Pages

Saturday, August 4, 2012

നിഴലുകള്‍ സംസാരിക്കുന്നത്



ഉച്ചയുറക്കത്തിന്റെ മധ്യത്തിലാണെന്നു തോന്നുന്നു, മുറിയിലേക്ക് അനേകായിരം നിഴലുകള്‍ ചാടി വീണു. അവ കൂട്ടം കൂട്ടമായും, ഒറ്റതിരിഞ്ഞും; എനിക്ക് ചുറ്റും ഓടിയും, ചാടിയും, മെയ്‌വഴക്കം മുറ്റിയ അഭ്യാസിയെ പോലെ കീഴ്‌മേല്‍ മറിഞ്ഞു ഭയപ്പെടുത്തി. 
പുതപ്പിന് വെളിയിലേക്ക് തെല്ലൊന്നു പുറംചാടിയ ഇടതുകാലിന്റെ തള്ളവിരല്‍ വേഗം ഉള്ളിലേക്ക് വലിച്ചിട്ട്, കഴുത്തു വരെ ഒരു തരിമ്പും കാട്ടാതെ ഒളിച്ചു. കഴുത്തു പിടിച്ച് ഞെരിച്ച്, ശ്വാസം മുട്ടിച്ചു കൊല്ലാതിരിക്കാനാണ് കഴുത്തില്‍ രണ്ടു ചുറ്റ് അധികം ചുറ്റിയത്. ശ്വാസം മുട്ടിയുള്ള മരണമാണ് ഒരിക്കലും ഇഷ്ട്ടപ്പെടാത്തതും എന്നും ഭയപ്പെടുത്തിയിരുന്നതും.

അര മണിക്കൂറിലേറെയായി . നിഴലുകളില്‍ ചിലത് കട്ടിലിന്റെ അരികുകളില്‍ ചാഞ്ഞും, ചരിഞ്ഞും, ചാഞ്ഞാടിയും ഇരുന്നു. മറ്റുചിലത്‌ ആള്‍പൊക്കമുള്ള ഖടികാരത്തിന്റെ നാഴികമാണിയില്‍ തൂങ്ങി ഊഞ്ഞാലാടി. മറ്റുചിലത്‌ മിനിറ്റ് സൂചിയും സെക്കന്റ്‌ സൂചിയും വലിച്ചു നടന്നു. ജനാലയിലെ മരത്തിന്റെ അഴികല്‍ക്കുള്ളിലൂടെ പുറത്തുള്ള മാവിന്റെ ചില്ലകളിലേക്ക്‌ കയറിപ്പോയി ചിലത്.
സൂര്യനെ അവര്‍ക്കും പേടിയാണെന്ന് മനസ്സിലായത്‌ ഒരാശ്വാസം പോലെ നെഞ്ചില്‍ തണുപ്പുകൂട്ടി. സൂര്യന്‍ കാറ്റിനൊപ്പം ഉള്ളിലേക്ക് വരുമ്പോഴേക്കും നിഴലുകലെല്ലാം എങ്ങോട്ടൊക്കെയോ ഓടി. പിന്നും, കുട്ടിക്കരണം മറിഞ്ഞ്, ഇരുട്ടിന്റെ കറുത്ത ഗൌണുമിട്ട് അവര്‍ തിരിച്ചു വന്നു. 

സമയമേറെക്കഴിഞ്ഞും അവ പോകാതായപ്പോഴാണ് ശരിക്കും പേടിച്ചത്. സാധാരണ പത്തു മിനിറ്റ് കൊണ്ട് പോകുന്നവരാണ്! ഒടുവില്‍ ധൈര്യം സംഭരിച്ച്, മെല്ലെ ആരും കേള്‍ക്കാത്ത ഒച്ചയില്‍, തല താഴ്ത്തി ഇരുന്നുകൊണ്ട് ചോദിച്ചു
"നിങ്ങള്‍ പോണില്ലേ"
മറുപടിയില്ല.
മൌനത്തിലേക്ക്‌ തലയുയര്‍ത്തി ഒരല്‍പം കൂടി ഒച്ചയില്‍ ചോദിച്ചു 
"നിങ്ങള്‍ പോണില്ലേ"
മറുപടിയില്ല. 
ക്രമേണ ഒച്ച കൂടിക്കൂടി, അതൊരലര്ച്ചയായി
"നിങ്ങള്‍ പോണില്ലേ"
അലറ്ച്ചക്കൊടുവില്‍ ഭ്രാന്തമായ കരച്ചില്‍.

"ഞങ്ങള്‍ സംസാരിക്കാറില്ല"
അശരീരി പോലെയാണ് ശബ്ദം കേട്ടത്. ആ ശബ്ദത്തിന്റെ ദിക്കറിയാനെന്നവണ്ണം  അവള്‍ ചെവികൂര്‍പ്പിച്ചു വച്ച്, ദൈന്യമായി കണ്ണുകള്‍ നിഴലുകളിലേക്ക് നിവര്‍ത്തി വച്ച്, ഒരിക്കല്‍ കൂടിയെന്ന് അപേക്ഷിച്ചു. 

"ഞങ്ങള്‍ സംസാരിക്കാറില്ല"- കൂട്ടത്തില്‍ നീളന്‍ കുപ്പായമിട്ട, മാജിക്കുകാരുടേത് കണക്കിന് നീളന്‍ തൊപ്പിവച്ച നിഴലാണ്. 

"അതെന്താ സംസാരിക്കാതെ"

"ഞങ്ങളുടെ ജോലി ഭയപ്പെടുത്തലാണ്. അതിനപ്പുറം ഞങ്ങളുടെ ഒച്ച മറ്റാരും കേള്‍ക്കാറില്ല. വിരലടയാളങ്ങള്‍ ഞങ്ങളുടെ കൈക്കുള്ളില്‍ മാത്രം നിലനില്‍ക്കുന്നു. ഞങ്ങളുടെ ഗന്ധം പോലും പുറത്തു പോകാറില്ല. ഒച്ചപോലെ അതും തിരിച്ചെടുക്കാനാവാത്ത കടത്തില്‍ പെട്ടതാണ്".

"നിഴലുകല്‍ക്കെന്താണ് കടം. ഞാന്‍ സഹായിക്കാം" - അവളുടെ പേടിയൊക്കെ അപ്പോഴേക്കും മാഞ്ഞു തുടങ്ങിയിരുന്നു. 

നിഴലുകള്‍ പരസ്പരം സംസാരിച്ചു തുടങ്ങി. ആദ്യമായി ഭാഷ പഠിച്ച മനുഷ്യരെപ്പോലെ നിഴലുകള്‍ തലങ്ങും വിലങ്ങും ഓടി നടന്ന് സംസാരിച്ചു. പ്രപഞ്ചം അവരില്‍ നിന്നും കേള്‍ക്കുകയും, അവരുടെ ഗന്ധം കാറ്റില്‍ പറത്തി വിടുകയും, അവരുടെ ചെഷ്ട്ടകള്‍ ചുമരുകളില്‍ കോറുകയും ചെയ്തു.

അതില്‍ നിന്നെല്ലാം വെത്യസ്തമായി ഒരു നിഴല്‍ മാത്രം അനങ്ങാതെയും, മിണ്ടാതെയും നിന്നു. കൈകള്‍ ചോദ്യരൂപത്തിലാക്കി "എന്തുപറ്റി" എന്ന് ചോദിച്ചപ്പോള്‍ അതും അത് ആവര്‍ത്തിച്ചു. അടുത്തേക്ക് വരൂ എന്ന് കൈകാട്ടി വിളിച്ചപ്പോള്‍ അതും അങ്ങനെ തന്നെ കാട്ടി. 
സ്വന്തം നിഴല്‍ മാത്രം സത്യസന്ധമായി പെരുമാറി!

സൂര്യന്‍ പെട്ടെന്ന് മാഞ്ഞു. ഇരുളിന്റെ വലിയൊരു നിഴല് വീടിന്റെ പരിസരത്തേക്കു വന്നലച്ചു. അപ്പോഴേക്കും ചെറുനിഴലുകളെല്ലാം മുറിപൂട്ടി വെളിയിലേക്കിറങ്ങി നടന്ന്. വലിയ നിഴലിന്റെ അടുത്ത് ചെന്ന് തൊഴുതു കുമ്പിട്ടു നിന്നു. ആര്‍ത്തു ചിരിച്ചുകൊണ്ടവര്‍ വലിയ നിഴലിനു മുന്നില്‍ തലകുത്തി മറിഞ്ഞ്  രസിപ്പിച്ചു. 
വലിയ നിഴലിനു രാത്രിയുടെ രൂപമായി. ഭാവം മാറി. കറുത്ത കണ്ണാടിയില്‍ രൂപം കണ്ടു തൃപ്തിയടഞ്ഞ രാത്രി നിഴല്‍ പുറത്തു നിന്നും പൂട്ടിയ വാതിലുകള്‍ ഒച്ചയോടുകൂടി തുറന്നു മലര്‍ത്തി. രാക്ഷസന്റെ ജല്പ്പനങ്ങളുംമായി പൊട്ടിച്ചിരിച്ചു. ചിരി മെല്ലെ കറുത്തു കൊണ്ട് മുറി മുഴുവന്‍ പരതി. കട്ടിലിന്റെ നിഴലിനെ ചവിട്ടി നടുവൊടിച്ചു; അലമാരയുടെ നിഴലിനെ വലിച്ചു കീറി രണ്ടാക്കി. നാഴിക മണിയും ഖടികാരവും തറയില്‍ വീണു പിടഞ്ഞു. അവയില്‍ പറ്റിപ്പിടിച്ചിരുന്ന നിഴലുകള്‍ മുകളിലേക്ക് നോക്കി കിടന്നു പിടഞ്ഞു. 
ഇരയെവിടെ എന്ന് വലിയ നിഴല്‍ അലറി. 

ഫാനില്‍ കൊരുത്ത്, കഴുത്തില്‍ രണ്ടു ചുറ്റുചുറ്റി, തൂങ്ങിയാടിയ അവളെ പോലെ, മിണ്ടാതെ സത്യസന്ധയായ നിഴലും തൂങ്ങിയാടി. 
ഒരിക്കലും മിണ്ടാത്ത നിഴല്‍ അപ്പോഴവളോട് പറഞ്ഞു - "മരണമെങ്കിലും നിന്റെ ചാരിത്രിയം നശിക്കാതെ കാത്തു"

Thursday, August 2, 2012

ഉണ്ണിക്കുട്ടിയുടെ "ആണ്‍കാഴ്ചകള്‍".



"ആറു മണിക്കൂറെങ്കിലും എടുക്കും. വീട്ടിലെക്കെത്താനെ, വേണോച്ചാ ലേശം
മയങ്ങിക്കോളുട്ടോ"

മറുപടിയായി വിയര്‍ത്ത കണ്ണുകളുമായി ഉണ്ണിക്കുട്ടി ഒന്ന് നോക്കി. നിറഞ്ഞ കണ്ണുകളിലൂടെ അയാള്‍ സ്വന്തം പ്രതിരൂപത്തെ തന്നെ നോക്കി. അവയുടെയുള്ളിലെ അകലങ്ങളില്‍ താന്‍ പ്രകാശിക്കുന്നതയാല്‍ നോക്കിക്കണ്ടു.

"ഉണ്ണിക്കുട്ടീ", ഇത്തവണ കൈകള്‍ ചേര്‍ത്തുപിടിച്ച് പതിഞ്ഞ സ്വരത്തിലാണ് അയാള്‍ വിളിച്ചത് . കാറിന്‍റെ  തണുപ്പിനുള്ളിലിരുന്ന് ചൂട് പകരാന്‍ ശ്രമിച്ചു .

അവഗണിക്കാനാവാത്ത ആ ചൂടില്‍ ചാഞ്ഞിരുന്ന് അവള്‍ കണ്ണീരിന്‍റെ അച്ഛനെ തേടി. കവിളിലുരുമ്മിയ അയാളുടെ നെഞ്ചിലെ രോമങ്ങളെ വെറുത്തു. കാറിന്‍റെ തണുപ്പിനെയും, സഹതാപത്തെയും, സഹതാപത്തില്‍ നിന്നും വികാരത്തിലേക്ക് ചുവടുവെപ്പിക്കാന്‍ ശ്രമിക്കുന്ന  ചൂടിനേയും വെറുത്തു .

ഒരു പെണ്ണായിപ്പോയതിന്‍റെ നീറ്റലില്‍ സ്വയം വെറുത്തു . സമാനമായ നീറ്റലുകള്‍ ഉണ്ടായതിനെക്കുറിച്ച് ഓര്‍ത്തെടുത്തു , പെണ്ണായിപ്പോയതിന്‍റെ വേദന പരതുകയായിരുന്നു യാത്ര.

ഈ ആണുങ്ങള്‍ക്ക് എല്ലാ വികാരങ്ങളുടെയും ഒടുക്കം സെക്സ് ആണോ. ചിരിയും കരച്ചിലും ദേഷ്യവും സങ്കടവും, ആശ്വസിപ്പിക്കലും, സഹതാപവും, ലോകത്ത് കണ്ടുപിടിക്കപ്പെട്ടിട്ടുള്ള എല്ലാ വികാരങ്ങളും  സെക്സ് എന്നതിലെക്കാണോ അവര്‍ ബുദ്ധിപൂര്‍വ്വം കരുനീക്കുന്നത്. വെത്യസ്തരായ ആരെങ്കിലും ഉണ്ടായിരുന്നെങ്കില്‍ ഇതിനിടയില്‍ കണ്ടുമുട്ടാതിരിക്കുമായിരുന്നോ. അച്ഛന്‍
പോലും മറ്റു പെണ്ണുങ്ങളോട് അങ്ങനെ കാണിച്ചിട്ടുണ്ടാവണം. കാരണം ആണുങ്ങളുടെ പൊതു ചര്‍ച്ച പെണ്‍കുട്ടികളും, പൊതു വികാരം സെക്സ്ഉം ആണ്. അതിനപ്പുറമുള്ള ഒരു ലോകത്തേക്ക് അവര്‍ എന്നാണു ആനയിക്കപ്പെടുക. അതോ ദൈവം അവരെ സൃഷ്ട്ടിച്ചത് പുനര്‍ സൃഷ്ട്ടി നടത്താന്‍ വേണ്ടി മാത്രമായിരിക്കുമോ?.
ഒരു പിടി ചോദ്യങ്ങള്‍. ഓര്‍മ്മകള്‍. ഒന്നും എങ്ങുമെത്തില്ല .

ഓര്‍മ്മവച്ചത് എന്നായിരുന്നു എന്നതിനെക്കുറിച്ചായിരുന്നു ആദ്യ അന്വേഷണം. സ്കൂളിലേക്കുള്ള യാത്രയും, അച്ഛന്‍റെ നെഞ്ചില്‍ നിന്നും അമ്മയുടെ  അരികിലേക്ക് പോകാന്‍ വെമ്പല്‍ കൊണ്ടതും, അമ്മയുടെ തല്ലില്‍ നിന്നും അപ്പൂപ്പന്‍റെ നെഞ്ജിലേക്ക് ഓടിക്കയറിയതും ഓര്‍ത്തു. ഓര്‍മ്മകള്‍ക്കൊന്നും തെളിച്ചം ഇല്ല. ഒന്നില്‍ നിന്നും മറ്റൊന്നിലേക്കു ഊര്‍ന്നിറങ്ങി ചിന്തകളൊക്കെ വഴിതെറ്റി .

ആണും പെണ്ണും തമ്മില്‍ തിരിച്ചറിയാനാവാത്ത കാലത്തെക്കുറിചോര്‍ക്കുന്നത്‌ അപക്വമെന്ന് പരിഭവിച്ചു.

അനിയന്‍ കൂട്ടുകാര്‍ക്കൊപ്പം മണ്ണില്‍ കിടന്നുരുളുമ്പോള്‍ അറപ്പാണ് തോന്നിയിരുന്നത്. അവരെറിഞ്ഞിട്ട മാമ്പഴത്തിന്‍റെ  പങ്കുപറ്റി  ദൂരെ മാറിനിന്ന് അതാസ്വദിക്കുമ്പോള്‍ പെണ്ണായത് നന്നായെന്നു ഇന്നത്തെ ചിന്തകളില്‍  തോന്നിയിരിക്കണം. അല്ല! തോന്നിയിട്ടുണ്ട്.

മാറ് മുളച്ചു പൊന്തിയപ്പോഴും, പിന്നതു വിരിഞ്ഞു പെണ്ണായി മാറുംമ്പോഴുമെല്ലാം നേരിട്ട കൂര്‍ത്ത നോട്ടങ്ങള്‍. കുളിമുറിയുടെ നാലു ചുമരുകള്‍ക്കുള്ളില്‍ ആ നോട്ടങ്ങള്‍ കോര്‍ത്തെടുത്തു താനതാസ്വതിച്ചിരുന്നു എന്ന് രഹസ്യമായി സന്തോഷിച്ചിരുന്നത് ഓര്‍ത്തു.
ഇല്ല !. അപ്പോഴൊന്നും പെണ്ണായിപ്പോയതില്‍ വേദനിച്ചിട്ടില്ല .

ആ. പിന്നൊന്നുണ്ടായി.
കാവിലെ ഉത്സവം!. പത്തിലെ പരീക്ഷ കഴിഞ്ഞ് റിസള്‍ട്ട്‌ കാത്തിരുന്  ദിവസങ്ങളിലായിരുന്നു മൂന്നു ദിവസത്തെ ഉത്സവം. അടുത്ത കൂട്ടുകാരികളെ കാണാനുള്ള സന്തോഷം. ഒരു മാസം മുന്‍പേ പുതിയ ജോഡി ഡ്രസ്സ്‌ തയ്പ്പിച്ചു കാത്തിരുന്നു. ഉച്ചക്ക് ഊണുകഴിച്ച് ദൂരെ നിന്ന് വന്ന ബന്ധുക്കളുമായി സംസാരിക്കുന്നതിനിടയില്‍ ഒരു വേദന. വയറിന്‍റെ അടിയില്‍ നിന്നും എന്തോ കൊളുത്തി വലിക്കുന്ന പോലെ. തലയിണ വയറ്റില്‍ വച്ച് കമഴ്ന്നു കിടക്കുമ്പോഴും "അതാവല്ലേ" എന്ന്  കാവിലമ്മയോട് പ്രാര്‍ഥിച്ചു .
പ്രാര്‍ത്ഥന കേട്ടില്ല!

ശരീരം കൊണ്ടും മനസ്സ് കൊണ്ടും പെണ്ണായിപ്പോയതിനെ വെറുത്തത് ആദ്യമായി അന്നാണ്.
വീണ്ടും ആര്‍ത്തവങ്ങള്‍ അലോസരം സൃഷ്ടിച്ചു കൊണ്ട് കടന്നു വന്നു. വെറുക്കാന്‍ കാരണങ്ങളില്ലാതെ അത് ജീവിതത്തിന്‍റെ ഭാഗമായി .

പിന്നീടൊന്നും ഓര്‍ത്തുവച്ചു വെറുക്കാനാവാത്ത വണ്ണം പ്രണയം ശക്തിപ്രാപിച്ചിരുന്നു. ഉണ്ണുമ്പോഴും, നടക്കുമ്പോഴും, ഇരിക്കുമ്പോഴും , എല്ലായ്പ്പോഴും പ്രണയം . കരയുന്നതും ചിരിക്കുന്നതും
പ്രണയിക്കുന്നതിനെ ചുറ്റിപ്പറ്റി മാത്രമായി. എന്തിന്, കുളിമുറിയിലെ രഹസ്യമായ ചിരികള്‍ പോലും അവനെയോര്‍ത്തായിരുന്നു .

നാട്ടുകാര്‍ക്കെന്താ എന്ന് അവന്‍ ചെവിയില്‍ ഉറക്കെ ചോദിച്ചപ്പോള്‍ സ്വയം ചിന്തിച്ചു. നാട്ടുകാര്‍ക്കെന്താ !

അവന്‍ മറ്റൊരു പെണ്ണിനെ കൂടെക്കൂട്ടിയപ്പോള്‍, അതിന്‍റെ പേരില്‍ കല്യാണാലോചനകള്‍ മുടങ്ങി അനിയത്തിമാര്‍ക്കു മുന്നില്‍ വഴിമുടക്കി , കല്യാണ ബ്രോക്കര്‍മാര്‍ക്ക് മുന്നില്‍ അച്ചന്‍ ചെറുതാവുന്നത്‌ കണ്ടപ്പോഴും സ്വയം ചോദിച്ചു .

നാട്ടുകാര്‍ക്കെന്താ !

ഒടുവിലവന്‍ ചിരിക്കുന്നതും, നാട്ടുകാര്‍ അടക്കം പറയുന്നതും, അച്ചന്‍ കരയുന്നതും കണ്ടു, രണ്ടാമതൊരിക്കല്‍ കൂടി വേദന തികട്ടി. പെണ്ണായിപ്പോയതിന്‍റെ വേദന!

വിവാഹം ഒരാശ്വാസമായി  ഇപ്പൊ ദേ ഒരു പരിചയവുമില്ലാത്ത ഒരാളെ വിവാഹം കഴിച് എങ്ങോട്ടോ പോകുന്നു. ഒരിക്കലും കുറ്റം പറയാതിരുന്ന അച്ഛനെയും, ഒപ്പം നിന്ന അനിയത്തിമാരെയും, കരഞ്ഞു ബോധം പോയ അമ്മയെയും പകുതിയിലുപെക്ഷിച്ചു അവരുടെ അനുഗ്രഹവും വാങ്ങി കാറിന്‍റെയുള്ളില്‍. വേദന മുറുകുകയാണ് ,വീണ്ടുമൊരിക്കല്‍ കൂടി.

വേദനകള്‍ ഇനിയുമുണ്ടായേക്കാം.അറിയില്ല. ഓരോ തവണയും ഇനിയിങ്ങനെയുണ്ടാവില്ല എന്ന് കരുതി വിഡ്ഢിയാവുന്നതിലുമപ്പുറം മുന്‍വിധികള്‍ ഉണ്ടായിരിക്കുന്നതാണ് നല്ലത് എന്ന് തോന്നുന്നു.
കാലം സാക്ഷി.