Pages

Wednesday, April 20, 2011

HIV ഡോക്ടര്‍ !




"ഹലോ ഡോക്ടര്‍ , ഹോസ്പ്പിറ്റലീന്നാണ് "

"പറയു"

"മേഡം, .. അയാള്‍ മരിച്ചു .. ആ 26"

"ഉം", തീരെ കനമില്ലാതെ അവരൊന്നു മൂളി.

എത്രയെത്ര മരണങ്ങള്‍. മരിക്കുന്ന ഡേറ്റ് മുന്‍കൂട്ടി കണ്ടത്‌ സത്യാമാകുമ്പോള്‍ നിഗൂഡമായ് താന്‍ സന്തോഷിക്കുന്നുണ്ടോയെന്ന് അവര്‍ സംശയിച്ചു.

മരണങ്ങള്‍ കൊണ്ട് ഭ്രാന്തനായ ഡോക്ടറാണോ ഞാന്‍ ! , അവര്‍ സ്വയം ചോദിച്ചു .
മറുപടിയായി അതേയെന്നവര്‍ തലയാട്ടി .

ഓരോ മരണങ്ങളും ഓരോ കഥകളാണ് . അവര്‍ പിറുപിറുത്തുകൊണ്ടെയിരുന്നു. AIDS ഡോക്ടര്‍ , HIV ഡോക്ടര്‍ , ഭ്രാന്തമായി പൊട്ടിച്ചിരിക്കാതിരിക്കാന്‍ അവര്‍ കര്‍ചീഫു കടിച്ചുപിടിച്ചു.

മരണത്തിനു നമ്പറിട്ടു രസിക്കുന്ന മനുഷ്യര്‍. ദിവസവും എത്രെയോപേര്‍ മരിക്കുകയും അതിലേറെപ്പേര്‍ അഡ്മിറ്റ്‌ ആവുകയും ചെയ്യുന്ന ഹോസ്പിറ്റല്‍ . ആദ്യമായാണ്‌ ഒരു മരണം ഫോണിലൂടെ വിളിച്ചുപറയുന്നത്. കാരണമവര്‍ ഓര്‍ക്കാന്‍ ശ്രമിച്ചു .

26നോട് തനിക്കു പ്രത്യേക മമതയുണ്ടെന്നു സപ്പോര്‍ട്ട് സ്റ്റാഫ്സിന് അയാളുടെ ഫസ്റ്റ് റഫറന്‍സ് ഡേറ്റിനുതന്നെ തോന്നിച്ചിരിക്കണം.

"ജിന്‍സി , get the sample immediately and do these."

ഡോക്ടറിന്‍റെ മുഖം വിളറുന്നത് ഡ്യൂട്ടി നേഴ്സ് ശ്രദ്ധിച്ചിരിക്കണം !. prescription ഷീറ്റിലോട്ടു  ഒന്ന് നോക്കി, HIV antibody test , P24 antigen test , PCR test , പോരാഞ്ഞു അടുത്ത സ്റ്റേജിലേക്കുള്ള CD4 ഉം .ഇതിലൊന്നുതന്നെ ധാരാളമാല്ലേയെന്നവണ്ണം അവള്‍ ഡോക്ടറെയൊന്നു പാളിനോക്കി.

"I wanna get the reports right in an hour". അവരുടെ അലര്‍ച്ചയില്‍ ഡ്യൂട്ടി നേഴ്സ് consulting റൂം വിട്ട് ഓടി .

ഭര്‍ത്താവ് ഉപേക്ഷിച്ചതിന്‍റെ frustration സ്റ്റാഫിനോട് കാണിക്കരുതെന്നു തനിക്കെതിരെ മാനേജ്മെന്‍ടിനോട് സ്റ്റാഫ്‌ complaint . മറുപടി പോലും കൊടുക്കാത്ത ധിക്കാരം .

പക്ഷെ കഴിഞ്ഞ രണ്ടാഴ്ച്ച  വളരെ നിശബ്ദമായിരുന്നു . ആകെ മൂകത . സുഖക്കുറവ്; ഏപ്പ്രന്‍  ഇല്ലാതെ റൌണ്ട്സിനു പോവുക , stethoscope ഇടയ്ക്കിടെ നിലത്തുവീണുപോവുക , ഹോസ്പിറ്റലില്‍ തന്നെ മുഴുവന്‍ സമയവും ചിലവിടുക.

ചോദിക്കാനും ആശ്വസിപ്പിക്കാനും പോലും ആരും ധൈര്യപ്പെട്ടില്ല !

പേടിച്ചാവണം അവര്‍ ഫോണ്‍ചെയ്തു വിവരംപറഞ്ഞതും, 26 മരിച്ചൂന്ന്. ശോകമായി . അവര്‍ക്കെന്തിനാണീ ശോകതെയെന്നുമവര്‍ ആശ്ചര്യപ്പെട്ടു . അവര്‍ക്കത്‌ വെറും 26അല്ലെ, തനിക്കോ ?

അവര്‍ കര്‍ച്ചീഫെടുത്തു  നെറ്റിയിലെ സിന്ദൂരം മായ്ച്ചു .

Friday, April 15, 2011

ചാത്തന്‍റെ വെള്ളപ്പേറ് .


" ചാത്താ , നിയ്യ് വേളികഴിക്കണൂന്നു കേട്ടൂലോ "

" ഉവ്വംമ്പ്രാ " - മുട്ടിനൊപ്പം വരുന്ന തോര്‍ത്തിനോളം താഴ്ന്ന്‍  വളഞ്ഞ്, കൈക്കോട്ട് ഒതുക്കിപ്പിടിച്ച് , കണ്ണിലൊരു നാണം കലര്‍ത്തി , കൊത്തിക്കിളച്ച മണ്ണില്‍ നോക്കി ചാത്തന്‍റെ മറുപടി .

കരിവീട്ടി പോലത്തെ ശരീരത്തില്‍ നിറഞ്ഞുനിന്ന വിയര്‍പ്പിന്‍തുള്ളികള്‍ വെയിലേറ്റു തിളങ്ങി .

"ഭേഷ് ! ബലേ ഭേഷ് ! " - ആഡ്യന്‍ നമ്പൂതിരി , ജന്മിത്തത്തിന്‍റെ മേല്‍മുണ്ട് വലത്തെതില്‍ നിന്നും ഇടത്തെതിലേക്ക് വീശിയെറിഞ്ഞ്‌ , കുടുമയൊന്ന്‍ തടവി , വിഡ്ഢിച്ചിരിചിരിച്ച്  ചാത്തന്‍റെ നാണം രസിച്ചങ്ങനെനിന്നു.

" പറച്ചിയേതാന്നു പറഞ്ഞില്ലല്ലോ ചാത്താ "

" ഇവിടുന്നത്തെ വെള്ളംകൊള്ളി പാടത്തെ കള പറിക്കണ കാളിത്തള്ളേടെ ... "

" വെള്ളച്ചീരു, ഉവ്വോ "

" ഉവ്വംമ്പ്രാ "

" ഹൈ! ഭേഷായി  !, നോം മുന്നേ നിരീച്ചിരിക്കണൂ "

ചാത്തന്‍റെ നെഞ്ച് പെരുമ്പറ പോലെ കൊട്ടാന്‍ തുടങ്ങി . തമ്പുരാന്റെ അടുത്ത ചോദ്യം വേളിക്കുള്ള നാളാണെന്ന് ചാത്തന് മനപ്പാഠമാണ്. അങ്ങനെയാണല്ലോ നാട്ടിലെ കറുകറുത്ത  പറച്ചികള്‍ വെള്ളക്കുട്ടികളെ പെറുന്നത്.

അടിയാളന്മാരെല്ലാവരും പണിയൊന്നു മെല്ലിച്ച്,  നമ്പൂരി തമ്പ്രാന്‍റെ അടുത്ത വാക്കുകള്‍ക്ക് ചെവികൂര്‍പ്പിച്ചു.

" മകരം രണ്ടന്നല്ലേ ചാത്താ "

" ഉവ്വംമ്പ്രാ "

" നോം വരാന്‍ രാത്രിശ്ശിയായാലും ഒരുപിടിച്ചോറ് വച്ചേക്കണമെന്ന് പറയണം ചാത്താ , ... വേളീനോട് "

മുറുക്കാനൊന്നു കാര്‍ക്കിച്ചു നീട്ടിത്തുപ്പി , സദ്യക്കുള്ള നെല്ല് ചാത്തന് കൊടുക്കാന്‍ കാര്യസ്ഥനെ ശട്ടം കെട്ടി , പതിവ് വിഡ്ഢിച്ചിരിയും ചിരിച്ച് , കുമ്പയും കുലുക്കി , നമ്പൂരി മെല്ലെ നടന്നകന്നു .

കല്യാണത്തലേന്നു രാത്രി ചാത്തന്‍ തീരുമാനമെടുത്തു . വേളിക്കു വെളുത്ത പേറു വേണ്ട , ചാത്തന്‍റെ കറുത്ത കുഞ്ഞിച്ചാത്തന്‍ മതി .
വാളിന് മൂര്‍ച്ചകൂട്ടി. വാള്‍ത്തല ചന്ദ്രക്കലപോലെ തിളങ്ങി . തള്ളവിരലൊന്നുരച്ച് മൂര്‍ച്ചയറിഞ്ഞു, ചോര ചീന്തി . തൃപ്തിപോരാഞ്ഞ് കല്ലില്‍ രണ്ടു ചീന്തുകൂടി ചീന്തി അരിവാള് ചെറ്റക്കിടയിലൊളിപ്പിച്ചു .

ചാത്തന്‍ കൊന്ന നമ്പൂരിയുടെ പ്രേതം അതിരാവിലെ തന്നെ ചാത്തനെ പേടിപ്പിച്ചെഴുന്നേല്‍പ്പിച്ചു.

ചാത്തന്‍ ചിരിച്ചു . പുലര്‍ച്ചെ  കണ്ട സ്വപ്നം ഫലിക്കും .

വേളികഴിഞ്ഞു !. തമ്പ്രാന്‍റെ സദ്യ നാട്ടുകാരെ തീറ്റിച്ചു .
ചാത്തന്‍ തലചൊറിഞ്ഞു ചിരിച്ചു ! തൊട്ടാല്‍ വെള്ളച്ചീരൂന്‍റെ മേത്ത് ചാത്തന്‍റെ കരിപറ്റുമെന്ന് നാട്ടാരും ചിരിച്ചു . ആകെ സന്തോഷം .
തമ്പ്രാന്‍ വന്നില്ല !.

നേരം  രാത്രിയായി . ചാത്തന്‍ വെളിയിലേക്ക് നോക്കിയിരുന്നു . ശത്രുവിനെകാത്ത് . രാത്രിയേറെ വൈകിയും ശതുവിനെ കാണാതെ , വെള്ളച്ചീരൂനെ കരിപറ്റിക്കാനായി ചാത്തന്‍ മെല്ലെ കൂരക്കകത്തുകയറി.

പെട്ടെന്ന് വെളിയിലൊരു പന്തത്തിന്‍റെ വെളിച്ചം . ചാത്തന്‍ വെളിയിലേക്കിറങ്ങി .

ശത്രു . ഒപ്പം നാലഞ്ചു മല്ലന്മാരും .

" ചാത്തന്‍ ഇവരൊപ്പം മേലെപ്പാടത്തേക്ക് നടക്ക്ക , നെല്ല് മുഴുവന്‍ രാത്രി കള്ളന്മാര് കൊണ്ടുപോണുണ്ടോന്നൊരു സംശയണ്ട്. നേരം വെളുത്തിട്ടു അവിടൂന്നു തിരിച്ചാമതി  "

ചാത്തന്‍ തല ചൊറിഞ്ഞ് പാടത്തേക്കു പുറപ്പെടാന്‍ തുടങ്ങി .

" ന്നലെ മൂര്‍ച്ച കൂട്ടിയ വാളൂടെ എടുത്തോളൂ ചാത്താ . തുണയാവും " - നമ്പൂരിയുടെ മുഖത്തപ്പോഴും സ്ഥായിയായ വിഡ്ഢിച്ചിരിതന്നെ.          

Wednesday, March 30, 2011

യാത്രകളുടെ അവസാനത്തില്‍ ...


എപ്പോഴും യാത്രയാണ്;
ട്രെയിനിലാണേറെയിഷ്ട്ടം 


ഓരോ  യാത്രയിലും 
ഒന്നോ  അതിലധികമോ  
പെണ്‍കുട്ടികളെ  പരിചയപ്പെടും .
വാക്കുകളും  പെരുമാറ്റവും  കൊണ്ട് 
അവരെ  കീഴ്പ്പെടുത്തും .
ചിലര്‍  ചുംബിക്കും 
മറ്റുചിലര്‍  
കെട്ടിപ്പിടിച്ചു  സ്വപ്നം  കാണും  .
ഏറെപ്പേരും  ഒരു  ഷേക്ക്‌ഹാന്‍ഡില്‍ലൊതുക്കും .


ട്രെയിനിന്‍റെ  വേഗം  കൂടും .
ഫോണ്‍  നമ്പര്‍  കൈമാറി  
സൗഹൃദം  തുടരുമെന്നുറപ്പിച്ചു 
വഴിപിരിയും . 


രാത്രിയുടെ  നഗ്നതയില്‍ 
അവരോരോരുത്തരെയുമോര്‍ക്കും:
ഒരിക്കലും  വരാത്ത 
ഫോണ്‍  കോളുകള്‍ക്ക്  
കാതോര്‍ക്കും . 

Thursday, March 10, 2011

ജോണിക്കുട്ടന്‍ അയര്‍ലാണ്ടിലാണ്


 [മുന്‍കുറിപ്പ് :- ജോണിക്കുട്ടന്‍  എന്നത്  യൂറോപ്പിലും  മറ്റും  ജോലി  ചെയ്യുന്ന  നേഴ്സ്മ്മാരുടെ  ഭര്ത്താക്കന്‍മാരെയാണ്  .  ഭാര്യയുടെ  കാശിനു  ജോണി  വാക്കര്‍  അടിക്കുന്നവന്‍  ജോണിക്കുട്ടന്‍!....
ഇക്കൂട്ടര്‍ക്ക്  ജോലിക്ക്  പോകാന്‍  നിയമപരമായി  ബുദ്ധിമുട്ടുണ്ട് , പിന്നെ  പോയാലും തുച്ചമായ  ശമ്പളവും . അതുകൊണ്ട്  തന്നെ   പ്രധാനപ്പെട്ട  ജോലി  ഭാര്യയെ  ശുശ്രൂഷിക്കുക , വീടുപണി,  കുട്ടികളെ  നോക്കല്‍ , തുടങ്ങിയവ . ഭാര്യ  ഭര്‍ത്താവും  ഭര്‍ത്താവ്  ഭാര്യയും ആകും ]



എന്നിലെ  മൌനം   അവളെ  നിര്‍വികാരതയുടെ  അടിവേരുകള്‍  പറിച്ചെറിഞ്ഞ  ഭ്രാന്തമായ  മുരള്‍ച്ചയിലെക്കാണ്  കൊണ്ട്  ചെന്നെത്തിക്കുകയെന്ന  ബോധം  ഉള്ളിലവശേഷിപ്പിച്ചിരുന്ന  ബാക്കി  വാക്കുകളെക്കൂടി ഖനിപ്പിച്ചു .

തിളങ്ങുന്ന  പുള്ളിസ്സാരിക്കുള്ളിലിരുന്നു   ചായയും  കയ്യിലേന്തി  മുഖത്തേക്കൊന്നു  നേരെനോക്കാന്‍  പോലുമാകാതെ  നാണിച്ചു  പരവശയായി  നിന്നിരുന്ന  നിന്നെ  നോക്കി  ആന്‍റോച്ചായന്‍ അന്നു പറഞ്ഞത് -  “ ഹൊ ! യൂറോപ്പിലൊക്കെ  പോയി  ഒരുപാട്  കാശും  സമ്പാദിച്ചു  വന്നിട്ടും  അവളുടെ  ആ  നാണോം  അച്ചടക്കോം  ഒക്കെ  കണ്ടോ . ഇതാണ്  തറവാട്ടീ  പിറന്നാലുള്ള  ഗുണം  “

കണ്ടുനിന്നവര്‍  കോറസ്സായി  പറഞ്ഞു - “ നീ  ഭാഗ്യവാനാടാ  ജോണീ ”

അത്  കേള്‍ക്കേണ്ട  താമസം,  രോമാന്ജ്ജം ഷര്‍ട്ടും   പൊളിച്ചു  പുറത്തേക്ക്.

അന്നു  എഴുന്നേറ്റ്  നിന്ന  രോമത്തിന്‍റെ  പകുതിപോലും  ഇന്നില്ല . മഞ്ഞു  കൊണ്ട്  കൊണ്ട്  അതും  കൊഴിഞ്ഞു  പോയി .

ഹ , പോട്ടെ ! ജീവിതമേ  നായ  നക്കി , പിന്നെയാണ്   two മുടീസ് !

അതോര്‍ത്ത്  തലയിലൊന്നു  കൈവച്ചതാണ്ണ്‍ . അതിനും  കിട്ടി  വയറുനിറച്ച് .

“ പടിഞ്ഞാട്ടെ  പാടത്തു ഞാറു  നട്ടപോലെ  മീറ്റെറോരോന്നിലും  ഓരോ  മുടിയാ , നി അതും  കൂടി  വലിച്ചൂരിക്കോ. വിഗ്ഗും  വച്ച്  അന്ന്  വന്നപ്പോഴേ  ചവിട്ടണ്ടാതായിരുന്നു .”

പിന്നും  മൌനം . നിസ്സഹായതയുടെ  നെടുവീര്‍പ്പുകള്‍ . അതും  വളരെ  ഒച്ച  കുറച്ച്. ഇല്ലേ  അതിനും  കിട്ടും  പണി .

എന്തൊക്കെയായിരുന്നു ! അയര്‍ലണ്ടിലെ  നേഴ്സ് , യൂറോ, ജോലി  , ഫ്ലാറ്റ് , കാറ്‌ , വിസ്ക്കി , ഒടുക്കം  ഈ  മാഞ്ഞാലിക്കാരന്‍  വെറും  മൂഞ്ഞെലിക്കാരനായെന്ന്‍ പറഞ്ഞാല്‍  മതി .

മഞ്ഞുപെയ്യുന്ന  ഈ  നാട്ടില്‍  വന്ന്‍ ഫ്ലൈറ്റ്  ഇറങ്ങിയ  അന്ന്  എന്തൊരു  ഗമയായിരുന്നു . ടൈയും  കോട്ടും  സ്യുട്ടും  ജാക്കെറ്റും .

എനിക്കങ്ങനെ  തന്നെ  വേണം ! ഹൌ !


എയര്‍പോര്‍ട്ട്ല്‍ കൂട്ടാന്‍  വന്ന  സൂസിക്കൊച്ചിനെ കെട്ടിപ്പിടിക്കാനെന്നും പറഞ്ഞ് അവളോടിപ്പോയി കാറില്‍ക്കയറി  ഇരുന്നപ്പം  ഞാനാദ്യമൊന്നു പരുങ്ങി . പിന്നവര്  കൊറേക്കാലം കൂടി  കാണ്അല്ലേന്നും   കരുതി  പെട്ടിയിലിരിക്കുന്ന  ചക്കേം മാങ്ങേം തേങ്ങേം ഒക്കെ കൂടി  ഒരുവിധത്തിലാന്ന്‍ വണ്ടിലോട്ടു  കയറ്റിയത് . അതൊരു  തുടക്കമാണെന്ന്‍ ഞാന്‍  സ്വപ്നത്തില്‍  കൂടി  വിചാരിച്ചില്ല . 
അതെങ്ങനാ,പാലുംവെള്ളത്തി പണീന്ന്‍ അന്ന്  ഞാന്‍ കേട്ടിട്ടുപൊലുമുണ്ടായില്ല .
MBA പഠിച്ചത്  നന്നായി.
കാര്യങ്ങള്‍  വേഗം  മനസ്സിലാക്കാന്‍  എനിക്ക്  പറ്റി . ബലം  പിടിച്ചിട്ടു  കാര്യമില്ലെന്ന്  ആദ്യമേ  ബോധ്യപ്പെട്ടു . പിന്നെന്തായിരുന്നു  പെര്‍ഫോര്‍മന്‍സ് . ചോറ്  വക്കുന്നു , കറി  വക്കുന്നു , വീട്  വൃത്തിയാക്കുന്നു , തുണിയലക്കുന്നു , അതിനിടെക്ക്  അവളുടെ  വക  ഫോണിലൂടെ  ഒരു  മുന്നറിയിപ്പും  – “ മീന്‍  കുടംപുളിയിട്ടു  വച്ചാല്‍  മതി , ഊണിനു  സൂസിയുണ്ടാവും . ”

നാട്ടില്‍  MBA യും  കഴിഞ്ഞു  ചെറിയൊരു  മാര്‍ക്കറ്റിംഗ്   പണിയും  തട്ടിക്കൂട്ടലും  ചുറ്റിത്തിരിയലും കമ്പനി  കൂടി  ടൂര്‍ഉം  അതിന്‍റെ  ഇടയില്‍  വെള്ളമടിയുമായി   സുഭിക്ഷം  ജീവിച്ചിരുന്ന  എനിക്ക്  ഇവളെ  തലയില്‍  വച്ചു  തന്ന  ആ  ബ്രോക്കര്‍  ഞൊണ്ടി അന്ത്രു വണ്ടിതട്ടി  ചത്തത്  നന്നായി , ഇല്ലേ  അവനെ  കൊന്നിട്ട്  ഞാന്‍  ജെയിലേ  പോകേണ്ടി വന്നേനെ .
ഭാഗ്യം ! ജെയിലേ പോകാതെ  രക്ഷപ്പെട്ടു .

എല്ലാം  ക്ഷെമിക്കാം  , ഇടക്കിടക്ക്  അവള്‍ടെ  അപ്പനും  അമ്മച്ചിയും  കൂടിയൊരു  വരവുണ്ട് .
പിന്നല്ലേ  മേളം!


 അപ്പച്ചനെ  എണ്ണ തേപ്പിക്കണം,  കുളിപ്പിക്കണം , പൌഡര്‍  ഇടീപ്പിക്കണം .
ഹൊ ! കാര്‍ന്നോമാര്‍ക്കുള്ള snuggy കണ്ടുപിടിക്കാത്തത് ഭാഗ്യം . 
ഇല്ലേ  ഞാനതും  കൂടി  ഇടീപ്പിക്കേണ്ടി വന്നേനെ . ദൈവകൃപ !

എന്നാ  പറയാനാ  കൂടുതല്‍ , പണ്ട്  നാട്ടില്‍  അടിമപ്പണി ചെയ്യാന്‍  വന്ന  കാപ്പിരികള്‍  പോലും  എന്‍റെ  മുന്നില്‍  വന്ന്‍  തോറ്റു  സുല്ലിട്ടു  മാറിനിക്കും.  

ഏതായാലും  അയര്‍ലാണ്ടിലെ  സര്‍ക്കാരിനു സ്തുതി . കുട്ടികള്‍  കൂടുതല്‍  ഉള്ളവര്‍ക്ക്  അലവന്‍സും  ശമ്പളോം  കൂടുമെന്നവരുപറഞ്ഞത്  കാര്യമായി . പിള്ളേര്  രണ്ടായി . സര്‍ക്കാരെങ്ങാനും  അങ്ങനെ  ഒരു  ഓഫര്‍  
വച്ചിലായിരുന്നെങ്കില്‍. ഹൌ !!!! സര്‍ക്കാരിനു  സ്തുതി . അല്ലാണ്ടുപിന്നെ . 

ആണ്ടിലൊരിക്കെ നാട്ടിലോട്ടു  പോകുമ്പോഴാണ്  ജീവന്‍  തിരിച്ച്കിട്ടുക. പിന്നവളുടെ  'ഭര്‍ത്താവ്  സ്നേഹം'  കണ്ടാ  നാട്ടിലെ  ചാവാലിപ്പട്ടികള് പോലും  ഇനിയൊരൊറ്റ  ഗേള്‍ഫ്രണ്ട്  പട്ടി മതീന്നങ്ങോട്ട് വിചാരിക്കും . എന്നാ  ഒരു  സ്നേഹമാ !

ഒന്ന്  മുറ്റത്തോട്ടു ഇറങ്ങണമെങ്കില്‍ക്കൂടി  അവള്  ചോദിക്കും - “ ജോണിച്ചായാ ഞാനൊന്നു  മുറ്റത്തോട്ടു ഇറങ്ങിക്കോട്ടേ പ്ലീസ്  ” 

അപ്പോ എന്‍റെ  അമ്മച്ചീടെ  വക  അവള്‍ക്കൊരുപദേശോം ,- “ നീയെന്തിനാടി  മോളെ  അവനെ  ഇങ്ങനെ  പേടിക്കുന്നെ , നീയങ്ങോട്ടിറങ്ങ്‌ , അവന്‍റെ വിരട്ടക്കങ്ങേ  യൂറോപ്പീ  മതി  ”

ആ!!! , അമ്മച്ചിക്കറിയില്ലല്ലോ യൂറോപ്പില്‍ ഞാന്‍ മീന്‍ കറിക്ക് വറുത്തരക്കുന്ന കഥ  . സില്ലി !!. 

കഴിഞ്ഞ  തവണ  നാട്ടീ പോയപ്പോ  ബെന്നീടെയൊരു  കെട്ടിപ്പിടുത്തം !. എന്നിട്ടൊരു  ലോകയുദ്ധം  ജയിച്ച  മാതിരിയൊരു  ചിരിയും. പിന്നെ  ഡയലോഗും - “ നമുക്കിനി  അയര്‍ലണ്ടില്‍ ഒരുമിച്ചു  തകര്‍ക്കാമെടാ , എനിക്കൊരു  പ്രൊപോസല്‍ , അവിടെ  നേഴ്സ് ആന്നു പുള്ളിക്കാരി , സുസീന്നാ   പേര് , വീട്ടുകാരങ്ങുറപ്പിച്ചു !”

എന്‍റെ ചങ്ക് ഒന്ന്  പാളി .

വളരെ  വേണ്ടപ്പെട്ട  കൂട്ടാണ് ബെന്നി . അവനോടു  സത്യം  പറഞ്ഞാല്‍  നാട്ടിലേക്ക്  പിന്നെ  വരണ്ട . പറഞ്ഞില്ലെങ്കില്‍  അവനും  പണികിട്ടും . 
ഒടുവില്‍  മടിച്ചു  മടിച്ചു  അവനോട് പറഞ്ഞു- “ അത്  വേണ്ടെടാ  ബെന്നിച്ചോ , അത്  ശെരിയാകുകേല ”

അപ്പോഴവന്‍റെ  മുഖത്തെ  നവരസങ്ങള്‍  ഒന്ന്‍  കാണേണ്ടതായിരുന്നു , പിന്നൊരാട്ടും അതിന്‍റെ പുറകെ ഡയലോഗും - “ നീയൊരു  കൂട്ടുകാരനാണോടാ , നീ മാത്രം  സുഖിച്ചാ  മതീന്നാണല്ലേ  ! ഛെ ! നിന്നെപറ്റി  ഞാനിങ്ങനെ  ഒന്നുമല്ല  കരുതിയെ . ഇനി  നമ്മള്‍  തമ്മില്‍  ഒരു  ബന്ധോം  ഇല്ല ”

ദേ കിടക്കുന്നു  കഞ്ഞീം  കലവും !

സൂസി  ഏതാന്ന്‍ മനസ്സിലായില്ല്യോ , ആന്നേ , നമ്മുടെ  സൂസിക്കൊച്ചു   തന്നെ !

പിന്നീടവനെ  കണ്ടത്  കഴിഞ്ഞേന്‍റെ  മുന്നത്തെ  ഞായറാഴ്ച്ചയാ  , എയര്‍പോര്‍ട്ടീ  വച്ച് . എന്നാ  ഒരു  പത്രാസായിരുന്നു . ടൈയും  കോട്ടും  സുട്ടും  ജാക്കറ്റും , ഒന്നും  പറയണ്ട !.

സീനില്‍  ആവര്‍ത്തനവിരസതയുണ്ടെങ്കിലും  കഥാപാത്രങ്ങള്‍  മാറിയപ്പോഴൊരു ചേലുണ്ട്. 

സൂസിയോടി  കാറീക്കയറി എന്‍റെ  പെമ്പിളയെ കെട്ടിപ്പിടിച്ച് വണ്ടീത്തന്നെയിരുന്നു  . കൊറേ  കാലം  കൂടി  കണ്ടതല്ലേന്നു അവനും  വിചാരിച്ചു  കാണും . അവന്‍റെ പരുങ്ങല്‍  കണ്ട് കൂട്ടുകാരനല്ലേന്നും കരുതി  സഹായിക്കാന്‍  പോയ  എന്നെ  മൈന്‍ഡ്  പോലും  ചെയ്യാതെ  പെട്ടിയും ഏന്തിപ്പിടിച്ച്‌ അവന്‍ ഒറ്റക്ക് എല്ലാം വണ്ടീലോട്ട് കയറ്റി .
 
അന്നത്തേനു ശേഷം  അവനെ  കാണുന്നത്  ഇന്നലെയാണ് . 
എന്നാ  ഒരു  പൊട്ടിച്ചിരിയായിരുന്നു  ഞങ്ങള്  രണ്ടും  കൂടി! .

അവനും  MBA പഠിച്ചത്  നന്നായി!!! . കാര്യങ്ങളെല്ലാം  വേഗം  മനസ്സിലായി!!! .

[ വാല്‍ക്കഷ്ണം  :– എല്ലാ  ജോണിച്ചായന്‍മാരും  ജോണിക്കുട്ടന്‍ന്മാരല്ല . പക്ഷെ  95 % ഉം  അങ്ങനെ  ആയത്  കൊണ്ട്  പോണേനുമുന്‍പ്  കുക്കിങ്ങും  അത്യാവശ്യം  വീട്ടു  പണിയും  പരിശീലിക്കുന്നത്  നന്നായിരിക്കും . ഞാന്‍  കണ്ടതില്‍ വച്ച് ജോണിക്കുട്ടന്‍ന്മാരല്ലാത്ത  joice അച്ചായന്‍റെ ഫാമിലിക്ക്  മാത്രം  എന്‍റെ  അഭിനന്ദനങ്ങള്‍ . ]


Friday, February 4, 2011

സന്ധ്യ മയങ്ങുമ്പോള്‍


"നീയെന്നെ  സ്നേഹിക്കുന്നുണ്ടോടാ?" .
അത് ചോദിക്കുമ്പോഴും  അതിന്‍റെ  അര്‍ത്ഥമെന്തെന്ന്‍ അവള്‍  സ്വയം  ആശ്ചര്യപ്പെട്ടു . അവന്‍  പുരികമൊന്നു മേല്‍പ്പോട്ടാക്കി  അവളെയൊന്നു  നോക്കി . പിന്നെ  പതിവുപോലെ  ഒരു  malboro റെഡിനു  തീ   കൊളുത്തി  . പ്രകാശം  കുറഞ്ഞു  വരുന്ന  മേഖപാളികള്‍ക്കിടയില്‍  പുകച്ചുരുളുകളുടെ  മേഖം  സൃഷ്ടിച്ചുകൊണ്ട് അവന്‍ പ്രകൃതിയിലേക്കും വിദൂരതയിലെ തിരകളിലെക്കും ഉറ്റുനോക്കിക്കൊണ്ടിരുന്നു.

"എന്‍റെ ചുംബനങ്ങള്‍ക്ക്  പോലും  സിഗരറ്റിന്‍റെ  ചുവയുണ്ടാകും!!!"

പുകവലിക്കെതിരെ  നടത്തിയ  ഒരു  students ഫോറത്തില്‍  വച്ച്  അവന്‍  പറഞ്ഞതാണത് . ഒരു  നിമിഷത്തേക്ക്  എല്ലാം  നിശബ്ദ്മാക്കിയ വാക്കുകള്‍ . കുറ്റിത്താടിയും  ചീകി  മനോഹരമാക്കിയ  മുടിയും , ഗാംഭീര്യമുള്ള  സ്വരവും . ആ  വാക്കുകള്‍  പിന്നീടവിടെ  ഒരു  നൂറുവട്ടം  ആവര്‍ത്തിക്കപ്പെട്ടു , വ്യത്യസ്ത  നാവുകളാല്‍.

പുകവലിക്കുന്നവരെ  സുഹൃത്തുക്കളാക്കാന്‍ പോലും  വിസമ്മതിച്ചിരുന്ന  അവളുടെ  കാതുകളില്‍  നിന്നും  മനസ്സിന്‍റെ നേര്‍ത്ത  വികാരങ്ങളിലേക്കാണ്   അത്  പതിച്ചത് .

അവര്‍  സുഹൃത്തുക്കളായി !!.

"അര്‍ത്ഥമില്ലാത്തവയുടെ  ആഴങ്ങള്‍  നീ  അളക്കുന്നത്  എന്നെ  അത്ഭുതപ്പെടുത്തുന്നു"

മൌനം  മുറിക്കപ്പെട്ടത്‌ അവളെ  സന്തോഷിപ്പിച്ചു . ചിലപ്പോഴവന്‍  ദിവസങ്ങള്‍  തന്നെ  നിശബ്ദനായിരിക്കും .  മുമ്പൊക്കെ  അവനോട് ദേഷ്യം  തോന്നുമായിരുന്നു . ഇപ്പോള്‍  അത്  ആസ്വദിക്കാന്‍  പഠിച്ചിരിക്കുന്നു .

"ആപേക്ഷികങ്ങളായ  ഉത്തരങ്ങള്‍ക്കുള്ള  ചോദ്യം  അപ്രസക്തമല്ലേ  ജിനീ , നിന്നില്‍  ഞാന്‍  എത്ര  സംത്രപ്തനാണെന്നതുപോലും"

"സമൂഹം  എന്നെയും  ഒരു  സ്ത്രീയാക്കിയിരിക്കുന്നു "

"പലവിധങ്ങളായ  പരിണാമങ്ങളിലൂടെ  സ്ത്രീ  തിരിച്ചറിഞ്ഞത്  അവളുടെ  ദൌര്‍ബല്യങ്ങലെയാണ് . പുരുഷന്‍  അവരുടെ  കരുത്തിനെയും."

ശരിയാണ്  . ശരിയായ  മൌനം  പോലും  ക്രൂരമായൊരായുധമാണ്ണ്‍  അത്  പ്രയോഗിക്കാനറിയുന്നവര്‍ക്ക്  ഭൂമിയിലെ  മറ്റു  യുദ്ധമുറകള്‍  നിസ്സാരമായി    കാണപ്പെടും . നിര്‍വികാരമായതും പലവിധങ്ങളായ  വികാരങ്ങള്‍  ഉള്‍ക്കൊള്ളുന്നതുമായ  മൌനം .

അവന്‍റെ ഉത്തരം  അതിനെ  പൂര്‍ണതയില്‍  എത്തി  എന്നവള്‍  ഊഹിച്ചു . അങ്ങനെ   മനസ്സിലാക്കാനും  അവള്‍ക്ക്  ശീലമായി .
ഒന്നിന്  പിറകെ  ഒന്നായി  അവന്‍  മൂന്നു  സിഗരറ്റുകള്‍  കത്തിക്കും . പരിഭവിച്ചാലും  കെഞ്ചിയാലും ദേഷ്യപ്പെട്ടാലും  അത്  മാറ്റമില്ലാതെ  തുടരും . ഒന്ന്‍  കൂടുകയോ  കുറയുകയോ  ഇല്ല . അചന്ജലനായ പോരാളിയായി  അവളവനെ  സങ്കല്‍പ്പിച്ചു  .

കഴിഞ്ഞ  രണ്ടു  വര്‍ഷങ്ങളായി അവര്‍   ഒരു  കിടക്ക  പങ്കിടുന്നു . തെറ്റെന്നു  ഒരിക്കലും  തോന്നിപ്പിക്കാത്ത  വിധം  അവള്‍  അത്  ആസ്വദിക്കുന്നു .
അവള്‍  ദൌര്‍ബല്യങ്ങള്‍  മറന്ന്‍ കരുത്തിനെക്കുറിച്ചു  ചിന്തിച്ചു . ഒരുപക്ഷെ  ഗര്‍ഭിണിയായെക്കാം   (നിരോധനങ്ങള്‍ക്കും  ദൌര്‍ബല്യമുണ്ടാകുമല്ലോ ). അവന്‍റെ  കുഞ്ഞിനെ  വളര്‍ത്താന്‍  കഴിയും  സന്തോഷത്തോടെ  . മനസ്സില്‍  ചിന്തകള്‍  ഉണ്ടായിരിക്കുന്ന  കാലത്തോളം  അവന്‍റെ  മൌനായുധത്തിന്‍റെ ഓര്‍മ്മകള്‍  മാഞ്ഞുപോകാതെ  സൂക്ഷിക്കപ്പെടും .
സന്ധ്യ മങ്ങിക്കഴിഞ്ഞിരിക്കുന്നു . അവള്‍  അവന്‍റെ  അരികിലേക്ക്  നടന്നു . മെല്ലെ  അവന്‍റെ  ചെവിയുടെ  നിര്‍മ്മലതയിലെക്ക് പല്ലുകള്‍  താഴ്ത്തി . വേദനിപ്പിക്കാതെ .
ഒരു   പിറവിയുടെ  തുടക്കമാവട്ടെ  എന്ന പ്രത്യാശയോടെ .