Pages

Monday, April 23, 2012

കക്കയം പറയാതെ പറഞ്ഞത്


കക്കയം യാത്ര മനോഹരമയായ പടര്‍പ്പു ചെടികള്‍ക്കിടയിലൂടെ  കോടമഞ്ഞിന്‍റെ ഒഴുക്കുപോലുള്ള ഒരു നനുത്ത നടത്തമായിരുന്നു. കാടാണെന്ന ഓര്‍മ്മപ്പെടുത്തലുമായി കുറെ കുരങ്ങന്മാരും, താന്‍   വരുമെന്ന ഭീഷണിയുടെ ലിഖിതങ്ങളായ ആനപിണ്ടങ്ങളും പേരറിയാത്ത  കുറെ കിളിയൊച്ചകളും. മലകളുടെ താഴെ സ്വര്‍ണം നിറഞ്ഞൊഴുകുന്ന പുഴ. സൂര്യന്‍ ഗര്‍ഭം ധരിപ്പിച്ചു പോയതാവണം. 


മലയുടെ പകുതിയുടെ മടിയില്‍ മെനഞ്ഞിട്ട കരിങ്കല്‍ ഭിത്തിയില്‍ കണ്ണെത്താത്ത ദൂരത്തേക്ക് കാലു തൂക്കി കുറച്ചൊന്നിരുന്നു. ഇഷ്ട്ടപ്പെടുന്ന ചിരികള്‍ക്കും സന്തോഷത്തിന്‍റെ നിറവുകള്‍ക്കും മീതെ തനിച്ചാവുന്നത് ഇതാദ്യമായല്ല. കാരണം സ്വയം അന്വേഷിക്കുകയായിരുന്നു. അതിന്‍റെ അവസാനം മലയുടെ അടിവാരത്താണ് കൊണ്ടെത്തിച്ചത്. 
ഒരു പ്രതിമ! . അടിയന്തരാവസ്ഥയുടെ മൂകസാക്ഷികള്‍ പടര്‍ന്നു കയറിയ രാജന്‍റെ പ്രതിമ. 


പിന്നീടുള്ള മലകയറ്റത്തില്‍ മലകള്‍ എന്തൊക്കെയോ പറയാന്‍  ശ്രമിക്കുന്ന പോലെ. അന്ന് രാജന്‍റെ നിലവിളിയൊച്ചയില്‍  ചെവിപൊത്തിയ ചെറുമരങ്ങള്‍ക്ക് ഇന്ന്‍ വയസ്സായിരിക്കുന്നു. ചിലത്  ജീവന്‍റെ അര്‍ത്ഥമില്ലായ്മയില്‍ മുരടിച്ചു. അവയോരോന്നും രാജന്‍റെ  വേദനയുടെ, ഒരച്ഛന്‍റെ  കാത്തിരിപ്പിന്‍റെ വേദനിക്കുന്ന പ്രതീകങ്ങളായി. ആ കഥകള്‍ക്ക് മേലെയാണ്, ആ  ഒച്ചയുടെ  ഇടയിലൂടെയാണ്  മുകളിലേക്ക് കയറേണ്ടതെന്ന തിരിച്ചറിവാണ് ഈ  മൂകത. ഉരുട്ടിക്കൊന്ന  ശേഷം ആശ്വാസത്തിനായി പിശാചുക്കള്‍ വലിച്ചു കൂട്ടിയ ബീഡിയുടെ തുണ്ടുകള്‍ പോലെ, ഒടിഞ്ഞു വീണ മരക്കുറ്റികളും;  അവ സൃഷ്ട്ടിച്ച പുക  പോലെ  കോടമഞ്ഞും. അസഹനീയമായി ഓര്‍മകളും കാഴ്ചകളും വിരല്‍കോര്‍ത്തു.


ഒരുപാട് നാളായി എന്തെങ്കിലും എഴുതിയിട്ട്. എഴുതാത്ത കഥകള്‍  ഒന്നിന് മേലെ ഒന്നായി കുമിഞ്ഞു കൂടുന്നു. എഴുതുന്നതിന്‍റെ ആത്മസുഖം കൈവിട്ടുപോകുന്നത്‌ കൊണ്ടല്ല. മടി കൊണ്ടുമല്ല. അറിയാത്ത  കാരണങ്ങള്‍ പുക പോലെ മൂടിക്കെട്ടുന്നു. രാജനെ അതിലലിയിപ്പിക്കാന്‍ വയ്യ. രാജന്‍ അച്ഛനോട് പറയാന്‍ മരങ്ങളെയും മുള്‍പ്പടര്‍പ്പുകളെയും ഏല്‍പ്പിച്ചത് ഒരു ദൂതനെ പോലെ പറഞ്ഞു തീര്‍ക്കണം .

Wednesday, November 30, 2011

മുല്ലപ്പെരിയാറും , കൊച്ചിയും, പിന്‍കുറിപ്പും




കാലമിതൊരുപാടായി
ഒരു രാജാവും റാണിയും
ഇണചേരാതെ,
നക്കിയും, തലോടിയും, കൈകള്‍ കോര്‍ത്ത്‌ പിടിച്ചും
നേരം പോക്കുന്നു.

രാജാവിന്‍റെ വയറിനു താഴെയായി
ആരോ പണ്ട് കല്ലുകൊണ്ടൊരു
മറയുണ്ടാക്കി പോലും.
ഞെക്കിയും ഞെരങ്ങിയും
ഇപ്പോഴാണിത്തിരി മൂത്രമെങ്കിലും
പുറത്തേക്കൊഴുക്കാനായത്.
അതും, പുറത്തു കണ്ടാലവര്‍
കുമ്മായം കൊണ്ടൊട്ടിക്കും.

ഹിതെന്തു പാടെന്നു ചോദിച്ചു രാജാവ്,
പ്രിഷ്ട്ടം കൊണ്ടൊരു പണി കൊടുത്തു.
ജൈവകവും രാസവും പള്ളക്കകത്ത്നിറഞ്ഞു
ഗ്യാസ് കയറിയതാണത്രേ.
സംഭവം ഉഷാര്‍,
കുമ്മായത്തിനു പഴയ പവറില്ല.
ആഞ്ഞു ശ്രമിച്ചാല്‍ ഉടന്‍ രക്ഷ.

രാജാവും റാണിയും
രതിമൂര്‍ച്ചയിലെത്തുമ്പോള്‍
അരലക്ഷമാത്മാവ്
പരലോകത്തെത്തും.

എന്നും നിയമസഭ കൂടണമെന്ന്
കക്ഷിരാഷ്ട്രീയജാതിമതഭേദമന്യേ
ജനപ്രധിനിധികള്‍.
രാജാവിന്‍റെ ശുക്ലം
തിരുവനന്തപുരം വരെ തെറിക്കില്ലെന്നു
പിന്‍കുറിപ്പ്.

Monday, November 14, 2011

ഒരു പൈങ്കിളി ഓര്‍മ്മക്കുറിപ്പ്‌




"ങ്ങള് എയ്തുന്നത്‌ ആത്മകഥകളാണോ"

ശ്രദ്ധിച്ചാല്‍, മറുപടി  പറഞ്ഞാല്‍, പറഞ്ഞുകൊണ്ടേയിരിക്കേണ്ടി വരുമെന്നതിനാല്‍  ഉറക്കം നടിച്ചു.

"ഇങ്ങളോടാ ചോയിച്ചേ, പറയീ ഇങ്ങള് എയുതുന്നത് ആത്മകഥയല്ലേ"
ഇത്തവണ കൈമുട്ടുകള്‍ കൊണ്ട് അടുത്തിരിക്കുന്ന എന്‍റെ കൈകളില്‍ ഇടിച്ചുകൊണ്ടാണ് ചോദ്യം. ഇനി ഉത്തരം പറയാതെ തരമില്ല. പറയും വരെ ഈ ഇടി തുടര്‍ന്നുകൊണ്ടേയിരിക്കും. കൈകള്‍ തളരില്ല. തളര്‍ന്നാലും, സമ്മതിച്ചു തരാതെ, ഇടിയുടെ ശക്തി കൂട്ടുകയും കുറക്കുകയും ചെയ്തുകൊണ്ടിരിക്കും.
എങ്കിലും ഇടി നിര്‍ത്തില്ല.

"ടീ, ഇത് ബസ്സാണ്, ആളുകള്‍ ശ്രദ്ധിക്കും"
അവള്‍ ഇത്തവണ ക്രൂരമായൊന്നു നോക്കാന്‍ ശ്രമിച്ചു. പക്ഷെ ചുണ്ടുകള്‍ കോട്ടിയുള്ള ആ നോട്ടത്തിലും നിഷ്കളങ്കത മുഴച്ചു നിന്നു.
ഒരു നിമിഷത്തിനു ശേഷം ഇടി തുടര്‍ന്നു.

"ഇങ്ങളെന്നോട് മിണ്ടണ്ട" -  ജനാലയോട് കൂടുതല്‍ പറ്റിച്ചേര്‍ന്നിരുന്നു.

മനസ്സില്‍ ഞാന്‍ എണ്ണിത്തുടങ്ങി. പത്തു വരെ എണ്ണുന്നതിനു മുന്‍പേ ഇടി വീണ്ടും തുടങ്ങും.
അഞ്ചു വരെയേ എണ്ണിയുള്ളൂ!

"ങ്ങളെന്നെ ഉമ്മ വച്ചത് ഞാനിന്നമ്മയോടു പറയും, നോക്കിക്കോ"
പറഞ്ഞതിത്തിരി ഒച്ചത്തിലായോന്നൊരു സംശയം എനിക്ക് മാത്രമാണ് തോന്നിയത്. പക്ഷെ തൊട്ടു മുന്നിലത്തെ സീറ്റിലിരുന്ന ചെക്കന്‍ തിരിഞ്ഞു നോക്കി. അവള്‍ തല വെളിയിലിട്ട്‌ പുറത്തേക്കു നോക്കിക്കൊണ്ടിരുന്നു. ഇടയ്ക്കിടയ്ക്ക് എന്നെ നോക്കും. തല എവിടേലും ഇടിച്ചാലും ഇങ്ങക്കെന്താ എന്ന ഭാവത്തില്‍.
ഇടി ഇപ്പോഴുമുണ്ട്!

സ്റ്റോപ്പ്‌ എത്താറായി - "വാ ഇറങ്ങണ്ടെ, സ്റ്റോപ്പ്‌ എത്താറായിന്ന്"
"ഇല്ല". ഒച്ചത്തിലാണ്  അതും പറഞ്ഞത്.
"ങ്ങളാ പുളിമാങ്ങേന്‍റെ രുചീള്ള പെണ്ണിന്‍റെ ചുണ്ടും നോക്കി പൊക്കോ"

പൊട്ടിച്ചിരിച്ചുപോയി. ചിരിക്കാതിരിക്കാന്‍ കഴിഞ്ഞില്ല. അതാണ്‌ കാര്യം.ആഴ്ചപ്പതിപ്പിലെഴുതിയ പുതിയ കവിതയെക്കുറിച്ചാണ്. ചിരിച്ചുകൊണ്ട് എഴുന്നേറ്റ് ഡോറിന്‍റെ അടുത്തേക്ക് നടന്നു. അവള്‍ക്കു ഒരു കുലുക്കവും ഇല്ല.തല കുറച്ചും കൂടി പുറത്തേക്കു നീട്ടി ഒന്നും ശ്രദ്ധിക്കാത്ത മട്ടിലിരുന്നു.
കണ്ടക്ടര്‍ ബല്ലടിച്ചു!
ഇറങ്ങാന്‍ തുടങ്ങുമ്പോഴേക്കും അയ്യോന്ന് വിളിച്ചോണ്ട് അവളും ഓടി വന്ന് ഇറങ്ങി.

"ങ്ങള് പറയോ അതോ ഞാനമ്മേനോട് പറയണോ "
ചിരി നിര്‍ത്താന്‍ കഴിയുന്നില്ല.ചിരിയുടെയൊടുവില്‍ അല്ലെന്നു തലയാട്ടി.

"ങ്ങക്കിത് നേരത്തെ പറഞ്ഞാപ്പോരെ"- മുഖമൊന്നു വിടര്‍ന്നു.
"പറഞ്ഞാല്‍ നിന്‍റെ ഇടി എനിക്ക്  കിട്ടോ"
"ഇങ്ങള് ബാലരമേന്‍റെ പോലത്തെ കഥ എയ്തിയാ മതി"
വീണ്ടും ചുണ്ടുകള്‍ കോട്ടി. ഇത്തവണ ചിരിച്ചു.
"നിനക്കറിയില്ലേ, അത് വെറും കവിതയാണെന്ന്"
"ഉം" - അവളൊന്നു മൂളി.
"പിന്നെന്തിനാ ചോദിച്ചോണ്ടിരുന്നെ"
"ഇല്ലെങ്കി എനിക്കിങ്ങളെ ഇടിക്കാന്‍ പറ്റോ!"

ഇരുവരുടേയും ചിരികളില്‍ തോളുകളുരുമ്മി.

Tuesday, November 8, 2011

വിചിത്ര വിധി



വിചിത്രമായ വിധിയാണ് മുടികള്‍ക്കിടയില്‍ ഒളിഞ്ഞിരുന്നു പല്ലിളിക്കുന്നത്. ക്രൂരതയിലും നിസ്സഹായതയിലും സന്തോഷത്തിലും കഷ്ട്ടതകളിലും വേര്‍പാടുകളിലും എന്തിനു വേദനകളില്‍ പോലും അവയുടെ പല്ലുകള്‍ ഒരുപോലെ തിളങ്ങി. തലയില്‍ നിന്നും ദംഷ്ട്രകള്‍ ഇറങ്ങി വന്നു കണ്ണുകളെയോ കാതുകലെയോ മൂടുകയോ നിശ്വാസങ്ങളെ ചെറുക്കുകയോ, വായക്കും നാക്കിനും വിലങ്ങിടുകയോ ചെയ്തില്ല. അതുകൊണ്ട് അരുതാത്ത വിധികള്‍ കണ്ടു കണ്ണുകള്‍ നനയുകയും കാതുകള്‍ മരവിക്കുകയും വായില്‍ നിന്നും നാക്കുപിടഞ്ഞു അലര്‍ച്ച പുറത്തുവരികയും ചെയ്തു.

വിചിത്രമായ വിധി ഇപ്രകാരമാണ് ജീവിതവുമായി ധാരണയായത്.

വിധി 1 : ഇതുപോലൊരു അനിയനാണ് ഉണ്ടാവേണ്ടിയിരുന്നതെന്ന് ഒരുപാട് ചേട്ടന്മാരും ചേച്ചിമാരും, കൂട്ടുകാരുടെയും നാട്ടുകാരിലെയും. മറുവശത്ത്, മകനെയെങ്കിലും അനിയനെപോലെ വളര്‍ത്തെരുതെന്ന വാശിയില്‍ മകനെ തല്ലി വളര്‍ത്തുന്ന സ്വന്തം കൂടെപ്പിറപ്പ്‌.

വിധി 2 : ഒരുപാടുപേര്‍ പറഞ്ഞിരുന്നു നിന്നെപോലൊരു ഭര്‍ത്താവിനെയാണെനിക്കാഗ്രഹമെന്ന്. സഭകളിലവര്‍ ഭര്‍ത്താവേ എന്ന് വിളിച്ചു.  വിളിച്ചവരിലേറെയും ഉറ്റ സുഹൃത്തുക്കളായി. പക്ഷെ സ്വന്തം ഭാര്യ ഉപേക്ഷിച്ചുപോയി.

വിധി 3 : സുഹൃത്തുക്കളുടെ ഞരമ്പുകളില്‍ രക്തമെന്ന പോലെ അലിഞ്ഞു . രക്തത്തില്‍ കാന്‍സര്‍ കോശങ്ങള്‍ ഉണ്ടാകുമോയെന്ന് അവരുടെ ഭാര്യമാരോ ഭര്‍ത്താക്കന്മാരോ സംശയിച്ചു. പ്രകടിപ്പിച്ചില്ല. പകരം അവര്‍ ഭര്‍ത്താക്കന്മാരെയും ഭാര്യമാരെയും കീമോതെറാപ്പിക്ക് വിധേയരാക്കി.; സ്വയം മാറി നടക്കുന്നു.

വിധി 4 : ജോലിയില്ലാത്ത തലമുറയ്ക്ക് ജോലി നല്‍കണമെന്നറിഞ്ഞ് ഉണ്ടായിരുന്ന ജോലി ഇട്ടെറിഞ്ഞ്‌ ബിസിനസ്‌ തുടങ്ങിയ എന്നെ നോക്കി തലമുറകള്‍ അലറിച്ചിരിച്ചു , ആക്രോശിച്ചു "വല്ല പണിക്കും പോടാ ചെക്കാ".

തളര്‍ന്നില്ല. ഇനി ഒരിടം കൂടിയുണ്ട്. സ്വന്തം വീട്. തീരെ തിരിഞ്ഞു നോക്കിയിട്ടില്ല ഈയിടയായി. വാക്കുകളില്‍ കഠിനത ഏറാന്‍ കാരണമന്വേഷിച്ചു പോകണ്ടല്ലോ!. വീട്ടുപടിക്കലെത്തുമ്പോഴേക്കും തല കുമ്പിട്ടു പോയി. കണ്ണുകള്‍ കൂമ്പിയും ചെവികള്‍ പകുതിയടഞ്ഞും നാവ്     ഉള്‍വലിഞ്ഞും സ്വയം പാകപ്പെട്ടു. കോലായിലെ കിണ്ടിയിലെ വെള്ളം കൊണ്ട് കാലുകഴുകി പുറകോട്ടെടുക്കാനുറച്ച്‌ മുന്നോട്ടു വച്ചപ്പോഴേക്കും  അച്ഛനും അമ്മയും പ്രത്യക്ഷപ്പെട്ടു. രണ്ടുപേരും ഹൃദ്യമായി ചിരിക്കുന്നു. അമ്മ കോലായിലെ തൂണില്‍ ചാരി നിന്നു. അച്ഛന്‍ മുന്നോട്ടു വന്ന് തോളില്‍ തട്ടി. "നിന്നെപോലൊരു മകനാണ് ഞങ്ങള്‍ക്കുണ്ടായെന്നതില്‍ സന്തോഷിക്കുന്നു" എന്ന്‍.
ഞെട്ടി!. കണ്ണുകള്‍ ഇപ്പോഴാണൊന്നു നിറഞ്ഞത്‌.

Wednesday, October 19, 2011

അശ്ലീലവും യോഗയും.


മനസ്സ് പറയുന്നത് പോലെയല്ല 
വിരലുകള്‍ കോറുന്നത്.
ഇനി, വിരലുകള്‍ നോവിച്ചാലും പരിഭവിക്കാത്ത 
കീബോര്‍ഡുകള്‍   ഉണ്ടാകുമോ? 
ഉണ്ടാകണം. ഇല്ലെങ്കില്‍, 
സുഹൃത്തിനയച്ച അശ്ലീലം കാമുകിക്കായിപ്പോവില്ലല്ലോ.


ചോദ്യം രണ്ടാണ്. 
എന്തിനയച്ചുവെന്നും ആരുടെ forward ആണെന്നും?
രണ്ടും വെറുക്കപ്പെടേണ്ടതാണ്പോലും.
നിശബ്ദത  കൊണ്ട് തോല്‍പ്പിക്കാനും കഴിയുന്നില്ല.
ഒരു കണ്ടെത്തല്‍ !
യുറേക്കാ യുറേക്കാ എന്നലറാതെ അവള്‍ 
മറുഭാഷയില്‍ എന്തോ പുലമ്പി 
എന്‍റെ മുഖമിപ്പോള്‍  ജനനേന്ദ്രിയം പോലെയാണ് 
കാണ്‍വതവളെന്ന്.


തലയിലെന്തോ വീണു.
മാനമിടിഞ്ഞുവീണതാണോ അതോ തേങ്ങയാണോ? 
ഫ്ലാറ്റിന്‍റെ ഉള്ളിലാണല്ലോ,
തേങ്ങയല്ല. മാനം തന്നെ. 


യോഗ പരിശീലനം ഉടനെ ആരഭിക്കണം. 
മനസ്സ് പറയുന്നതേ വിരലുകള്‍ കോറാവൂ.