാന്‍റെ അടുത്ത വാക്കുകള്‍ക്ക് ചെവികൂര്‍പ്പിച്ചു.

" മകരം രണ്ടന്നല്ലേ ചാത്താ "

" ഉവ്വംമ്പ്രാ "

" നോം വരാന്‍ രാത്രിശ്ശിയായാലും ഒരുപിടിച്ചോറ് വച്ചേക്കണമെന്ന് പറയണം ചാത്താ , ... വേളീനോട് "

മുറുക്കാനൊന്നു കാര്‍ക്കിച്ചു നീട്ടിത്തുപ്പി , സദ്യക്കുള്ള നെല്ല് ചാത്തന് കൊടുക്കാന്‍ കാര്യസ്ഥനെ ശട്ടം കെട്ടി , പതിവ് വിഡ്ഢിച്ചിരിയും ചിരിച്ച് , കുമ്പയും കുലുക്കി , നമ്പൂരി മെല്ലെ നടന്നകന്നു .

കല്യാണത്തലേന്നു രാത്രി ചാത്തന്‍ തീരുമാനമെടുത്തു . വേളിക്കു വെളുത്ത പേറു വേണ്ട , ചാത്തന്‍റെ കറുത്ത കുഞ്ഞിച്ചാത്തന്‍ മതി .
വാളിന് മൂര്‍ച്ചകൂട്ടി. വാള്‍ത്തല ചന്ദ്രക്കലപോലെ തിളങ്ങി . തള്ളവിരലൊന്നുരച്ച് മൂര്‍ച്ചയറിഞ്ഞു, ചോര ചീന്തി . തൃപ്തിപോരാഞ്ഞ് കല്ലില്‍ രണ്ടു ചീന്തുകൂടി ചീന്തി അരിവാള് ചെറ്റക്കിടയിലൊളിപ്പിച്ചു .

ചാത്തന്‍ കൊന്ന നമ്പൂരിയുടെ പ്രേതം അതിരാവിലെ തന്നെ ചാത്തനെ പേടിപ്പിച്ചെഴുന്നേല്‍പ്പിച്ചു.

ചാത്തന്‍ ചിരിച്ചു . പുലര്‍ച്ചെ  കണ്ട സ്വപ്നം ഫലിക്കും .

വേളികഴിഞ്ഞു !. തമ്പ്രാന്‍റെ സദ്യ നാട്ടുകാരെ തീറ്റിച്ചു .
ചാത്തന്‍ തലചൊറിഞ്ഞു ചിരിച്ചു ! തൊട്ടാല്‍ വെള്ളച്ചീരൂന്‍റെ മേത്ത് ചാത്തന്‍റെ കരിപറ്റുമെന്ന് നാട്ടാരും ചിരിച്ചു . ആകെ സന്തോഷം .
തമ്പ്രാന്‍ വന്നില്ല !.

നേരം  രാത്രിയായി . ചാത്തന്‍ വെളിയിലേക്ക് നോക്കിയിരുന്നു . ശത്രുവിനെകാത്ത് . രാത്രിയേറെ വൈകിയും ശതുവിനെ കാണാതെ , വെള്ളച്ചീരൂനെ കരിപറ്റിക്കാനായി ചാത്തന്‍ മെല്ലെ കൂരക്കകത്തുകയറി.

പെട്ടെന്ന് വെളിയിലൊരു പന്തത്തിന്‍റെ വെളിച്ചം . ചാത്തന്‍ വെളിയിലേക്കിറങ്ങി .

ശത്രു . ഒപ്പം നാലഞ്ചു മല്ലന്മാരും .

" ചാത്തന്‍ ഇവരൊപ്പം മേലെപ്പാടത്തേക്ക് നടക്ക്ക , നെല്ല് മുഴുവന്‍ രാത്രി കള്ളന്മാര് കൊണ്ടുപോണുണ്ടോന്നൊരു സംശയണ്ട്. നേരം വെളുത്തിട്ടു അവിടൂന്നു തിരിച്ചാമതി  "

ചാത്തന്‍ തല ചൊറിഞ്ഞ് പാടത്തേക്കു പുറപ്പെടാന്‍ തുടങ്ങി .

" ന്നലെ മൂര്‍ച്ച കൂട്ടിയ വാളൂടെ എടുത്തോളൂ ചാത്താ . തുണയാവും " - നമ്പൂരിയുടെ മുഖത്തപ്പോഴും സ്ഥായിയായ വിഡ്ഢിച്ചിരിതന്നെ.          

Wednesday, March 30, 2011

യാത്രകളുടെ അവസാനത്തില്‍ ...


എപ്പോഴും യാത്രയാണ്;
ട്രെയിനിലാണേറെയിഷ്ട്ടം 


ഓരോ  യാത്രയിലും 
ഒന്നോ  അതിലധികമോ  
പെണ്‍കുട്ടികളെ  പരിചയപ്പെടും .
വാക്കുകളും  പെരുമാറ്റവും  കൊണ്ട് 
അവരെ  കീഴ്പ്പെടുത്തും .
ചിലര്‍  ചുംബിക്കും 
മറ്റുചിലര്‍  
കെട്ടിപ്പിടിച്ചു  സ്വപ്നം  കാണും  .
ഏറെപ്പേരും  ഒരു  ഷേക്ക്‌ഹാന്‍ഡില്‍ലൊതുക്കും .


ട്രെയിനിന്‍റെ  വേഗം  കൂടും .
ഫോണ്‍  നമ്പര്‍  കൈമാറി  
സൗഹൃദം  തുടരുമെന്നുറപ്പിച്ചു 
വഴിപിരിയും . 


രാത്രിയുടെ  നഗ്നതയില്‍ 
അവരോരോരുത്തരെയുമോര്‍ക്കും:
ഒരിക്കലും  വരാത്ത 
ഫോണ്‍  കോളുകള്‍ക്ക്  
കാതോര്‍ക്കും . 

Thursday, March 10, 2011

ജോണിക്കുട്ടന്‍ അയര്‍ലാണ്ടിലാണ്


 [മുന്‍കുറിപ്പ് :- ജോണിക്കുട്ടന്‍  എന്നത്  യൂറോപ്പിലും  മറ്റും  ജോലി  ചെയ്യുന്ന  നേഴ്സ്മ്മാരുടെ  ഭര്ത്താക്കന്‍മാരെയാണ്  .  ഭാര്യയുടെ  കാശിനു  ജോണി  വാക്കര്‍  അടിക്കുന്നവന്‍  ജോണിക്കുട്ടന്‍!....
ഇക്കൂട്ടര്‍ക്ക്  ജോലിക്ക്  പോകാന്‍  നിയമപരമായി  ബുദ്ധിമുട്ടുണ്ട് , പിന്നെ  പോയാലും തുച്ചമായ  ശമ്പളവും . അതുകൊണ്ട്  തന്നെ   പ്രധാനപ്പെട്ട  ജോലി  ഭാര്യയെ  ശുശ്രൂഷിക്കുക , വീടുപണി,  കുട്ടികളെ  നോക്കല്‍ , തുടങ്ങിയവ . ഭാര്യ  ഭര്‍ത്താവും  ഭര്‍ത്താവ്  ഭാര്യയും ആകും ]



എന്നിലെ  മൌനം   അവളെ  നിര്‍വികാരതയുടെ  അടിവേരുകള്‍  പറിച്ചെറിഞ്ഞ  ഭ്രാന്തമായ  മുരള്‍ച്ചയിലെക്കാണ്  കൊണ്ട്  ചെന്നെത്തിക്കുകയെന്ന  ബോധം  ഉള്ളിലവശേഷിപ്പിച്ചിരുന്ന  ബാക്കി  വാക്കുകളെക്കൂടി ഖനിപ്പിച്ചു .

തിളങ്ങുന്ന  പുള്ളിസ്സാരിക്കുള്ളിലിരുന്നു   ചായയും  കയ്യിലേന്തി  മുഖത്തേക്കൊന്നു  നേരെനോക്കാന്‍  പോലുമാകാതെ  നാണിച്ചു  പരവശയായി  നിന്നിരുന്ന  നിന്നെ  നോക്കി  ആന്‍റോച്ചായന്‍ അന്നു പറഞ്ഞത് -  “ ഹൊ ! യൂറോപ്പിലൊക്കെ  പോയി  ഒരുപാട്  കാശും  സമ്പാദിച്ചു  വന്നിട്ടും  അവളുടെ  ആ  നാണോം  അച്ചടക്കോം  ഒക്കെ  കണ്ടോ . ഇതാണ്  തറവാട്ടീ  പിറന്നാലുള്ള  ഗുണം  “

കണ്ടുനിന്നവര്‍  കോറസ്സായി  പറഞ്ഞു - “ നീ  ഭാഗ്യവാനാടാ  ജോണീ ”

അത്  കേള്‍ക്കേണ്ട  താമസം,  രോമാന്ജ്ജം ഷര്‍ട്ടും   പൊളിച്ചു  പുറത്തേക്ക്.

അന്നു  എഴുന്നേറ്റ്  നിന്ന  രോമത്തിന്‍റെ  പകുതിപോലും  ഇന്നില്ല . മഞ്ഞു  കൊണ്ട്  കൊണ്ട്  അതും  കൊഴിഞ്ഞു  പോയി .

ഹ , പോട്ടെ ! ജീവിതമേ  നായ  നക്കി , പിന്നെയാണ്   two മുടീസ് !

അതോര്‍ത്ത്  തലയിലൊന്നു  കൈവച്ചതാണ്ണ്‍ . അതിനും  കിട്ടി  വയറുനിറച്ച് .

“ പടിഞ്ഞാട്ടെ  പാടത്തു ഞാറു  നട്ടപോലെ  മീറ്റെറോരോന്നിലും  ഓരോ  മുടിയാ , നി അതും  കൂടി  വലിച്ചൂരിക്കോ. വിഗ്ഗും  വച്ച്  അന്ന്  വന്നപ്പോഴേ  ചവിട്ടണ്ടാതായിരുന്നു .”

പിന്നും  മൌനം . നിസ്സഹായതയുടെ  നെടുവീര്‍പ്പുകള്‍ . അതും  വളരെ  ഒച്ച  കുറച്ച്. ഇല്ലേ  അതിനും  കിട്ടും  പണി .

എന്തൊക്കെയായിരുന്നു ! അയര്‍ലണ്ടിലെ  നേഴ്സ് , യൂറോ, ജോലി  , ഫ്ലാറ്റ് , കാറ്‌ , വിസ്ക്കി , ഒടുക്കം  ഈ  മാഞ്ഞാലിക്കാരന്‍  വെറും  മൂഞ്ഞെലിക്കാരനായെന്ന്‍ പറഞ്ഞാല്‍  മതി .

മഞ്ഞുപെയ്യുന്ന  ഈ  നാട്ടില്‍  വന്ന്‍ ഫ്ലൈറ്റ്  ഇറങ്ങിയ  അന്ന്  എന്തൊരു  ഗമയായിരുന്നു . ടൈയും  കോട്ടും  സ്യുട്ടും  ജാക്കെറ്റും .

എനിക്കങ്ങനെ  തന്നെ  വേണം ! ഹൌ !


എയര്‍പോര്‍ട്ട്ല്‍ കൂട്ടാന്‍  വന്ന  സൂസിക്കൊച്ചിനെ കെട്ടിപ്പിടിക്കാനെന്നും പറഞ്ഞ് അവളോടിപ്പോയി കാറില്‍ക്കയറി  ഇരുന്നപ്പം  ഞാനാദ്യമൊന്നു പരുങ്ങി . പിന്നവര്  കൊറേക്കാലം കൂടി  കാണ്അല്ലേന്നും   കരുതി  പെട്ടിയിലിരിക്കുന്ന  ചക്കേം മാങ്ങേം തേങ്ങേം ഒക്കെ കൂടി  ഒരുവിധത്തിലാന്ന്‍ വണ്ടിലോട്ടു  കയറ്റിയത് . അതൊരു  തുടക്കമാണെന്ന്‍ ഞാന്‍  സ്വപ്നത്തില്‍  കൂടി  വിചാരിച്ചില്ല . 
അതെങ്ങനാ,പാലുംവെള്ളത്തി പണീന്ന്‍ അന്ന്  ഞാന്‍ കേട്ടിട്ടുപൊലുമുണ്ടായില്ല .
MBA പഠിച്ചത്  നന്നായി.
കാര്യങ്ങള്‍  വേഗം  മനസ്സിലാക്കാന്‍  എനിക്ക്  പറ്റി . ബലം  പിടിച്ചിട്ടു  കാര്യമില്ലെന്ന്  ആദ്യമേ  ബോധ്യപ്പെട്ടു . പിന്നെന്തായിരുന്നു  പെര്‍ഫോര്‍മന്‍സ് . ചോറ്  വക്കുന്നു , കറി  വക്കുന്നു , വീട്  വൃത്തിയാക്കുന്നു , തുണിയലക്കുന്നു , അതിനിടെക്ക്  അവളുടെ  വക  ഫോണിലൂടെ  ഒരു  മുന്നറിയിപ്പും  – “ മീന്‍  കുടംപുളിയിട്ടു  വച്ചാല്‍  മതി , ഊണിനു  സൂസിയുണ്ടാവും . ”

നാട്ടില്‍  MBA യും  കഴിഞ്ഞു  ചെറിയൊരു  മാര്‍ക്കറ്റിംഗ്   പണിയും  തട്ടിക്കൂട്ടലും  ചുറ്റിത്തിരിയലും കമ്പനി  കൂടി  ടൂര്‍ഉം  അതിന്‍റെ  ഇടയില്‍  വെള്ളമടിയുമായി   സുഭിക്ഷം  ജീവിച്ചിരുന്ന  എനിക്ക്  ഇവളെ  തലയില്‍  വച്ചു  തന്ന  ആ  ബ്രോക്കര്‍  ഞൊണ്ടി അന്ത്രു വണ്ടിതട്ടി  ചത്തത്  നന്നായി , ഇല്ലേ  അവനെ  കൊന്നിട്ട്  ഞാന്‍  ജെയിലേ  പോകേണ്ടി വന്നേനെ .
ഭാഗ്യം ! ജെയിലേ പോകാതെ  രക്ഷപ്പെട്ടു .

എല്ലാം  ക്ഷെമിക്കാം  , ഇടക്കിടക്ക്  അവള്‍ടെ  അപ്പനും  അമ്മച്ചിയും  കൂടിയൊരു  വരവുണ്ട് .
പിന്നല്ലേ  മേളം!


 അപ്പച്ചനെ  എണ്ണ തേപ്പിക്കണം,  കുളിപ്പിക്കണം , പൌഡര്‍  ഇടീപ്പിക്കണം .
ഹൊ ! കാര്‍ന്നോമാര്‍ക്കുള്ള snuggy കണ്ടുപിടിക്കാത്തത് ഭാഗ്യം . 
ഇല്ലേ  ഞാനതും  കൂടി  ഇടീപ്പിക്കേണ്ടി വന്നേനെ . ദൈവകൃപ !

എന്നാ  പറയാനാ  കൂടുതല്‍ , പണ്ട്  നാട്ടില്‍  അടിമപ്പണി ചെയ്യാന്‍  വന്ന  കാപ്പിരികള്‍  പോലും  എന്‍റെ  മുന്നില്‍  വന്ന്‍  തോറ്റു  സുല്ലിട്ടു  മാറിനിക്കും.  

ഏതായാലും  അയര്‍ലാണ്ടിലെ  സര്‍ക്കാരിനു സ്തുതി . കുട്ടികള്‍  കൂടുതല്‍  ഉള്ളവര്‍ക്ക്  അലവന്‍സും  ശമ്പളോം  കൂടുമെന്നവരുപറഞ്ഞത്  കാര്യമായി . പിള്ളേര്  രണ്ടായി . സര്‍ക്കാരെങ്ങാനും  അങ്ങനെ  ഒരു  ഓഫര്‍  
വച്ചിലായിരുന്നെങ്കില്‍. ഹൌ !!!! സര്‍ക്കാരിനു  സ്തുതി . അല്ലാണ്ടുപിന്നെ . 

ആണ്ടിലൊരിക്കെ നാട്ടിലോട്ടു  പോകുമ്പോഴാണ്  ജീവന്‍  തിരിച്ച്കിട്ടുക. പിന്നവളുടെ  'ഭര്‍ത്താവ്  സ്നേഹം'  കണ്ടാ  നാട്ടിലെ  ചാവാലിപ്പട്ടികള് പോലും  ഇനിയൊരൊറ്റ  ഗേള്‍ഫ്രണ്ട്  പട്ടി മതീന്നങ്ങോട്ട് വിചാരിക്കും . എന്നാ  ഒരു  സ്നേഹമാ !

ഒന്ന്  മുറ്റത്തോട്ടു ഇറങ്ങണമെങ്കില്‍ക്കൂടി  അവള്  ചോദിക്കും - “ ജോണിച്ചായാ ഞാനൊന്നു  മുറ്റത്തോട്ടു ഇറങ്ങിക്കോട്ടേ പ്ലീസ്  ” 

അപ്പോ എന്‍റെ  അമ്മച്ചീടെ  വക  അവള്‍ക്കൊരുപദേശോം ,- “ നീയെന്തിനാടി  മോളെ  അവനെ  ഇങ്ങനെ  പേടിക്കുന്നെ , നീയങ്ങോട്ടിറങ്ങ്‌ , അവന്‍റെ വിരട്ടക്കങ്ങേ  യൂറോപ്പീ  മതി  ”

ആ!!! , അമ്മച്ചിക്കറിയില്ലല്ലോ യൂറോപ്പില്‍ ഞാന്‍ മീന്‍ കറിക്ക് വറുത്തരക്കുന്ന കഥ  . സില്ലി !!. 

കഴിഞ്ഞ  തവണ  നാട്ടീ പോയപ്പോ  ബെന്നീടെയൊരു  കെട്ടിപ്പിടുത്തം !. എന്നിട്ടൊരു  ലോകയുദ്ധം  ജയിച്ച  മാതിരിയൊരു  ചിരിയും. പിന്നെ  ഡയലോഗും - “ നമുക്കിനി  അയര്‍ലണ്ടില്‍ ഒരുമിച്ചു  തകര്‍ക്കാമെടാ , എനിക്കൊരു  പ്രൊപോസല്‍ , അവിടെ  നേഴ്സ് ആന്നു പുള്ളിക്കാരി , സുസീന്നാ   പേര് , വീട്ടുകാരങ്ങുറപ്പിച്ചു !”

എന്‍റെ ചങ്ക് ഒന്ന്  പാളി .

വളരെ  വേണ്ടപ്പെട്ട  കൂട്ടാണ് ബെന്നി . അവനോടു  സത്യം  പറഞ്ഞാല്‍  നാട്ടിലേക്ക്  പിന്നെ  വരണ്ട . പറഞ്ഞില്ലെങ്കില്‍  അവനും  പണികിട്ടും . 
ഒടുവില്‍  മടിച്ചു  മടിച്ചു  അവനോട് പറഞ്ഞു- “ അത്  വേണ്ടെടാ  ബെന്നിച്ചോ , അത്  ശെരിയാകുകേല ”

അപ്പോഴവന്‍റെ  മുഖത്തെ  നവരസങ്ങള്‍  ഒന്ന്‍  കാണേണ്ടതായിരുന്നു , പിന്നൊരാട്ടും അതിന്‍റെ പുറകെ ഡയലോഗും - “ നീയൊരു  കൂട്ടുകാരനാണോടാ , നീ മാത്രം  സുഖിച്ചാ  മതീന്നാണല്ലേ  ! ഛെ ! നിന്നെപറ്റി  ഞാനിങ്ങനെ  ഒന്നുമല്ല  കരുതിയെ . ഇനി  നമ്മള്‍  തമ്മില്‍  ഒരു  ബന്ധോം  ഇല്ല ”

ദേ കിടക്കുന്നു  കഞ്ഞീം  കലവും !

സൂസി  ഏതാന്ന്‍ മനസ്സിലായില്ല്യോ , ആന്നേ , നമ്മുടെ  സൂസിക്കൊച്ചു   തന്നെ !

പിന്നീടവനെ  കണ്ടത്  കഴിഞ്ഞേന്‍റെ  മുന്നത്തെ  ഞായറാഴ്ച്ചയാ  , എയര്‍പോര്‍ട്ടീ  വച്ച് . എന്നാ  ഒരു  പത്രാസായിരുന്നു . ടൈയും  കോട്ടും  സുട്ടും  ജാക്കറ്റും , ഒന്നും  പറയണ്ട !.

സീനില്‍  ആവര്‍ത്തനവിരസതയുണ്ടെങ്കിലും  കഥാപാത്രങ്ങള്‍  മാറിയപ്പോഴൊരു ചേലുണ്ട്. 

സൂസിയോടി  കാറീക്കയറി എന്‍റെ  പെമ്പിളയെ കെട്ടിപ്പിടിച്ച് വണ്ടീത്തന്നെയിരുന്നു  . കൊറേ  കാലം  കൂടി  കണ്ടതല്ലേന്നു അവനും  വിചാരിച്ചു  കാണും . അവന്‍റെ പരുങ്ങല്‍  കണ്ട് കൂട്ടുകാരനല്ലേന്നും കരുതി  സഹായിക്കാന്‍  പോയ  എന്നെ  മൈന്‍ഡ്  പോലും  ചെയ്യാതെ  പെട്ടിയും ഏന്തിപ്പിടിച്ച്‌ അവന്‍ ഒറ്റക്ക് എല്ലാം വണ്ടീലോട്ട് കയറ്റി .
 
അന്നത്തേനു ശേഷം  അവനെ  കാണുന്നത്  ഇന്നലെയാണ് . 
എന്നാ  ഒരു  പൊട്ടിച്ചിരിയായിരുന്നു  ഞങ്ങള്  രണ്ടും  കൂടി! .

അവനും  MBA പഠിച്ചത്  നന്നായി!!! . കാര്യങ്ങളെല്ലാം  വേഗം  മനസ്സിലായി!!! .

[ വാല്‍ക്കഷ്ണം  :– എല്ലാ  ജോണിച്ചായന്‍മാരും  ജോണിക്കുട്ടന്‍ന്മാരല്ല . പക്ഷെ  95 % ഉം  അങ്ങനെ  ആയത്  കൊണ്ട്  പോണേനുമുന്‍പ്  കുക്കിങ്ങും  അത്യാവശ്യം  വീട്ടു  പണിയും  പരിശീലിക്കുന്നത്  നന്നായിരിക്കും . ഞാന്‍  കണ്ടതില്‍ വച്ച് ജോണിക്കുട്ടന്‍ന്മാരല്ലാത്ത  joice അച്ചായന്‍റെ ഫാമിലിക്ക്  മാത്രം  എന്‍റെ  അഭിനന്ദനങ്ങള്‍ . ]


Friday, February 4, 2011

സന്ധ്യ മയങ്ങുമ്പോള്‍


"നീയെന്നെ  സ്നേഹിക്കുന്നുണ്ടോടാ?" .
അത് ചോദിക്കുമ്പോഴും  അതിന്‍റെ  അര്‍ത്ഥമെന്തെന്ന്‍ അവള്‍  സ്വയം  ആശ്ചര്യപ്പെട്ടു . അവന്‍  പുരികമൊന്നു മേല്‍പ്പോട്ടാക്കി  അവളെയൊന്നു  നോക്കി . പിന്നെ  പതിവുപോലെ  ഒരു  malboro റെഡിനു  തീ   കൊളുത്തി  . പ്രകാശം  കുറഞ്ഞു  വരുന്ന  മേഖപാളികള്‍ക്കിടയില്‍  പുകച്ചുരുളുകളുടെ  മേഖം  സൃഷ്ടിച്ചുകൊണ്ട് അവന്‍ പ്രകൃതിയിലേക്കും വിദൂരതയിലെ തിരകളിലെക്കും ഉറ്റുനോക്കിക്കൊണ്ടിരുന്നു.

"എന്‍റെ ചുംബനങ്ങള്‍ക്ക്  പോലും  സിഗരറ്റിന്‍റെ  ചുവയുണ്ടാകും!!!"

പുകവലിക്കെതിരെ  നടത്തിയ  ഒരു  students ഫോറത്തില്‍  വച്ച്  അവന്‍  പറഞ്ഞതാണത് . ഒരു  നിമിഷത്തേക്ക്  എല്ലാം  നിശബ്ദ്മാക്കിയ വാക്കുകള്‍ . കുറ്റിത്താടിയും  ചീകി  മനോഹരമാക്കിയ  മുടിയും , ഗാംഭീര്യമുള്ള  സ്വരവും . ആ  വാക്കുകള്‍  പിന്നീടവിടെ  ഒരു  നൂറുവട്ടം  ആവര്‍ത്തിക്കപ്പെട്ടു , വ്യത്യസ്ത  നാവുകളാല്‍.

പുകവലിക്കുന്നവരെ  സുഹൃത്തുക്കളാക്കാന്‍ പോലും  വിസമ്മതിച്ചിരുന്ന  അവളുടെ  കാതുകളില്‍  നിന്നും  മനസ്സിന്‍റെ നേര്‍ത്ത  വികാരങ്ങളിലേക്കാണ്   അത്  പതിച്ചത് .

അവര്‍  സുഹൃത്തുക്കളായി !!.

"അര്‍ത്ഥമില്ലാത്തവയുടെ  ആഴങ്ങള്‍  നീ  അളക്കുന്നത്  എന്നെ  അത്ഭുതപ്പെടുത്തുന്നു"

മൌനം  മുറിക്കപ്പെട്ടത്‌ അവളെ  സന്തോഷിപ്പിച്ചു . ചിലപ്പോഴവന്‍  ദിവസങ്ങള്‍  തന്നെ  നിശബ്ദനായിരിക്കും .  മുമ്പൊക്കെ  അവനോട് ദേഷ്യം  തോന്നുമായിരുന്നു . ഇപ്പോള്‍  അത്  ആസ്വദിക്കാന്‍  പഠിച്ചിരിക്കുന്നു .

"ആപേക്ഷികങ്ങളായ  ഉത്തരങ്ങള്‍ക്കുള്ള  ചോദ്യം  അപ്രസക്തമല്ലേ  ജിനീ , നിന്നില്‍  ഞാന്‍  എത്ര  സംത്രപ്തനാണെന്നതുപോലും"

"സമൂഹം  എന്നെയും  ഒരു  സ്ത്രീയാക്കിയിരിക്കുന്നു "

"പലവിധങ്ങളായ  പരിണാമങ്ങളിലൂടെ  സ്ത്രീ  തിരിച്ചറിഞ്ഞത്  അവളുടെ  ദൌര്‍ബല്യങ്ങലെയാണ് . പുരുഷന്‍  അവരുടെ  കരുത്തിനെയും."

ശരിയാണ്  . ശരിയായ  മൌനം  പോലും  ക്രൂരമായൊരായുധമാണ്ണ്‍  അത്  പ്രയോഗിക്കാനറിയുന്നവര്‍ക്ക്  ഭൂമിയിലെ  മറ്റു  യുദ്ധമുറകള്‍  നിസ്സാരമായി    കാണപ്പെടും . നിര്‍വികാരമായതും പലവിധങ്ങളായ  വികാരങ്ങള്‍  ഉള്‍ക്കൊള്ളുന്നതുമായ  മൌനം .

അവന്‍റെ ഉത്തരം  അതിനെ  പൂര്‍ണതയില്‍  എത്തി  എന്നവള്‍  ഊഹിച്ചു . അങ്ങനെ   മനസ്സിലാക്കാനും  അവള്‍ക്ക്  ശീലമായി .
ഒന്നിന്  പിറകെ  ഒന്നായി  അവന്‍  മൂന്നു  സിഗരറ്റുകള്‍  കത്തിക്കും . പരിഭവിച്ചാലും  കെഞ്ചിയാലും ദേഷ്യപ്പെട്ടാലും  അത്  മാറ്റമില്ലാതെ  തുടരും . ഒന്ന്‍  കൂടുകയോ  കുറയുകയോ  ഇല്ല . അചന്ജലനായ പോരാളിയായി  അവളവനെ  സങ്കല്‍പ്പിച്ചു  .

കഴിഞ്ഞ  രണ്ടു  വര്‍ഷങ്ങളായി അവര്‍   ഒരു  കിടക്ക  പങ്കിടുന്നു . തെറ്റെന്നു  ഒരിക്കലും  തോന്നിപ്പിക്കാത്ത  വിധം  അവള്‍  അത്  ആസ്വദിക്കുന്നു .
അവള്‍  ദൌര്‍ബല്യങ്ങള്‍  മറന്ന്‍ കരുത്തിനെക്കുറിച്ചു  ചിന്തിച്ചു . ഒരുപക്ഷെ  ഗര്‍ഭിണിയായെക്കാം   (നിരോധനങ്ങള്‍ക്കും  ദൌര്‍ബല്യമുണ്ടാകുമല്ലോ ). അവന്‍റെ  കുഞ്ഞിനെ  വളര്‍ത്താന്‍  കഴിയും  സന്തോഷത്തോടെ  . മനസ്സില്‍  ചിന്തകള്‍  ഉണ്ടായിരിക്കുന്ന  കാലത്തോളം  അവന്‍റെ  മൌനായുധത്തിന്‍റെ ഓര്‍മ്മകള്‍  മാഞ്ഞുപോകാതെ  സൂക്ഷിക്കപ്പെടും .
സന്ധ്യ മങ്ങിക്കഴിഞ്ഞിരിക്കുന്നു . അവള്‍  അവന്‍റെ  അരികിലേക്ക്  നടന്നു . മെല്ലെ  അവന്‍റെ  ചെവിയുടെ  നിര്‍മ്മലതയിലെക്ക് പല്ലുകള്‍  താഴ്ത്തി . വേദനിപ്പിക്കാതെ .
ഒരു   പിറവിയുടെ  തുടക്കമാവട്ടെ  എന്ന പ്രത്യാശയോടെ .